Sunday, September 19, 2010

ഒരു കല്യാണവും കുറേ ചിന്തകളും


കഴിഞ്ഞ പിറന്നാള്‍ ദിവസം....
എന്‍റെ പ്രായമണി { പ്രിയാമണി അല്ല } ദിഗന്ദങ്ങള്‍ പൊട്ടുമാറ് 27 അടിച്ചു.

നാട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ചോദിക്കാന്‍ ഒരു ചോദ്യം കൂടി കിട്ടി...
"എന്തായി കല്യാണക്കാര്യങ്ങള്‍, എന്നാണ് ഞങ്ങള്‍ക്കൊരു ഊണ് തരുന്നത്?"
കല്യാണം കഴിക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചില്ല. അതിനു മുന്‍പേ നാട്ടുകാര്‍ ഊണിന്‍റെ കാര്യം പറഞ്ഞു തുടങ്ങി...
വെറുതെയല്ല കേരളത്തില്‍ അരി തികയാത്തത്.

സാധാരണ നാട്ടുകാര്‍ എന്നോട് ചോദിക്കുന്നത് സ്ഥിരം രണ്ട് ചോദ്യങ്ങളാണ്
"എപ്പോ വന്നു ? " , "എപ്പോ പോവും ? "
ഇടക്കാലത്ത് മറ്റൊരു ചോദ്യവും കേട്ടു " ഇപ്പൊ സാമ്പത്തിക പ്രതിസന്ധിയല്ലേ ? ജോലി പോയോ ? "
നല്ലവരായ അഭ്യുദയകാംക്ഷികള്‍.

പണ്ട്, ചേട്ടന്‍ പുര നിറഞ്ഞ്, പഴുത്ത മാമ്പഴം പോലിരുന്ന കാലം.
കോഴിക്കുഞ്ഞിനെ നോട്ടമിട്ട പരുന്തിനെപ്പോലെ ബ്രോക്കര്‍മാര്‍ വീടിന് ചുറ്റും റാകിപ്പറന്ന്‌ നടന്നു.
ശൂര്‍പ്പണകയെപ്പോലുള്ള പെണ്ണിന്‍റെ ഫോട്ടോ കാണിച്ചിട്ട് ബ്രോക്കര്‍ പറയും " നല്ല കുട്ടിയാ സാറെ, മോന് ചേരും"
ഫോട്ടോ കാണുമ്പോള്‍ ചേട്ടന്‍ ബ്രോക്കറോട് മനസ്സില്‍ പറയും
"ശരിയാ...മോന് ചേരും,......തന്‍റെ മോന് ! "

സ്ഥിരം ബ്രോക്കര്‍ ജോര്‍ജ്ജിന്‍റെ അന്വേഷണം ലക്ഷ്യം കാണുന്നില്ലെന്ന് കണ്ട്, ലോക്കല്‍ പോലീസിന്‍റെ കേസ് സിബിഐക്ക് കൈമാറും പോലെ, അന്വേഷണം മറ്റൊരു പ്രഗല്‍ഭനായ ബ്രോക്കറെ ഏല്‍പ്പിച്ചു.
ജോര്‍ജ്ജ് ഇതിനെതിരെ അമര്‍ഷം രേഖപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

പുതിയ ബ്രോക്കര്‍ അന്വേഷണം തുടങ്ങി. തികച്ചും വ്യത്യസ്തമായ അന്വേഷണം.
അദ്ദേഹം ചേട്ടന്‍റെ എല്ലാ ഡീറ്റൈല്‍സും, കക്ഷത്തില്‍ ഉറപ്പിച്ച ഡയറിയില്‍ കുറിച്ചെടുത്തു.

എന്നിട്ട് ഞങ്ങളുടെ വീടിന്‍റെ മുകളില്‍ കയറി, ചേട്ടന്‍റെ അതേ പൊക്കവും തൂക്കവുള്ള ഡമ്മി താഴേക്കിട്ടു നോക്കി.
വധുവിന്‍റെ ഡമ്മി ഊഹം വെച്ച് നിര്‍മ്മിച്ച്‌ അതും താഴേക്കെറിഞ്ഞു.
താഴെ വന്നു ഡമ്മി ടു ഡമ്മി ദൂരം ടേപ്പ് എടുത്ത് നോക്കിയിട്ട്, തനിക്ക് അളക്കാനറിയില്ലെന്ന് ഉറപ്പു വരുത്തി.
വീട്ടില്‍ പോയി സിബിഐ മ്യൂസിക്‌ കേട്ട്, കൈ പുറകില്‍ കെട്ടി പലതവണ ഉലാത്തി.
എണ്ണ തേച്ചു മുടി പുറകോട്ടു ചീകി, നെറ്റിയില്‍ ചുവന്ന കുറി വരച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം "ചാക്കോ" എന്ന് അഭിസംബോധന ചെയ്തു.

ഒടുവില്‍ ആദ്യത്തെ ആലോചനയുമായി വീട്ടിലെത്തി.
പെണ്ണുകാണല്‍ ചടങ്ങും കല്യാണമുറപ്പിക്കലും, സുരേഷ് ഗോപിയുടെ കോമഡി സിനിമ തിയേറ്റര്‍ വിടുന്ന വേഗത്തില്‍ ശുഭമായി നടന്നു.

നിശ്ചയദിവസം വരവായി.
ചടങ്ങ് കഴിഞ്ഞ് അച്ഛന്‍ ബ്രോക്കറോട് ചോദിച്ചു..."എത്രയാ ? "
വധുവിന്‍റെ നാണം പലിശയ്ക്ക് കടമെടുത്തു കൊണ്ട്‌ ബ്രോക്കര്‍ പറഞ്ഞു
"ഇരുപത്തയ്യായിരം..! " (തുക സത്യമാണ്)
അത് കേട്ട് അന്നവിടെ ഉണ്ടായിരുന്നവരെല്ലാവരും ഞെട്ടി.
കേട്ടവരില്‍ ചിലര്‍ ബ്രോക്കറാവാന്‍ വേണ്ടി അവരുടെ സ്ഥിരം ജോലി രാജി വെയ്ക്കാനോടി.

അത് കണ്ട് ഞാനാശിച്ചു. എന്‍റെ കല്യാണത്തിന് ബ്രോക്കറെ പോയിട്ട് ഒരു ബ്രോയിലര്‍ കോഴിയെപ്പോലും അടുപ്പിക്കരുത്‌.
അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെയുള്ള ഒരു സ്വയംപര്യാപ്ത വിവാഹമായിരുന്നു മനസ്സില്‍.

കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്‌ ഞാനും പുര നിറഞ്ഞു.
ഇപ്പോഴാണ് ഞാനോര്‍ക്കുന്നത്. എന്‍റെ സ്വയംപര്യാപ്ത വിവാഹസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞാനിത് വരെ ഒരു ചെറിയ കരുനീക്കം പോലും നടത്തിയിട്ടില്ല.

ഒരു നിമിഷം ഞാന്‍ മനസ്സിനെ F5 ഞെക്കി റിഫ്രെഷ് ചെയ്തു.
മനസ്സില്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ച രഹസ്യ ഡേറ്റാബേസില്‍, കലക്കനൊരു ക്വറി എഴുതിയോടിച്ചു.
കുറേ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. പക്ഷെ രക്ഷയില്ല.
എല്ലാത്തിന്‍റെയും ഒക്കത്ത് ഇപ്പോള്‍ മിനിമം ഒരു കൊച്ചെങ്കിലുമുണ്ട്.

അപ്പൊ ഇനി പുതിയതായി അന്വേഷിക്കുകയേ രക്ഷയുള്ളൂ.
ബ്രോക്കര്‍രഹിത മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു തുടങ്ങി.
പെട്ടന്ന് തോന്നി, എന്തുകൊണ്ട്‌ ഒരു മാട്രിമോണി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കൂടാ?

ആ ചിന്തയുടെ ചൂടാറും മുമ്പ് ഞാന്‍ രജിസ്ട്രേഷന്‍ നടത്തി. ഇപ്പൊ എല്ലാം ശരിയാകും എന്ന് കരുതി കാത്തിരുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ചോറുരുട്ടി വായിലേക്കെറിഞ്ഞു വിഴുങ്ങുന്നതിനിടയില്‍ ഒരു ഫോണ്‍. എറണാകുളം നമ്പര്‍.
ഈശ്വരാ....ഇന്നലെ പ്രൊഫൈല്‍ നോക്കിയ വയറ്റിലുള്ള...ഛെ..വയറ്റില്ലയിലുള്ള പെണ്‍കൊടിയുടെ ഡാഡികൂള്‍ ആണോ?

വായില്‍ കിടന്ന ഉരുള ഒരു വിധത്തില്‍ സൈഡ് ഒതുക്കി പാര്‍ക്ക്‌ ചെയ്തിട്ട് ഫോണ്‍ എടുത്തു...."ഹളോ ..."
"ഹലോ" അപ്പുറത്ത് നിന്നൊരു കുയില്‍നാദം....ദൈവമേ ...പെണ്ണു നേരിട്ട് വിളിക്കുന്നോ?
"ഹലോ ഇത് xxxx മാട്രി മോണിയില്‍ നിന്നാണ് വിളിക്കുന്നത്‌...സര്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?"
ചോദ്യം കേട്ടു ഞാന്‍ ഞെട്ടി. വായില്‍ ഒതുക്കിയിട്ട ഉരുള ഞാനറിയാതെ വയറ്റിലെത്തി.
ഈശ്വരാ...എന്‍റെ പ്രൊഫൈല്‍ കണ്ടിട്ട് "നിനക്കൊന്നും പെണ്ണു കിട്ടില്ല" എന്ന് പറയാന്‍ വിളിക്കുവാണോ?

"ഉ...ഉ... ഉദ്ദേശിക്കുന്നുണ്ട്" ഞാന്‍ പറഞ്ഞൊപ്പിച്ചു.
കുയില്‍നാദം തുടര്‍ന്നു..."സര്‍, താങ്കളുടെ പ്രൊഫൈല്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് ധാരാളം റിക്വസ്റ്റുകള്‍ വന്നിട്ടുണ്ട്"
ഹൊ...ആശ്വാസമായി.. അപ്പൊ ലത് പറയാന്‍ വിളിച്ചതല്ല.
ധാരാളം അന്വേഷണങ്ങള്‍ വന്നത്രേ. എന്‍റെ ഉള്ളില്‍ ഒരു ആഹ്ലാദപുഷ്പം മൊട്ടിട്ടു.

"എവിടെ നിന്നാണ് റിക്വസ്റ്റ് വന്നത്? കുട്ടി എന്തു ചെയ്യുന്നു ?" നാണം മറച്ചുവെച്ച്, പാത്രത്തിലെ മാങ്ങ അച്ചാര്‍ തൊട്ട് നക്കി ഞാന്‍ ചോദിച്ചു.
മറുപടി കിട്ടി. "സാറിന് ഡീറ്റെയില്‍സ് വേണമെങ്കില്‍, സര്‍ ഞങ്ങളുടെ പെയ്ഡ്‌ മെമ്പര്‍ ആകണം."
"ശ്.ശ്ശ്......." ഉള്ളില്‍ മൊട്ടിട്ട ആഹ്ലാദപുഷ്പം വിരിയും മുന്‍പേ കരിഞ്ഞ ശബ്ദമാണ്.

"പെയ്ഡ്‌മെമ്പര്‍ ആവാന്‍ എങ്ങനെയാണ് ചാര്‍ജ്ജ് ?" വെറുതെ ഒരു ചോദ്യശരം** തൊടുത്തു.
(Note : ചോദ്യശരം** - അമ്പിന്‍റെ മൂര്‍ച്ചയുള്ള അറ്റത്ത്‌ ചോദ്യം ഘടിപ്പിച്ച് നിര്‍മ്മിച്ച ഒരായുധം..വാക്പോരില്‍ ഉപയോഗിക്കുന്നത്)

കുയില്‍മൊഴി തന്‍റെ സ്വരത്തില്‍ മധുരം കൂട്ടി മെംബര്‍ഷിപ്‌ വിവരങ്ങള്‍ മൊഴിഞ്ഞു തുടങ്ങി..
"ഗോള്‍ഡ്‌ മെംബര്‍, പ്ലാറ്റിനം മെംബര്‍, പ്രീമിയം മെംബര്‍, ഫ്രീ മെംബര്‍ എന്നിങ്ങനെയാണ് മെംബര്‍ഷിപ്പുകള്‍......."
ഞാന്‍ കാതോര്‍ത്തു...പഞ്ചായത്ത് മെംബര്‍ ഉണ്ടോ?...അതില്ല, ഭാഗ്യം....

മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെ കുറേ സമയക്കണക്കുകളും..ഒപ്പം രൂപയുടെ ആയിരക്കണക്കുകളും. വിരലിലെണ്ണാവുന്ന പ്രൊഫൈലുകള്‍ അയച്ച് തരുമത്രേ. ഒന്നും വ്യക്തമല്ല.
മൊത്തത്തില്‍ കാശു വെറുതെ പോകുന്ന ഇടപാടല്ലേ എന്നൊരു സംശയം.

ചോദ്യം ഘടിപ്പിച്ച ഒരു ശരം കൂടി എയ്തു "എങ്ങനെയാണ് നിങ്ങള്‍ടെ പെയ്മന്റ്റ് രീതി ?"
കുയില്‍നാദത്തില്‍ തേനൂറിയൊഴുകി "സര്‍ സ്ഥലം പറഞ്ഞാല്‍ ഇപ്പോത്തന്നെ ഞങ്ങള്‍ ഞങ്ങള്‍ടെ എക്സിക്യുട്ടീവിനെ അങ്ങോട്ട്‌ വിടാം...വിടട്ടെ ?"

പഴ്സിന്‍റെ കനം ഒന്ന് തപ്പിനോക്കിയിട്ട് ഞാന്‍ മറുപടി പറഞ്ഞു..."വേണ്ട".
കുയിലിന്‍റെ ശബ്ദത്തിലെ മാധുര്യം കുറഞ്ഞു.."സര്‍ ഇന്ന് പെയ്ഡ്‌ മെമ്പര്‍ ആയാല്‍ താങ്കള്‍ക്കു നല്ല ഓഫറുകളുണ്ട്"
ഈ നമ്പര്‍ ഞാന്‍ മുന്‍പ് ധാരാളം കേട്ടിട്ടുണ്ട്....മറുപടി കൊടുത്തു "ഞാനൊന്ന് ആലോചിച്ചിട്ട് പറയാം"
കുയിലിന്‍റെ ശബ്ദം മാറി കാക്കയുടെതായി "ഇന്നെടുത്താല്‍ മാത്രമേ ഓഫറുകള്‍ കിട്ടൂ"

മുന്നിലിരിക്കുന്ന പുളിശ്ശേരിയൊഴിച്ച ചോറിലും, വറുത്ത മത്തിയിലും നോക്കി ഞാന്‍ പറഞ്ഞു. "കുറച്ച് തിരക്കുണ്ട്‌...പിന്നെ വിളിക്കാം"
കാക്ക താല്‍പര്യമില്ലാതെ പറഞ്ഞു "ശരി".

ഫോണ്‍ വെച്ച് ഊണ് തുടരുമ്പോള്‍ ഞാനാലോചിച്ചു. ഇനിയെന്തെല്ലാം കടമ്പകള്‍...രണ്ട് കൂട്ടരുടെയും ജാതകം അയച്ച് കൊടുക്കല്‍, ഇരുവിഭാഗങ്ങളും വിശ്വാസമര്‍പ്പിക്കുന്ന ജ്യോത്സ്യന്മാരുടെ ഗ്രീന്‍ സിഗ്നല്‍, ഫോട്ടോ സ്ക്രീനിംഗ്, കുടുംബ സ്ക്രീനിംഗ്, പെണ്ണുകാണല്‍, ഇഷ്ടപ്പെടല്‍, നിശ്ചയം, കല്യാണക്കുറിയടിക്കല്‍ , ക്ഷണിക്കല്‍, കല്യാണം, പെണ്ണിന്‍റെ കൂടെയിരുന്ന് സ്വന്തം വില കളയാതെ സദ്യയുണ്ണല്‍....ഹൊ. എന്തെല്ലാം എന്തെല്ലാം.

ഇതില്‍ പെണ്ണുകാണല്‍ തന്നെയാണ് ഏറ്റവും വലിയ കടമ്പ.
പരമ്പരാഗതമായ ഈ കേരളീയ പെണ്ണുകാണല്‍ രീതിയോട് പണ്ടേ വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ, പത്തു മിനിറ്റത്തെ സംസാരം കൊണ്ട്‌ മനസ്സിലാക്കി ഒരു തീരുമാനമെടുക്കുക. അതും ഇരുവീട്ടുകാരും തൊട്ടടുത്തോ, അല്ലെങ്കില്‍ അപ്പുറത്തെ മുറിയിലോ കാതും കൂര്‍പ്പിച്ചിരിക്കുമ്പോള്‍ ..ബുദ്ധിമുട്ടേറിയ ദൗത്യം.
എല്ലാത്തിലും ഭീകരം പെണ്ണുകാണലിന്‍റെ ആ അന്തരീക്ഷമാണ്.

ഒരിക്കല്‍, അമ്മാവന്‍റെ മകന്‍ സജിത്തേട്ടന്‍റെ കൂടെ മൂപ്പര്‍ക്ക് പെണ്ണുകാണാന്‍ ഞാനും പോയി.

പെണ്ണിന്‍റെ അച്ഛന്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. ബ്രോക്കര്‍ ഞങ്ങളെ ഇരുവരെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി.
പരിചയപ്പെടുത്തലിനു ശേഷം മുറിയില്‍ കനത്ത നിശബ്ദത.
ആരും ആരോടും ഒന്നും മിണ്ടുന്നില്ല. പെണ്ണിന്‍റെ അച്ഛന് ഞങ്ങളെക്കാള്‍ നാണം.....മൂപ്പര്‍ക്കും ഇത് ആദ്യത്തെ അനുഭവമാണെന്ന് തോന്നുന്നു...നല്ല ചമ്മലുണ്ട് മുഖത്ത്..

എനിക്ക് പുള്ളിക്കാരന്‍റെ മുഖം കണ്ടിട്ട് നന്നായി ചിരി വരുന്നുണ്ട്. അത് പുറത്ത് ചാടാതിരിക്കാന്‍ ഞാന്‍, മുറ്റത്തെ ആരാമത്തിലേക്കും, മുറിയിലെ ആന്തൂറിയത്തിലേക്കും കണ്ണുകള്‍ മാറി മാറി നട്ടു.

നിശബ്ദസിനിമ കണ്ട് മടുത്ത ബ്രോക്കര്‍ പറഞ്ഞു. "എങ്കില്‍ പിന്നെ മോളെ വിളിച്ചോളൂ"
ഞാന്‍ ഒളികണ്ണിട്ടു നാണക്കാരന്‍ ഡാഡിയെ നോക്കി. മൂപ്പര്‍ എന്‍റെ നോട്ടം കണ്ട് നാണിച്ച് അകത്തേക്കോടി.
എന്നിട്ട് തിരിച്ചു വന്ന് പൂര്‍വസ്ഥിതിയില്‍ ഇരുന്നു.

"ചില്‍...ചില്‍...." പാദസരത്തിന്‍റെ ശബ്ദം അടുത്തടുത്ത് വരുന്നു.
ഞങ്ങള്‍ മസില്‍ പിടിച്ച് കൂടുതല്‍ മാന്യത മുഖത്ത് വരുത്തി.

ചുവന്ന സാരിയും കയ്യില്‍ രസ്ന തുളുമ്പുന്ന ഗ്ലാസ്സുകള്‍ വെച്ച ട്രേയുമായി ഒരാള്‍ മുന്നില്‍ വന്നു നിന്നു.
ശാലീനസുന്ദരിയെ കാണാന്‍ ഞങ്ങള്‍ പതുക്കെ തലയുയര്‍ത്തി.....
തലയില്‍ നര വീണ ഒരു മധ്യവയസ്ക......
ഈശ്വരാ....രണ്ടാം കെട്ടാണോ ? അതോ വീട് മാറിപ്പോയോ..? ഞങ്ങള്‍ ബ്രോക്കറെ നോക്കി.
ഞങ്ങളുടെ മുഖം കണ്ട് പെട്ടന്ന് ബ്രോക്കര്‍ ഇടപെട്ടു "ഇത് കുട്ടിയുടെ അമ്മ ! "
ഹൊ..അമ്മയായിരുന്നോ....ശ്വാസം നേരെ വീണു.

വീണ്ടും നിശബ്ദത...ഹാസ്യജനകമായ നിശബ്ദത.
രസ്ന വാങ്ങി പതുക്കെ ആദ്യ കവിള്‍ കുടിക്കാന്‍ തുടങ്ങുമ്പോള്‍, പെണ്ണിന്‍റെ അമ്മയുടെ വക ഒരു ചോദ്യം "ഇതില്‍ ആരാ പയ്യന്‍ ? "

"ഹ..ഹ...ഹ" ഒതുക്കി നിര്‍ത്തിയിരുന്ന പൊട്ടിച്ചിരിയുടെ ആദ്യഗഡു, ഞാന്‍ പോലുമറിയാതെ ബാരിക്കേഡ്‌ തകര്‍ത്ത് പുറത്ത് വന്നു.
പെട്ടന്ന് വായടച്ച് ഞാന്‍ മെല്ലെ തിരിഞ്ഞ് പയ്യനെ നോക്കി.
നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പും, വായില്‍ ഒരു കവിള്‍ രസ്നയുമായി എന്‍റെ നേരെ മച്ചുനന്‍റെ ദൈന്യത നിറഞ്ഞ നോട്ടം........

ബ്രോക്കര്‍ ആ അമ്മയ്ക്ക് ഞങ്ങളെ പരിചയപ്പെടുത്തി.
ആ സ്ത്രീ സജിത്തേട്ടനെ സ്നേഹവാത്സല്യഭയഭക്തിബഹുമാനങ്ങളോടെ നോക്കി.
എന്നെ അല്‍പം പുച്ഛത്തോടെയും.
ആ ഭാവം കണ്ട് എനിക്ക് കൂടുതല്‍ ചിരി വന്നു.
ഞാന്‍ മുഖം കുനിച്ച് മനസ്സില്‍ പ്രാര്‍ത്ഥിച്ചു .......ഈശ്വരാ എന്നെ ചിരിപ്പിക്കല്ലേ.

രംഗം വഷളാവുന്നത് കണ്ട ബ്രോക്കര്‍ പറഞ്ഞു..."എങ്കില്‍ കുട്ടിയെ വിളിച്ചോളൂ"
അമ്മ അകത്തേക്ക് പോയി....വീണ്ടും എല്ലാം പഴയപടി.
മുറിയില്‍ കനത്ത നിശബ്ദത.
ഡാഡിയുടെ മുഖത്തെ നാണം കണ്ട എന്‍റെ കണ്ണുകള്‍ വീണ്ടും ആന്തൂറിയവും ആരാമവും തേടിപ്പായാന്‍ നിര്‍ബന്ധിതമായി.

ഒടുവില്‍ യഥാര്‍ത്ഥ പെണ്ണു വന്നു ..കേരളത്തില്‍ ലഭ്യമായ എല്ലാത്തരം ഉപ്പേരികളുമായി.
ഇത്തവണ ബ്രോക്കര്‍ ആദ്യമേ ഇടപെട്ടു. സജിത്തേട്ടനെ ചൂണ്ടി പറഞ്ഞു "ഇതാണ് പയ്യന്‍".
പയ്യന്‍ പെണ്ണിനെ ഒന്ന് നോക്കി..
പിന്നെ നിസ്സംഗനായി വാതിലിനു പുറത്തെ ഏകാന്തതയിലേക്കും, പാത്രത്തിലെ ഉപ്പേരിയിലേക്കും നോക്കിയിരിപ്പായി.
വീണ്ടും നിശബ്ദത...ബ്രോക്കര്‍ ഉപ്പേരി തിന്നുന്ന "കറും മുറും" ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.

ഉപ്പേരിയെടുക്കാന്‍ മുന്നോട്ടായുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു..."സംസാരിക്കണോ ? "
ടെലിഫോണിലെ ഡയല്‍ടോണ്‍ പോലെ ഒരു ചെറിയ ശബ്ദം മറുപടിയായി കേട്ടു "വേണ്ട വേണ്ട.... പോകാം"

പോകാമെന്ന് തല കൊണ്ടൊരു സിഗ്നല്‍ സജിത്തേട്ടന്‍ ബ്രോക്കറോട് കാണിച്ചു.
സിഗ്നല്‍ കണ്ട് തെറ്റിദ്ധരിച്ച ബ്രോക്കര്‍
"മോന് സംസാരിക്കണോ ? ... ധൈര്യമായിട്ട് സംസാരിച്ചോ..! "
എന്നിട്ട് "കണ്ടോ...എന്‍റെ ഒരു മിടുക്ക്. എത്ര വേഗമാണ് ഒരു ബന്ധമൊത്തത് ...ഇനി വേണമെങ്കില്‍ നിന്‍റെ" എന്ന ഭാവത്തില്‍ ബ്രോക്കര്‍ എന്നെ നോക്കി.....ഏഭ്യന്‍
ഞാന്‍ മെല്ലെ തല ചരിച്ച് സജിത്തേട്ടനെ നോക്കി.
നേരത്തെ കണ്ട പൊടിഞ്ഞ വിയര്‍പ്പ്, കവിളത്തൂടെ പുഴയായൊഴുകി, താഴെ റെഡ്ഓക്സൈഡ്‌ പൂശിയ തറ നനച്ചിരിക്കുന്നു .
ഈശ്വരാ...ചിരിക്കാതിരിക്കാന്‍ ശക്തി തരൂ...

കുറച്ച് നേരം കൂടി നിശബ്ദനാടകം കളിച്ചിട്ട് "ഞങ്ങള്‍ അറിയിക്കാം" എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ടു.

ഇങ്ങനെയുള്ള എന്തെല്ലാം മുഹൂര്‍ത്തങ്ങള്‍ ഞാനിനി ജീവിതത്തില്‍ നേരിടണം.
പക്ഷെ എനിക്ക് ഭയമില്ല. ഇതും ഇതിനപ്പുറവും കടന്നവനാണ് ഞാന്‍.
എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ ലാബില്‍ വൈവ ചോദിച്ച അധ്യാപകനോട് ട്രാന്‍സിസ്റ്ററിന് രണ്ട് കാലുകളെ ഉള്ളുവെന്നും അത് പോസിറ്റീവും നെഗറ്റീവും ആണെന്ന് പറഞ്ഞ അസാമാന്യബുദ്ധിശാലിയാണ് ഞാന്‍.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബോറടി മാറ്റാന്‍ ഒരു ജ്വല്ലറിയിലേക്ക് ഫോണ്‍ ചെയ്ത് അവിടെ നിന്ന് വാങ്ങിയ സ്വര്‍ണം മുക്കുപണ്ടമാണെന്ന് പറഞ്ഞ മഹാധൈര്യശാലിയും ഞാന്‍ തന്നെ.

എനിക്കാരെയും പേടിയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും വിവാഹക്കാര്യത്തില്‍ സ്വാഭാവിക ആശങ്കകളുള്ള ഒരു സാധാരണക്കാരനാണ് ഞാന്‍.

വിവാഹജീവിതത്തെപ്പറ്റി ചില അനുഭവസ്ഥര്‍ എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ ചുവടെ ചേര്‍ത്തു കൊണ്ട്‌ ഉപസംഹരിക്കുന്നു.

1. വിവാഹശേഷമുള്ള ആദ്യത്തെ ആറ് മാസം വളരെ രസകരമാവും. പിന്നീട് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചോദ്യചിഹ്നരൂപത്തില്‍ നമ്മളെനോക്കി പല്ലിളിച്ചു തുടങ്ങും.

2. ഭര്‍ത്താവുദ്യോഗം ഒരു വലിയ ജോലിയാണ്.

3. സംതൃപ്തജീവിതം പുറത്ത് കാട്ടുന്ന പല കുടുംബങ്ങളും ഉള്ളില്‍ സംതൃപ്തമായിരിക്കില്ല. തൊണ്ണൂറു ശതമാനം കുടുംബങ്ങളിലും പുരുഷന്മാര്‍ അഡ്ജസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ പൊട്ടിത്തെറിയില്ലാതെ മുന്‍പോട്ടു പോകുന്നത്.

4. കല്യാണം കഴിക്കുന്നതോട് കൂടി നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി അവസാനിക്കും.

5. ഒരിക്കല്‍ എന്‍റെ ഒരു അഭ്യുദയകാംക്ഷി ഉദാഹരണസഹിതം എന്നെ ഉപദേശിച്ചത് ഇങ്ങനെയാണ്.

"പ്ലാവില്‍ പഴുത്ത് പൊട്ടിയ ചക്കയില്‍ ഈച്ച പറ്റിയിരിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും അത് സുഖമായി ഇരുന്ന് ചക്ക തിന്നുകയാണെന്ന്....പക്ഷെ സത്യം അതല്ല.
ഈച്ച, മധുരം കണ്ട ഒരാവേശത്തിന് അതില്‍ ചെന്നിരിന്നിട്ട്, അതില്‍ ഒട്ടിപ്പോയത് കാരണം തിരിച്ചു പറക്കാന്‍ കഴിയാതെയിരിക്കുകയാണ്. അതവിടിരുന്നു അനങ്ങാനാവാതെ ചത്തു പോകും,
ഇത് പോലെ തന്നെയാണ് കുടുംബ ജീവിതത്തില്‍ പുരുഷന്‍റെ അവസ്ഥ."

ഇത് വായിക്കുന്ന മഹിളകള്‍ക്ക്, എന്നോട് വിരോധം തോന്നരുതെന്ന്‌ അപേക്ഷ.
കേട്ട ചില ഉപദേശങ്ങള്‍ ഇവിടെ പങ്ക് വെച്ചെന്ന് മാത്രം..

എന്ന് പാവം


22 comments:

  1. Nalla vivaranam...nannayirikkunnu

    ReplyDelete
  2. Hilarious....keep writing...u hav a gd future...

    ReplyDelete
  3. Great....
    You are improving a lot....
    Best wishes......

    ReplyDelete
  4. Great! you r improving...DON

    ReplyDelete
  5. ayyooo.... chiirichu chirichu marichu..........


    This is is the one of the best. Keep writing.

    Pinne kallayanm vilikkan marakkaruthu... :) :)

    By

    Nav
    Hyderabad

    ReplyDelete
  6. Nannayittundu..Abhinandanangal..(lechi)

    ReplyDelete
  7. ha ha ha, great post......nee cinimakalkku thirakadthakal ezhuthan samayamayi koottukaraaa :)

    ReplyDelete
  8. Viseshanangal: Oru Ilayaraja pattinte orchestra pole sundaram...
    Visuals: Oru vayalar kavitha pole chethoharam...

    Kollam..... "Daivam chumbicha viralukal"

    Sasneham

    Rajappan (from Kumali)

    ReplyDelete
  9. too good. couldnt control myself lauging out in office. nearby pandis, gultis and kannadians were wondering what the heck am i reading.
    Since u were in the process of looking out, i thought of sharing few tips from our own "Berly"
    http://berlytharangal.com/?p=5357

    ReplyDelete
  10. സൂപ്പര്‍ ...

    keep writing..

    ReplyDelete
  11. Soooopppeer - Nedukandam Surendran

    ReplyDelete
  12. suuuuuuuuuuuuuuuuuuuuuuuuuper!!!!!
    pakshe... point no.3-il "purushanmaar" ennathu
    "sthreekal" ennaakki maattuka...athaanu sahodaraa sathyam...
    -vallya chyachi frm chennai

    ReplyDelete
  13. ee anonymous ellam nee thanne alledaa ezhuthu kaaraa!!

    ReplyDelete
  14. ugran athyugran.. pinne vallya chechiyude abhipraayamaanenikkum.. Purushanmaarkku valiya swaathanthryakkuravonnum illa.. avanavante ellaa kaaryangalum mattullavarkkaayi maattivaykkaan (with out salary / compliments) vidhikkappettavar sthreekalaanu. aanungalkku veettinu purathu vishaalamaaya lokam vivahathinu munpum pinpum und. athorikkalum kittaathathu njangalkkaanu. ketto sahodaraaaaaaaaa.

    ReplyDelete
  15. അടിപൊളിയായിട്ടുണ്ട്...ഉഗ്രന്‍...പെണ്ണു കനാലിനു എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete
  16. കിടില്ലന്‍....നര്‍മ്മത്തിന്‍ ജൈത്രയാത്ര തുടരാന്‍ ആശ്മസകള്‍

    ReplyDelete
  17. ആഹഹ, അടിപൊളി ... ബൂലോഗത്ത് അടുത്ത വിശാലന്‍ പിറന്നോ ! ..

    ചിരിച്ച് ചിരിച്ച് മരിച്ച് .. ഇനീം എഴുതി ചിരിപ്പിക്ക്യ ...

    നന്ദി.

    ReplyDelete
  18. The way of presentation is soo good.but i think u r a bit nervous abt marriage.no need of taking pennu kanal and marriage soo serious...every thing happens when time comes:)

    ReplyDelete
  19. Well Written.. I have enjoyed it..

    ReplyDelete
  20. too good...sherikkum chirippichu...

    ReplyDelete