Monday, September 27, 2010

ടിഷ്യു പേപ്പര്‍ (ചെറുകഥ)

"എടോ താനിത്രേം വല്ല്യ തരികിടയാരുന്നോ? താനൊരു പാവമാണെന്നാ ഞാന്‍ കരുതിയത്‌..
മുതലാളിയുടെ മുന്നില്‍ മാധവന്‍ തല കുനിച്ച് നിന്നു

ഏതായാലും തന്‍റെ കയ്യിലിരുപ്പ് കൊള്ളാം.... അങ്ങേര് വേണ്ടെന്ന് പറഞ്ഞത് കൊണ്ട്‌ മാത്രമാ തന്നെ ഇന്ന് പിരിച്ചു വിടാഞ്ഞത്‌....
അയാളുടെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ ഇന്ന് തന്‍റെ അവസാനമായിരുന്നേനെ"

ഒന്നമര്‍ത്തി മൂളിയിട്ട് മുതലാളി തുടര്‍ന്നു
"ഓരോരുത്തന്മാര് ഇറങ്ങിക്കോളും മനുഷ്യന് പണിയുണ്ടാക്കാന്‍....ഒരൊറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല... ഉം....ശരി ശരി...ഇപ്പൊ പൊക്കോ..."

മുതലാളിയുടെ മുറിയില്‍ നിന്നിറങ്ങി വന്നപ്പോള്‍ കുമാരേട്ടന്‍ ചോദിച്ചു "എന്താ മാധവാ പ്രശ്നം? ആരാ അയാള്‍ ?"

നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചിട്ട് മാധവന്‍ ഒന്നും മിണ്ടാതെ ബാറില്‍ നിന്നിറങ്ങി ഇരുട്ടില്‍ ബസ്‌സ്റ്റാന്‍ന്റ് ലകഷ്യമാക്കി നടന്നു... കൂടെ കുമാരേട്ടനും.
ബസ്സില്‍ കയറുമ്പോഴെങ്കിലും സംസാരിക്കുമെന്ന് കരുതി സ്റ്റാന്‍ഡില്‍ എത്തും വരെ കുമാരേട്ടന്‍ ഒന്നും ചോദിച്ചില്ല.
പക്ഷെ യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും മാധവന്‍ ഒന്നും മിണ്ടിയില്ല.

ഒടുവില്‍ കുമാരേട്ടന് ചോദിക്കേണ്ടി വന്നു "മാധവാ, എന്താ സംഭവിച്ചത് ?"
പുറത്ത് ഇരുട്ടിലേക്ക് നോക്കിയിരുന്നതല്ലാതെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

ആ സായാഹ്നം മാധവനൊരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല...ജീവിതത്തില്‍ അയാളേറ്റവും അപമാനിക്കപ്പെട്ട ദിവസം.

പതിവ് പോലെ അന്ന് വൈകുന്നേരവും അയാളും കൂട്ടുകാരും തേച്ച് മിനുക്കിയ വസ്ത്രങ്ങള്‍ ധരിച്ച് തയ്യാറായിരുന്നു, അതിഥികളെ സ്വീകരിക്കാന്‍.
മറ്റുള്ളവരുടെ ജോലികള്‍ അവസാനിക്കുമ്പോഴാണല്ലോ ദിവസവും തങ്ങളുടെ ജോലി തുടങ്ങുക...മാധവന്‍ വെറുപ്പോടെ ഓര്‍ത്തു.

ഒരു മെനുവുമായി ചെന്ന് "സര്‍,പ്ലീസ് ഗിവ് യുവര്‍ ഓര്‍ഡര്‍" എന്ന് പറഞ്ഞ് കുമ്പിട്ട്‌ നില്‍ക്കേണ്ടി വരുന്ന ഈ ജോലി അയാള്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് സ്വീകരിച്ചത്....ഒരു കുടുംബം പുലര്‍ത്തേണ്ടത് കൊണ്ട്‌ മാത്രം.
ഇവിടുന്നു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട്‌ ജീവിക്കാനുള്ള ബുദ്ധിമുട്ട് പലതവണ മുതലാളിയോട് പറഞ്ഞതാണ്. പക്ഷെ പ്രയോജനമൊന്നുമില്ല.

"മാധവാ..ആ മൂലയ്ക്കുള്ള ടേബിളില്‍ ആളെത്തിയിട്ടുണ്ട്‌..നീ പോയി ഓര്‍ഡര്‍ എടുക്ക്"
കുമാരേട്ടന്‍ വിളിച്ച് പറഞ്ഞത് കേട്ടാണ് താന്‍ മെനുവുമായി ചെന്നത്. മേശക്കരികില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇരിക്കുന്നവരുടെ കൂട്ടത്തില്‍ അയാളെ കണ്ടത് .
മുഖത്തെ ആ വലിയ മീശ.....ഞെട്ടലോടെ ആളെ തിരിച്ചറിഞ്ഞു. തിരിഞ്ഞ് നടക്കാന്‍ കഴിഞ്ഞില്ല. അതിന് മുന്‍പേ അയാള്‍ തന്നെ കണ്ടു കഴിഞ്ഞു.

"ഏയ്‌ ബെയറര്‍, ഇവിടെ വാ", അയാളുടെ ശബ്ദത്തില്‍ തന്നോടുള്ള പരിഹാസത്തിന്‍റെ ചുവ നിറഞ്ഞിരുന്നു.
കുനിഞ്ഞ മുഖവുമായി താന്‍ മേശക്കരികിലെത്തി മെനു നീട്ടിയിട്ട്‌, "സര്‍, ഓര്‍ഡര്‍ പ്ലീസ്" എന്നൊരു വിധം പറഞ്ഞൊപ്പിച്ചു.

കൂട്ടത്തിലുള്ള മറ്റൊരാള്‍ മെനു വാങ്ങി തിരിച്ചും മറിച്ചും നോക്കി...എന്നിട്ട് മീശക്കാരനെ നോക്കി പറഞ്ഞു... "നമുക്ക് ബിയറില്‍ തുടങ്ങാം തോമാച്ചാ...ബാക്കി പുറകേ പറയാം...എന്താ ?"

"തോമാച്ചന്‍"...മറന്ന് തുടങ്ങിയിരുന്നു താന്‍ ആ പേര്..മാധവന്‍ ഓര്‍ത്തു..
ഒളികണ്ണിട്ടു അയാളെ ഒന്ന് നോക്കിയപ്പോള്‍, ആ കണ്ണുകളിലെ പക നേരിടാന്‍ കഴിയാതെ നോട്ടം പിന്‍വലിക്കേണ്ടി വന്നു.
തുളച്ചു കയറുന്ന ആ നോട്ടം തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

മെനു വാങ്ങിയ ആള്‍ "മൂന്ന് ബിയര്‍...വേറെ കഴിക്കാനെന്താ..?" എന്ന് ചോദിച്ചത് താന്‍ കേട്ടില്ല.
തന്‍റെ നേരെയുള്ള ആ ചൂഴ്ന്ന നോട്ടം മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍.
അയാള്‍ ചോദ്യമാവര്‍ത്തിച്ചതും താന്‍ കേട്ടില്ല.

"പ്ഫ ചെറ്റേ, നിന്‍റെ തിരുമോന്ത കാണാനാണോടാ ഞങ്ങളിവിടെ വന്നത് ?"
അലര്‍ച്ച കേട്ട് താന്‍ ഞെട്ടി നോക്കിയപ്പോള്‍ കണ്ടത് തോമാച്ചനെയാണ്.
അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റു തന്‍റെ നേരെ വിരല്‍ ചൂണ്ടിയലറി .. "പറയെടാ...നിന്‍റെ മോന്ത കാണാനാണോ ഞങ്ങള്‍ വന്നതെന്ന് ?"

കോപത്താല്‍ വികൃതമായ ആ മുഖം കണ്ട് തന്‍റെ തൊണ്ട വരണ്ടു പോയിരുന്നു. വാക്കുകള്‍ക്കായി പരതി.."സര്‍, ഞാന്‍...."
ഓര്‍ഡര്‍ കൊടുത്തയാള്‍ എഴുന്നേറ്റ് "ഛെ..എന്താടോ തോമാച്ചാ ഇത്, തനിക്കെന്തു പറ്റി ?"
തോമാച്ചന്‍ തന്‍റെ നേരെ തുടര്‍ന്നു "ചോദിച്ചതിന് സമാധാനം പറയെടാ.. നിന്നോടല്ലേ ചോദിച്ചത്..?"
കൂട്ടത്തിലെ മൂന്നാമന്‍ "തോമാച്ചാ...ദേ..ആളുകളൊക്കെ ശ്രദ്ധിക്കുന്നു. താനവിടെ ഇരിക്ക്..."
അവര്‍ ഒരു വിധം തോമാച്ചനെ പിടിച്ചിരുത്തി..

ബഹളം കേട്ട് ബാറിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം കണ്ണുകള്‍ തന്‍റെ മേലെയായി.

മൂന്നാമന്‍ പറഞ്ഞ ഓര്‍ഡര്‍ കുറിച്ചെടുക്കുമ്പോള്‍ തന്‍റെ കൈകള്‍ വല്ലാതെ വിറച്ചിരുന്നുവെന്ന് മാധവനോര്‍ത്തു..
വിക്കി വിക്കി "സോറി സര്‍" എന്നോരുവിധം പറഞ്ഞൊപ്പിച്ചു.
"നിന്ന് നേരം കളയാതെ പോയി പറഞ്ഞത് എടുത്തോണ്ട് വാടാ..."
തോമാച്ചന്‍റെ മറുപടി കേട്ട് തിരികെ നടക്കുമ്പോള്‍ രണ്ടാമന്‍ പറയുന്നത് കേട്ടു
"ഹൊ, ഒന്ന് വിട് തോമാച്ചാ...അവന്‍ ഒരു പാവം പയ്യന്‍...താനൊന്ന് അടങ്ങിയിരിക്ക്‌"

തിരികെ നടക്കുമ്പോള്‍ മദ്യത്തില്‍ മുങ്ങിയ അനേകം കണ്ണുകള്‍ തന്നെ വലയം ചെയ്തിരുന്നുവെന്ന് മാധവനോര്‍ത്തു.

ബിയര്‍ എടുത്തു ട്രേയില്‍ വെക്കുന്നതിനിടയില്‍ കുമാരേട്ടന്‍ അടുത്ത് വന്ന് ചോദിച്ചു "എന്താ മാധവാ പ്രശനം ? ആരാ അത് ? നീ കടം വാങ്ങിയ വല്ലവരുമാണോ?"
ഒന്നും പറയാന്‍ കഴിഞ്ഞില്ല. തന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
കുമാരേട്ടന്‍ "അതിങ്ങ്‌ താ..ഞാന്‍ കൊണ്ട്‌ പോയി കൊടുത്തോളാം" എന്ന് പറഞ്ഞ് തന്‍റെ സമ്മതത്തിന് കാത്ത് നില്‍ക്കാതെ കുപ്പികള്‍ വെച്ച ട്രേ വാങ്ങി നടന്നു പോയി.

ട്രേയുമായി ചെന്ന കുമാരേട്ടനെ കണ്ട തോമാച്ചന്‍ പറയുന്നത് കേട്ടു. "നേരത്തെ വന്നവനെ വിളിക്ക്....
എനിക്ക് അവന്‍ തന്നെ ഇവിടെ സെര്‍വ് ചെയ്ത് തരണം."

കുമാരേട്ടന്‍ തോമാച്ചനോട് പറഞ്ഞ് നോക്കി "സര്‍, അവന്‍ ഒരു പാവമാ....മൂന്നാല് മാസം മുന്‍പേ വന്നതെയുള്ളു, ഒരുപാട് പ്രാരാബ്ധമൊക്കെയുള്ളതാ..."
തോമാച്ചന്‍: ആണോ? എന്നാല്‍ ആ പ്രാരാബ്ധക്കാരനെ താനൊന്നു വിളിക്ക്. ഒന്ന് കാണട്ടെ
കുമാരേട്ടന്‍: "സര്‍ പ്ലീസ്"
തോമാച്ചന്‍ തുടര്‍ന്നു "ഇവിടത്തെ മാനേജര്‍ എനിക്ക് വളരെ വേണ്ടപ്പെട്ടവനാണ് ...എന്നു വെച്ചാ..ഞാനങ്ങേരോടൊന്ന്‌ പറഞ്ഞാല്‍ താനീപ്പറഞ്ഞ പ്രാരാബ്ധവുമായി നാളെത്തൊട്ട് അവന്‍ വീട്ടിലിരിക്കും."

കുമാരേട്ടന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ട് തോമാച്ചന്‍ "എടോ അവനെ വിളിക്കാന്‍ .....അതല്ല, താന്‍ വിളിച്ചില്ലെങ്കില്‍ നാളെത്തൊട്ടു വീട്ടിലിരിക്കുന്നത് അവനായിരിക്കില്ല....മനസ്സിലായോ?"

കുമാരേട്ടന്‍ നിസ്സഹായനായി തിരിച്ചു വന്ന് തന്നോട് ചോദിച്ചു "നീ സത്യം പറ, അയാളാരാ? അയാള്‍ക്ക് നിന്നെ എങ്ങനറിയാം? "

മറുപടി പറയാതെ കുമാരേട്ടന്‍റെ കയ്യില്‍ നിന്ന് ട്രേയും വാങ്ങി താന്‍ വീണ്ടും മേശക്കരികിലെത്തിയപ്പോള്‍, തോമാച്ചന്‍ ഒരു സിഗരറ്റിനു തീ കൊളുത്തിയിട്ട് തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
താന്‍ വീണ്ടും അവിടെയെത്തിയപ്പോള്‍ മറ്റ് മേശകളിലുള്ളവരുടെ ശ്രദ്ധ വീണ്ടും തന്‍റെ നേരെയായി.

കുപ്പിയില്‍ നിന്ന് ബിയര്‍ ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു കൊണ്ടിരുന്ന തന്നെ നോക്കി തോമാച്ചന്‍ കൃത്രിമ ഭവ്യതയില്‍, "ഇവിടെയിരുന്നു പുക വലിക്കുന്നത് കൊണ്ട്‌ സാറിന് പരാതി വല്ലോം ഉണ്ടോ ആവൊ?" എന്ന് ചോദിക്കുമ്പോള്‍ അയാളുടെ കൂടെയുള്ളവരും തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
താനാരാണെന്ന് തോമാച്ചന്‍ അവരോട് പറഞ്ഞ് കാണണം

തന്‍റെ മൗനം തോമാച്ചനെ കൂടുതല്‍ കരുത്തനാക്കിയെന്നു തോന്നുന്നു "നിനക്ക് വലിയ പ്രാരാബ്ധമൊക്കെയാണെന്ന് കേട്ടല്ലോ... വീട്ടിലാരൊക്കെയുണ്ട്‌ ?"
മറുപടി കാണാഞ്ഞ് തോമാച്ചന്‍ കൂടുതല്‍ ഉച്ചത്തില്‍ "ചോദിച്ചത് കേട്ടില്ലെടാ...?"
രംഗം വഷളാവാതിരിക്കാന്‍ മറുപടി പറയേണ്ടി വന്നു.."ഞാനും..."
തോമാച്ചന്‍..."ഞാനും...? "
മുഴുമിപ്പിക്കേണ്ടി വന്നു "ഞാനും ഭാര്യയും"
പറഞ്ഞ് തീരും മുന്‍പേ തോമാച്ചന്‍റെ അടുത്ത ചോദ്യം വന്നു "വേറാരുമില്ലേ ? നീയെന്താ ഭൂമിയില്‍ നിന്ന് പൊട്ടി മുളച്ചതാണോ? "
തൊട്ടപ്പുറത്തുള്ള മേശയില്‍ നിന്ന് ഒരു കുടിയന്‍ അത് കേട്ട് ആസ്വദിച്ച് പൊട്ടിച്ചിരിച്ചു.

കൂട്ടത്തിലെ മൂന്നാമന്‍ ഇടപെട്ടു "വിട് തോമാച്ചാ...ഇനിയിപ്പം നമുക്ക് .......അല്ല...ഒന്നുമല്ല ....പോട്ടെ"
എന്നിട്ട് തന്നോട് പറഞ്ഞു "എടോ താന്‍ പോ...., എന്നിട്ട് വേറെ ആരെയെങ്കിലും പറഞ്ഞ് വിട് ".

കുമാരേട്ടനാണ് ബാക്കി ഓര്‍ഡറുകളെല്ലാം എടുത്തത്. ബില്ലിന്‍റെ പണം വെക്കുന്നതോടൊപ്പം തോമാച്ചന്‍ അതില്‍ ഒരു ടിഷ്യു പേപ്പറില്‍ എന്തോ എഴുതുന്നത്‌ കണ്ടു, എന്നിട്ട് നേരെ മാനേജറുടെ മുറിയിലേക്ക് പോയി.
കുറച്ചു സമയത്തിനു ശേഷം ഇറങ്ങി വന്ന് തന്നെ വെറുപ്പോടെയോന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

"വാ, ഇറങ്ങേണ്ട സ്ഥലമായി" കുമാരേട്ടന്‍റെ ശബ്ദം മാധവനെ ചിന്തകളില്‍ നിന്നുണര്‍ത്തി.

ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ മഴ ചാറിത്തുടങ്ങിയിരുന്നു.
നടക്കാന്‍ തുടങ്ങിയപ്പോള്‍ കുമാരേട്ടന്‍ വീണ്ടും ചോദിച്ചു "മാധവാ..നീ ഇനിയെങ്കിലും സത്യം പറ..എന്താ ഉണ്ടായത് ?"
മാധവന്‍ കുമാരേട്ടനെ നോക്കി ഒരു നിമിഷം ആലോചിച്ചു...കുമാരേട്ടന്‍ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്, കുറച്ചു മാസങ്ങളുടെ പരിചയമേ ഉള്ളെങ്കിലും അയാള്‍ക്ക്‌ കുമാരേട്ടനെ ഇഷ്ടമായിരുന്നു. വന്നതാരാണെന്ന് കുമാരേട്ടനില്‍ നിന്ന് മറയ്ക്കേണ്ട കാര്യമില്ല.

മാധവന്‍ പോക്കറ്റില്‍ നിന്ന് തോമാച്ചനെഴുതിയ ആ ടിഷ്യു പേപ്പര്‍ എടുത്തു കുമാരേട്ടന് നല്‍കി.
കയ്യിലിരുന്ന ടോര്‍ച്ച് അതിലേക്കു തെളിയിച്ചു കുമാരേട്ടന്‍ വായിച്ചു തുടങ്ങി.

അതില്‍ ഇങ്ങനെ എഴുതിയിരുന്നു
"ഞാന്‍ ഇന്നിവിടെ യാദൃശ്ചികമായി വന്നതല്ല. നിന്നെ കാണാന്‍ തന്നെയാണ് വന്നത്......നിന്നെ ഈ കോലത്തില്‍ കണ്ണ് നിറയെ കാണാന്‍.
സ്നേഹിച്ചു വളര്‍ത്തിയ മകളെ തട്ടിയെടുത്ത്, അവളെക്കുറിച്ചുള്ള സ്വപ്നങ്ങളെ ചവിട്ടിയരച്ച ഒരുവനോട് ഒരച്ഛന് ഇതിലും മാന്യമായി പെരുമാറാന്‍ കഴിയില്ല.....
നീ അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ....."

വായിച്ചു കഴിഞ്ഞ് കുമാരേട്ടന്‍ തന്നെ നോക്കി.
കണ്ണുകള്‍ നിറഞ്ഞത്‌ കൊണ്ട്‌ മാധവന് കുമാരേട്ടന്‍റെ മുഖം ഒരു മൂടല്‍ പോലെയേ കാണാന്‍ കഴിഞ്ഞുള്ളൂ.
ഒരു മിന്നലിന്‍റെ അകമ്പടിയോടെ ചാറ്റല്‍മഴ ശക്തിയാര്‍ജ്ജിച്ച് തുടങ്ങി.

"അയാള്‍......അയാളുടെ മകളെയാണോ നീ ..?" കുമാരേട്ടന്‍റെ ചോദ്യം മുഴുവന്‍ കേള്‍ക്കാന്‍ മാധവന്‍ നിന്നില്ല... അയാള്‍ തിരിഞ്ഞ് നടന്നു...

വഴിവിളക്കുകളുടെ അരണ്ട പ്രകാശത്തില്‍, വിജനമായ തെരുവീഥിയിലൂടെ നടന്നു പോകുന്ന മാധവനെ കുമാരേട്ടന്‍ ഒരു നിമിഷം നോക്കി നിന്നു.
ദൂരെയെവിടുന്നോ ഒരു രാത്രിവണ്ടിയുടെ നേര്‍ത്ത ശബ്ദം കേള്‍ക്കാം.
മാധവന്‍ പതുക്കെ ഇരുളില്‍ മറഞ്ഞു....

മഴ ശക്തിയായി പെയ്തു തുടങ്ങിയപ്പോള്‍ ടിഷ്യു പേപ്പര്‍ ചുരുട്ടിയെറിഞ്ഞ് കുമാരേട്ടനും നടന്നു.
മകളെ നഷ്ടപ്പെട്ട ഒരച്ഛന്‍റെ വേദന പകര്‍ത്താനുപയോഗിക്കപ്പെട്ട ആ ടിഷ്യു പേപ്പര്‍ മഴത്തുള്ളികള്‍ വീണ് കുതിര്‍ന്നു.

The End


/അജ്ഞാതന്‍/


Sunday, September 19, 2010

ഒരു കല്യാണവും കുറേ ചിന്തകളും


കഴിഞ്ഞ പിറന്നാള്‍ ദിവസം....
എന്‍റെ പ്രായമണി { പ്രിയാമണി അല്ല } ദിഗന്ദങ്ങള്‍ പൊട്ടുമാറ് 27 അടിച്ചു.

നാട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ചോദിക്കാന്‍ ഒരു ചോദ്യം കൂടി കിട്ടി...
"എന്തായി കല്യാണക്കാര്യങ്ങള്‍, എന്നാണ് ഞങ്ങള്‍ക്കൊരു ഊണ് തരുന്നത്?"
കല്യാണം കഴിക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചില്ല. അതിനു മുന്‍പേ നാട്ടുകാര്‍ ഊണിന്‍റെ കാര്യം പറഞ്ഞു തുടങ്ങി...
വെറുതെയല്ല കേരളത്തില്‍ അരി തികയാത്തത്.

സാധാരണ നാട്ടുകാര്‍ എന്നോട് ചോദിക്കുന്നത് സ്ഥിരം രണ്ട് ചോദ്യങ്ങളാണ്
"എപ്പോ വന്നു ? " , "എപ്പോ പോവും ? "
ഇടക്കാലത്ത് മറ്റൊരു ചോദ്യവും കേട്ടു " ഇപ്പൊ സാമ്പത്തിക പ്രതിസന്ധിയല്ലേ ? ജോലി പോയോ ? "
നല്ലവരായ അഭ്യുദയകാംക്ഷികള്‍.

പണ്ട്, ചേട്ടന്‍ പുര നിറഞ്ഞ്, പഴുത്ത മാമ്പഴം പോലിരുന്ന കാലം.
കോഴിക്കുഞ്ഞിനെ നോട്ടമിട്ട പരുന്തിനെപ്പോലെ ബ്രോക്കര്‍മാര്‍ വീടിന് ചുറ്റും റാകിപ്പറന്ന്‌ നടന്നു.
ശൂര്‍പ്പണകയെപ്പോലുള്ള പെണ്ണിന്‍റെ ഫോട്ടോ കാണിച്ചിട്ട് ബ്രോക്കര്‍ പറയും " നല്ല കുട്ടിയാ സാറെ, മോന് ചേരും"
ഫോട്ടോ കാണുമ്പോള്‍ ചേട്ടന്‍ ബ്രോക്കറോട് മനസ്സില്‍ പറയും
"ശരിയാ...മോന് ചേരും,......തന്‍റെ മോന് ! "

സ്ഥിരം ബ്രോക്കര്‍ ജോര്‍ജ്ജിന്‍റെ അന്വേഷണം ലക്ഷ്യം കാണുന്നില്ലെന്ന് കണ്ട്, ലോക്കല്‍ പോലീസിന്‍റെ കേസ് സിബിഐക്ക് കൈമാറും പോലെ, അന്വേഷണം മറ്റൊരു പ്രഗല്‍ഭനായ ബ്രോക്കറെ ഏല്‍പ്പിച്ചു.
ജോര്‍ജ്ജ് ഇതിനെതിരെ അമര്‍ഷം രേഖപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

പുതിയ ബ്രോക്കര്‍ അന്വേഷണം തുടങ്ങി. തികച്ചും വ്യത്യസ്തമായ അന്വേഷണം.
അദ്ദേഹം ചേട്ടന്‍റെ എല്ലാ ഡീറ്റൈല്‍സും, കക്ഷത്തില്‍ ഉറപ്പിച്ച ഡയറിയില്‍ കുറിച്ചെടുത്തു.

എന്നിട്ട് ഞങ്ങളുടെ വീടിന്‍റെ മുകളില്‍ കയറി, ചേട്ടന്‍റെ അതേ പൊക്കവും തൂക്കവുള്ള ഡമ്മി താഴേക്കിട്ടു നോക്കി.
വധുവിന്‍റെ ഡമ്മി ഊഹം വെച്ച് നിര്‍മ്മിച്ച്‌ അതും താഴേക്കെറിഞ്ഞു.
താഴെ വന്നു ഡമ്മി ടു ഡമ്മി ദൂരം ടേപ്പ് എടുത്ത് നോക്കിയിട്ട്, തനിക്ക് അളക്കാനറിയില്ലെന്ന് ഉറപ്പു വരുത്തി.
വീട്ടില്‍ പോയി സിബിഐ മ്യൂസിക്‌ കേട്ട്, കൈ പുറകില്‍ കെട്ടി പലതവണ ഉലാത്തി.
എണ്ണ തേച്ചു മുടി പുറകോട്ടു ചീകി, നെറ്റിയില്‍ ചുവന്ന കുറി വരച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം "ചാക്കോ" എന്ന് അഭിസംബോധന ചെയ്തു.

ഒടുവില്‍ ആദ്യത്തെ ആലോചനയുമായി വീട്ടിലെത്തി.
പെണ്ണുകാണല്‍ ചടങ്ങും കല്യാണമുറപ്പിക്കലും, സുരേഷ് ഗോപിയുടെ കോമഡി സിനിമ തിയേറ്റര്‍ വിടുന്ന വേഗത്തില്‍ ശുഭമായി നടന്നു.

നിശ്ചയദിവസം വരവായി.
ചടങ്ങ് കഴിഞ്ഞ് അച്ഛന്‍ ബ്രോക്കറോട് ചോദിച്ചു..."എത്രയാ ? "
വധുവിന്‍റെ നാണം പലിശയ്ക്ക് കടമെടുത്തു കൊണ്ട്‌ ബ്രോക്കര്‍ പറഞ്ഞു
"ഇരുപത്തയ്യായിരം..! " (തുക സത്യമാണ്)
അത് കേട്ട് അന്നവിടെ ഉണ്ടായിരുന്നവരെല്ലാവരും ഞെട്ടി.
കേട്ടവരില്‍ ചിലര്‍ ബ്രോക്കറാവാന്‍ വേണ്ടി അവരുടെ സ്ഥിരം ജോലി രാജി വെയ്ക്കാനോടി.

അത് കണ്ട് ഞാനാശിച്ചു. എന്‍റെ കല്യാണത്തിന് ബ്രോക്കറെ പോയിട്ട് ഒരു ബ്രോയിലര്‍ കോഴിയെപ്പോലും അടുപ്പിക്കരുത്‌.
അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെയുള്ള ഒരു സ്വയംപര്യാപ്ത വിവാഹമായിരുന്നു മനസ്സില്‍.

കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്‌ ഞാനും പുര നിറഞ്ഞു.
ഇപ്പോഴാണ് ഞാനോര്‍ക്കുന്നത്. എന്‍റെ സ്വയംപര്യാപ്ത വിവാഹസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞാനിത് വരെ ഒരു ചെറിയ കരുനീക്കം പോലും നടത്തിയിട്ടില്ല.

ഒരു നിമിഷം ഞാന്‍ മനസ്സിനെ F5 ഞെക്കി റിഫ്രെഷ് ചെയ്തു.
മനസ്സില്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ച രഹസ്യ ഡേറ്റാബേസില്‍, കലക്കനൊരു ക്വറി എഴുതിയോടിച്ചു.
കുറേ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. പക്ഷെ രക്ഷയില്ല.
എല്ലാത്തിന്‍റെയും ഒക്കത്ത് ഇപ്പോള്‍ മിനിമം ഒരു കൊച്ചെങ്കിലുമുണ്ട്.

അപ്പൊ ഇനി പുതിയതായി അന്വേഷിക്കുകയേ രക്ഷയുള്ളൂ.
ബ്രോക്കര്‍രഹിത മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു തുടങ്ങി.
പെട്ടന്ന് തോന്നി, എന്തുകൊണ്ട്‌ ഒരു മാട്രിമോണി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കൂടാ?

ആ ചിന്തയുടെ ചൂടാറും മുമ്പ് ഞാന്‍ രജിസ്ട്രേഷന്‍ നടത്തി. ഇപ്പൊ എല്ലാം ശരിയാകും എന്ന് കരുതി കാത്തിരുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ചോറുരുട്ടി വായിലേക്കെറിഞ്ഞു വിഴുങ്ങുന്നതിനിടയില്‍ ഒരു ഫോണ്‍. എറണാകുളം നമ്പര്‍.
ഈശ്വരാ....ഇന്നലെ പ്രൊഫൈല്‍ നോക്കിയ വയറ്റിലുള്ള...ഛെ..വയറ്റില്ലയിലുള്ള പെണ്‍കൊടിയുടെ ഡാഡികൂള്‍ ആണോ?

വായില്‍ കിടന്ന ഉരുള ഒരു വിധത്തില്‍ സൈഡ് ഒതുക്കി പാര്‍ക്ക്‌ ചെയ്തിട്ട് ഫോണ്‍ എടുത്തു...."ഹളോ ..."
"ഹലോ" അപ്പുറത്ത് നിന്നൊരു കുയില്‍നാദം....ദൈവമേ ...പെണ്ണു നേരിട്ട് വിളിക്കുന്നോ?
"ഹലോ ഇത് xxxx മാട്രി മോണിയില്‍ നിന്നാണ് വിളിക്കുന്നത്‌...സര്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?"
ചോദ്യം കേട്ടു ഞാന്‍ ഞെട്ടി. വായില്‍ ഒതുക്കിയിട്ട ഉരുള ഞാനറിയാതെ വയറ്റിലെത്തി.
ഈശ്വരാ...എന്‍റെ പ്രൊഫൈല്‍ കണ്ടിട്ട് "നിനക്കൊന്നും പെണ്ണു കിട്ടില്ല" എന്ന് പറയാന്‍ വിളിക്കുവാണോ?

"ഉ...ഉ... ഉദ്ദേശിക്കുന്നുണ്ട്" ഞാന്‍ പറഞ്ഞൊപ്പിച്ചു.
കുയില്‍നാദം തുടര്‍ന്നു..."സര്‍, താങ്കളുടെ പ്രൊഫൈല്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് ധാരാളം റിക്വസ്റ്റുകള്‍ വന്നിട്ടുണ്ട്"
ഹൊ...ആശ്വാസമായി.. അപ്പൊ ലത് പറയാന്‍ വിളിച്ചതല്ല.
ധാരാളം അന്വേഷണങ്ങള്‍ വന്നത്രേ. എന്‍റെ ഉള്ളില്‍ ഒരു ആഹ്ലാദപുഷ്പം മൊട്ടിട്ടു.

"എവിടെ നിന്നാണ് റിക്വസ്റ്റ് വന്നത്? കുട്ടി എന്തു ചെയ്യുന്നു ?" നാണം മറച്ചുവെച്ച്, പാത്രത്തിലെ മാങ്ങ അച്ചാര്‍ തൊട്ട് നക്കി ഞാന്‍ ചോദിച്ചു.
മറുപടി കിട്ടി. "സാറിന് ഡീറ്റെയില്‍സ് വേണമെങ്കില്‍, സര്‍ ഞങ്ങളുടെ പെയ്ഡ്‌ മെമ്പര്‍ ആകണം."
"ശ്.ശ്ശ്......." ഉള്ളില്‍ മൊട്ടിട്ട ആഹ്ലാദപുഷ്പം വിരിയും മുന്‍പേ കരിഞ്ഞ ശബ്ദമാണ്.

"പെയ്ഡ്‌മെമ്പര്‍ ആവാന്‍ എങ്ങനെയാണ് ചാര്‍ജ്ജ് ?" വെറുതെ ഒരു ചോദ്യശരം** തൊടുത്തു.
(Note : ചോദ്യശരം** - അമ്പിന്‍റെ മൂര്‍ച്ചയുള്ള അറ്റത്ത്‌ ചോദ്യം ഘടിപ്പിച്ച് നിര്‍മ്മിച്ച ഒരായുധം..വാക്പോരില്‍ ഉപയോഗിക്കുന്നത്)

കുയില്‍മൊഴി തന്‍റെ സ്വരത്തില്‍ മധുരം കൂട്ടി മെംബര്‍ഷിപ്‌ വിവരങ്ങള്‍ മൊഴിഞ്ഞു തുടങ്ങി..
"ഗോള്‍ഡ്‌ മെംബര്‍, പ്ലാറ്റിനം മെംബര്‍, പ്രീമിയം മെംബര്‍, ഫ്രീ മെംബര്‍ എന്നിങ്ങനെയാണ് മെംബര്‍ഷിപ്പുകള്‍......."
ഞാന്‍ കാതോര്‍ത്തു...പഞ്ചായത്ത് മെംബര്‍ ഉണ്ടോ?...അതില്ല, ഭാഗ്യം....

മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെ കുറേ സമയക്കണക്കുകളും..ഒപ്പം രൂപയുടെ ആയിരക്കണക്കുകളും. വിരലിലെണ്ണാവുന്ന പ്രൊഫൈലുകള്‍ അയച്ച് തരുമത്രേ. ഒന്നും വ്യക്തമല്ല.
മൊത്തത്തില്‍ കാശു വെറുതെ പോകുന്ന ഇടപാടല്ലേ എന്നൊരു സംശയം.

ചോദ്യം ഘടിപ്പിച്ച ഒരു ശരം കൂടി എയ്തു "എങ്ങനെയാണ് നിങ്ങള്‍ടെ പെയ്മന്റ്റ് രീതി ?"
കുയില്‍നാദത്തില്‍ തേനൂറിയൊഴുകി "സര്‍ സ്ഥലം പറഞ്ഞാല്‍ ഇപ്പോത്തന്നെ ഞങ്ങള്‍ ഞങ്ങള്‍ടെ എക്സിക്യുട്ടീവിനെ അങ്ങോട്ട്‌ വിടാം...വിടട്ടെ ?"

പഴ്സിന്‍റെ കനം ഒന്ന് തപ്പിനോക്കിയിട്ട് ഞാന്‍ മറുപടി പറഞ്ഞു..."വേണ്ട".
കുയിലിന്‍റെ ശബ്ദത്തിലെ മാധുര്യം കുറഞ്ഞു.."സര്‍ ഇന്ന് പെയ്ഡ്‌ മെമ്പര്‍ ആയാല്‍ താങ്കള്‍ക്കു നല്ല ഓഫറുകളുണ്ട്"
ഈ നമ്പര്‍ ഞാന്‍ മുന്‍പ് ധാരാളം കേട്ടിട്ടുണ്ട്....മറുപടി കൊടുത്തു "ഞാനൊന്ന് ആലോചിച്ചിട്ട് പറയാം"
കുയിലിന്‍റെ ശബ്ദം മാറി കാക്കയുടെതായി "ഇന്നെടുത്താല്‍ മാത്രമേ ഓഫറുകള്‍ കിട്ടൂ"

മുന്നിലിരിക്കുന്ന പുളിശ്ശേരിയൊഴിച്ച ചോറിലും, വറുത്ത മത്തിയിലും നോക്കി ഞാന്‍ പറഞ്ഞു. "കുറച്ച് തിരക്കുണ്ട്‌...പിന്നെ വിളിക്കാം"
കാക്ക താല്‍പര്യമില്ലാതെ പറഞ്ഞു "ശരി".

ഫോണ്‍ വെച്ച് ഊണ് തുടരുമ്പോള്‍ ഞാനാലോചിച്ചു. ഇനിയെന്തെല്ലാം കടമ്പകള്‍...രണ്ട് കൂട്ടരുടെയും ജാതകം അയച്ച് കൊടുക്കല്‍, ഇരുവിഭാഗങ്ങളും വിശ്വാസമര്‍പ്പിക്കുന്ന ജ്യോത്സ്യന്മാരുടെ ഗ്രീന്‍ സിഗ്നല്‍, ഫോട്ടോ സ്ക്രീനിംഗ്, കുടുംബ സ്ക്രീനിംഗ്, പെണ്ണുകാണല്‍, ഇഷ്ടപ്പെടല്‍, നിശ്ചയം, കല്യാണക്കുറിയടിക്കല്‍ , ക്ഷണിക്കല്‍, കല്യാണം, പെണ്ണിന്‍റെ കൂടെയിരുന്ന് സ്വന്തം വില കളയാതെ സദ്യയുണ്ണല്‍....ഹൊ. എന്തെല്ലാം എന്തെല്ലാം.

ഇതില്‍ പെണ്ണുകാണല്‍ തന്നെയാണ് ഏറ്റവും വലിയ കടമ്പ.
പരമ്പരാഗതമായ ഈ കേരളീയ പെണ്ണുകാണല്‍ രീതിയോട് പണ്ടേ വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ, പത്തു മിനിറ്റത്തെ സംസാരം കൊണ്ട്‌ മനസ്സിലാക്കി ഒരു തീരുമാനമെടുക്കുക. അതും ഇരുവീട്ടുകാരും തൊട്ടടുത്തോ, അല്ലെങ്കില്‍ അപ്പുറത്തെ മുറിയിലോ കാതും കൂര്‍പ്പിച്ചിരിക്കുമ്പോള്‍ ..ബുദ്ധിമുട്ടേറിയ ദൗത്യം.
എല്ലാത്തിലും ഭീകരം പെണ്ണുകാണലിന്‍റെ ആ അന്തരീക്ഷമാണ്.

ഒരിക്കല്‍, അമ്മാവന്‍റെ മകന്‍ സജിത്തേട്ടന്‍റെ കൂടെ മൂപ്പര്‍ക്ക് പെണ്ണുകാണാന്‍ ഞാനും പോയി.

പെണ്ണിന്‍റെ അച്ഛന്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. ബ്രോക്കര്‍ ഞങ്ങളെ ഇരുവരെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി.
പരിചയപ്പെടുത്തലിനു ശേഷം മുറിയില്‍ കനത്ത നിശബ്ദത.
ആരും ആരോടും ഒന്നും മിണ്ടുന്നില്ല. പെണ്ണിന്‍റെ അച്ഛന് ഞങ്ങളെക്കാള്‍ നാണം.....മൂപ്പര്‍ക്കും ഇത് ആദ്യത്തെ അനുഭവമാണെന്ന് തോന്നുന്നു...നല്ല ചമ്മലുണ്ട് മുഖത്ത്..

എനിക്ക് പുള്ളിക്കാരന്‍റെ മുഖം കണ്ടിട്ട് നന്നായി ചിരി വരുന്നുണ്ട്. അത് പുറത്ത് ചാടാതിരിക്കാന്‍ ഞാന്‍, മുറ്റത്തെ ആരാമത്തിലേക്കും, മുറിയിലെ ആന്തൂറിയത്തിലേക്കും കണ്ണുകള്‍ മാറി മാറി നട്ടു.

നിശബ്ദസിനിമ കണ്ട് മടുത്ത ബ്രോക്കര്‍ പറഞ്ഞു. "എങ്കില്‍ പിന്നെ മോളെ വിളിച്ചോളൂ"
ഞാന്‍ ഒളികണ്ണിട്ടു നാണക്കാരന്‍ ഡാഡിയെ നോക്കി. മൂപ്പര്‍ എന്‍റെ നോട്ടം കണ്ട് നാണിച്ച് അകത്തേക്കോടി.
എന്നിട്ട് തിരിച്ചു വന്ന് പൂര്‍വസ്ഥിതിയില്‍ ഇരുന്നു.

"ചില്‍...ചില്‍...." പാദസരത്തിന്‍റെ ശബ്ദം അടുത്തടുത്ത് വരുന്നു.
ഞങ്ങള്‍ മസില്‍ പിടിച്ച് കൂടുതല്‍ മാന്യത മുഖത്ത് വരുത്തി.

ചുവന്ന സാരിയും കയ്യില്‍ രസ്ന തുളുമ്പുന്ന ഗ്ലാസ്സുകള്‍ വെച്ച ട്രേയുമായി ഒരാള്‍ മുന്നില്‍ വന്നു നിന്നു.
ശാലീനസുന്ദരിയെ കാണാന്‍ ഞങ്ങള്‍ പതുക്കെ തലയുയര്‍ത്തി.....
തലയില്‍ നര വീണ ഒരു മധ്യവയസ്ക......
ഈശ്വരാ....രണ്ടാം കെട്ടാണോ ? അതോ വീട് മാറിപ്പോയോ..? ഞങ്ങള്‍ ബ്രോക്കറെ നോക്കി.
ഞങ്ങളുടെ മുഖം കണ്ട് പെട്ടന്ന് ബ്രോക്കര്‍ ഇടപെട്ടു "ഇത് കുട്ടിയുടെ അമ്മ ! "
ഹൊ..അമ്മയായിരുന്നോ....ശ്വാസം നേരെ വീണു.

വീണ്ടും നിശബ്ദത...ഹാസ്യജനകമായ നിശബ്ദത.
രസ്ന വാങ്ങി പതുക്കെ ആദ്യ കവിള്‍ കുടിക്കാന്‍ തുടങ്ങുമ്പോള്‍, പെണ്ണിന്‍റെ അമ്മയുടെ വക ഒരു ചോദ്യം "ഇതില്‍ ആരാ പയ്യന്‍ ? "

"ഹ..ഹ...ഹ" ഒതുക്കി നിര്‍ത്തിയിരുന്ന പൊട്ടിച്ചിരിയുടെ ആദ്യഗഡു, ഞാന്‍ പോലുമറിയാതെ ബാരിക്കേഡ്‌ തകര്‍ത്ത് പുറത്ത് വന്നു.
പെട്ടന്ന് വായടച്ച് ഞാന്‍ മെല്ലെ തിരിഞ്ഞ് പയ്യനെ നോക്കി.
നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പും, വായില്‍ ഒരു കവിള്‍ രസ്നയുമായി എന്‍റെ നേരെ മച്ചുനന്‍റെ ദൈന്യത നിറഞ്ഞ നോട്ടം........

ബ്രോക്കര്‍ ആ അമ്മയ്ക്ക് ഞങ്ങളെ പരിചയപ്പെടുത്തി.
ആ സ്ത്രീ സജിത്തേട്ടനെ സ്നേഹവാത്സല്യഭയഭക്തിബഹുമാനങ്ങളോടെ നോക്കി.
എന്നെ അല്‍പം പുച്ഛത്തോടെയും.
ആ ഭാവം കണ്ട് എനിക്ക് കൂടുതല്‍ ചിരി വന്നു.
ഞാന്‍ മുഖം കുനിച്ച് മനസ്സില്‍ പ്രാര്‍ത്ഥിച്ചു .......ഈശ്വരാ എന്നെ ചിരിപ്പിക്കല്ലേ.

രംഗം വഷളാവുന്നത് കണ്ട ബ്രോക്കര്‍ പറഞ്ഞു..."എങ്കില്‍ കുട്ടിയെ വിളിച്ചോളൂ"
അമ്മ അകത്തേക്ക് പോയി....വീണ്ടും എല്ലാം പഴയപടി.
മുറിയില്‍ കനത്ത നിശബ്ദത.
ഡാഡിയുടെ മുഖത്തെ നാണം കണ്ട എന്‍റെ കണ്ണുകള്‍ വീണ്ടും ആന്തൂറിയവും ആരാമവും തേടിപ്പായാന്‍ നിര്‍ബന്ധിതമായി.

ഒടുവില്‍ യഥാര്‍ത്ഥ പെണ്ണു വന്നു ..കേരളത്തില്‍ ലഭ്യമായ എല്ലാത്തരം ഉപ്പേരികളുമായി.
ഇത്തവണ ബ്രോക്കര്‍ ആദ്യമേ ഇടപെട്ടു. സജിത്തേട്ടനെ ചൂണ്ടി പറഞ്ഞു "ഇതാണ് പയ്യന്‍".
പയ്യന്‍ പെണ്ണിനെ ഒന്ന് നോക്കി..
പിന്നെ നിസ്സംഗനായി വാതിലിനു പുറത്തെ ഏകാന്തതയിലേക്കും, പാത്രത്തിലെ ഉപ്പേരിയിലേക്കും നോക്കിയിരിപ്പായി.
വീണ്ടും നിശബ്ദത...ബ്രോക്കര്‍ ഉപ്പേരി തിന്നുന്ന "കറും മുറും" ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.

ഉപ്പേരിയെടുക്കാന്‍ മുന്നോട്ടായുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു..."സംസാരിക്കണോ ? "
ടെലിഫോണിലെ ഡയല്‍ടോണ്‍ പോലെ ഒരു ചെറിയ ശബ്ദം മറുപടിയായി കേട്ടു "വേണ്ട വേണ്ട.... പോകാം"

പോകാമെന്ന് തല കൊണ്ടൊരു സിഗ്നല്‍ സജിത്തേട്ടന്‍ ബ്രോക്കറോട് കാണിച്ചു.
സിഗ്നല്‍ കണ്ട് തെറ്റിദ്ധരിച്ച ബ്രോക്കര്‍
"മോന് സംസാരിക്കണോ ? ... ധൈര്യമായിട്ട് സംസാരിച്ചോ..! "
എന്നിട്ട് "കണ്ടോ...എന്‍റെ ഒരു മിടുക്ക്. എത്ര വേഗമാണ് ഒരു ബന്ധമൊത്തത് ...ഇനി വേണമെങ്കില്‍ നിന്‍റെ" എന്ന ഭാവത്തില്‍ ബ്രോക്കര്‍ എന്നെ നോക്കി.....ഏഭ്യന്‍
ഞാന്‍ മെല്ലെ തല ചരിച്ച് സജിത്തേട്ടനെ നോക്കി.
നേരത്തെ കണ്ട പൊടിഞ്ഞ വിയര്‍പ്പ്, കവിളത്തൂടെ പുഴയായൊഴുകി, താഴെ റെഡ്ഓക്സൈഡ്‌ പൂശിയ തറ നനച്ചിരിക്കുന്നു .
ഈശ്വരാ...ചിരിക്കാതിരിക്കാന്‍ ശക്തി തരൂ...

കുറച്ച് നേരം കൂടി നിശബ്ദനാടകം കളിച്ചിട്ട് "ഞങ്ങള്‍ അറിയിക്കാം" എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ടു.

ഇങ്ങനെയുള്ള എന്തെല്ലാം മുഹൂര്‍ത്തങ്ങള്‍ ഞാനിനി ജീവിതത്തില്‍ നേരിടണം.
പക്ഷെ എനിക്ക് ഭയമില്ല. ഇതും ഇതിനപ്പുറവും കടന്നവനാണ് ഞാന്‍.
എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ ലാബില്‍ വൈവ ചോദിച്ച അധ്യാപകനോട് ട്രാന്‍സിസ്റ്ററിന് രണ്ട് കാലുകളെ ഉള്ളുവെന്നും അത് പോസിറ്റീവും നെഗറ്റീവും ആണെന്ന് പറഞ്ഞ അസാമാന്യബുദ്ധിശാലിയാണ് ഞാന്‍.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബോറടി മാറ്റാന്‍ ഒരു ജ്വല്ലറിയിലേക്ക് ഫോണ്‍ ചെയ്ത് അവിടെ നിന്ന് വാങ്ങിയ സ്വര്‍ണം മുക്കുപണ്ടമാണെന്ന് പറഞ്ഞ മഹാധൈര്യശാലിയും ഞാന്‍ തന്നെ.

എനിക്കാരെയും പേടിയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും വിവാഹക്കാര്യത്തില്‍ സ്വാഭാവിക ആശങ്കകളുള്ള ഒരു സാധാരണക്കാരനാണ് ഞാന്‍.

വിവാഹജീവിതത്തെപ്പറ്റി ചില അനുഭവസ്ഥര്‍ എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ ചുവടെ ചേര്‍ത്തു കൊണ്ട്‌ ഉപസംഹരിക്കുന്നു.

1. വിവാഹശേഷമുള്ള ആദ്യത്തെ ആറ് മാസം വളരെ രസകരമാവും. പിന്നീട് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചോദ്യചിഹ്നരൂപത്തില്‍ നമ്മളെനോക്കി പല്ലിളിച്ചു തുടങ്ങും.

2. ഭര്‍ത്താവുദ്യോഗം ഒരു വലിയ ജോലിയാണ്.

3. സംതൃപ്തജീവിതം പുറത്ത് കാട്ടുന്ന പല കുടുംബങ്ങളും ഉള്ളില്‍ സംതൃപ്തമായിരിക്കില്ല. തൊണ്ണൂറു ശതമാനം കുടുംബങ്ങളിലും പുരുഷന്മാര്‍ അഡ്ജസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ പൊട്ടിത്തെറിയില്ലാതെ മുന്‍പോട്ടു പോകുന്നത്.

4. കല്യാണം കഴിക്കുന്നതോട് കൂടി നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി അവസാനിക്കും.

5. ഒരിക്കല്‍ എന്‍റെ ഒരു അഭ്യുദയകാംക്ഷി ഉദാഹരണസഹിതം എന്നെ ഉപദേശിച്ചത് ഇങ്ങനെയാണ്.

"പ്ലാവില്‍ പഴുത്ത് പൊട്ടിയ ചക്കയില്‍ ഈച്ച പറ്റിയിരിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും അത് സുഖമായി ഇരുന്ന് ചക്ക തിന്നുകയാണെന്ന്....പക്ഷെ സത്യം അതല്ല.
ഈച്ച, മധുരം കണ്ട ഒരാവേശത്തിന് അതില്‍ ചെന്നിരിന്നിട്ട്, അതില്‍ ഒട്ടിപ്പോയത് കാരണം തിരിച്ചു പറക്കാന്‍ കഴിയാതെയിരിക്കുകയാണ്. അതവിടിരുന്നു അനങ്ങാനാവാതെ ചത്തു പോകും,
ഇത് പോലെ തന്നെയാണ് കുടുംബ ജീവിതത്തില്‍ പുരുഷന്‍റെ അവസ്ഥ."

ഇത് വായിക്കുന്ന മഹിളകള്‍ക്ക്, എന്നോട് വിരോധം തോന്നരുതെന്ന്‌ അപേക്ഷ.
കേട്ട ചില ഉപദേശങ്ങള്‍ ഇവിടെ പങ്ക് വെച്ചെന്ന് മാത്രം..

എന്ന് പാവം


Thursday, September 9, 2010

ഫ്ലാഷ്ബാക്ക് - 02



പേരക്ക, ആത്തക്ക, ചാമ്പയ്ക്ക, ആഞ്ഞിലിക്ക, ഓമയ്ക്ക.
ഏത്തപ്പഴം, ചെറുപഴം, പറങ്ങാപ്പഴം.
കൈതച്ചക്ക, തേങ്ങ,മാങ്ങ, പ്ലാങ്ങ........ഛെ.. സോറി...ചക്ക.

ഞാന്‍, ഇതെല്ലം വില്‍ക്കുന്ന ഒരു കട തുടങ്ങി എന്നല്ല പറഞ്ഞു വരുന്നത്.


മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം അസുലഭമായി തിന്നു മുടിച്ച്‌ വളരാന്‍ അവസരം കിട്ടിയ ഒരു ഭാഗ്യവാനാണ് ഞാന്‍.
ഇവയില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജത്തിന്‍റെ സിംഹഭാഗവും വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ മേല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ താണ്ഡവമാടാന്‍ ഞാന്‍ വിനിയോഗിച്ചു.
ബാക്കി വന്ന ഊര്‍ജ്ജം ഉപയോഗിച്ചത്, ഇഴജന്തുക്കളായ ചേര, പാമ്പ് മുതലായവയെ കാണുമ്പോള്‍ ഓടി രക്ഷപ്പെടാനും, "അമ്മേ ! ഈ ചേട്ടന്‍ എന്നെ ഇടിക്കുവാ..." എന്ന് വിളിച്ച് കൂവാനും വേണ്ടിയാണ്.

പുഴകള്‍, മരങ്ങള്‍, കളകൂജനം പൊഴിക്കുന്ന കിളികോകിലങ്ങള്‍.
ഇവയെല്ലാം ഞങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് Asian Paint Apex അടിച്ചത് പോലെ മങ്ങാത്ത നിറം പകരുന്നവയാണ്.
ഞങ്ങള്‍ നാലും ഒത്തു കൂടുമ്പോഴുള്ള പ്രധാന വിനോദോപാധികളില്‍ ഒന്നാണ് മരം കേറല്‍.

പറമ്പിലെ പീതവര്‍ണ്ണഫലങ്ങള്‍ ചൊരിയുന്ന പറങ്കാവില്‍ നിന്നു തുടങ്ങാം.

മൂട് കിഴക്കേ തോടിനോട് ചേര്‍ന്നുള്ള കയ്യാലയില്‍ ഉറപ്പിച്ച്, പറമ്പിലേക്ക് വളര്‍ന്ന്‌, പഴങ്ങള്‍ ഞങ്ങള്‍ക്ക് മാത്രം തരുന്നൊരു കുടുംബസ്നേഹി വൃക്ഷമാണത്. മൂട് കയ്യാലയോട് ചേര്‍ന്നായത് കൊണ്ട്, അതില്‍ കയറുമ്പോള്‍ കാല്‍ വഴുതിയാല്‍ വീഴുന്നത് തോട്ടിലേക്കാവും.
സൂക്ഷിച്ചില്ലെങ്കില്‍, പറങ്ങാപ്പഴം കിട്ടുകയുമില്ല, നടുവൊടിയുകയും ചെയ്യും.
പണ്ട് ലീഡറിന്‍റെ മകന്‍, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ച് നിയമസഭയില്‍ മത്സരിച്ച പോലെ.

പൊതുവേ സാധാരണ മനുഷ്യര്‍ ആ ഭാഗം വഴി മരം കയറാന്‍ ധൈര്യപ്പെടാറില്ല. പകരം മറ്റൊരു ചാഞ്ഞ ചില്ല വഴി വലിഞ്ഞു കയറും.
എന്നാല്‍ പ്ലവംഗന്‍ സുനി, റിസ്ക്‌ ഉള്ള ഭാഗത്ത്‌ കൂടി കയറുമെന്ന് മാത്രമല്ല, പറങ്കാവിന്‍റെ മധ്യത്തിലുള്ള ഒറ്റ കൊമ്പിലൂടെ, ഹര്‍ത്താല്‍ ദിവസം നാഷണല്‍ ഹൈവേയില്‍ നടക്കുന്ന ലാഘവത്തോടെ നടക്കും.
എന്നിട്ട് അനിരഞ്ജിയാദിഗണങ്ങള്‍ വലിഞ്ഞു കയറുന്ന ചാഞ്ഞ ചില്ലകളിലെ പഴങ്ങള്‍ തിന്ന്‌ തുടങ്ങും. അല്ലെങ്കില്‍ താഴെ വായും പൊളിച്ചു നില്‍ക്കുന്ന എനിക്ക് എറിഞ്ഞു തരും.

Note: തല്ല് കൂടാന്‍ മാത്രമല്ല, മരം കയറുന്ന കാര്യത്തിലും ഞാന്‍ വളരെ പുറകോട്ടായിരുന്നു. തീറ്റസംബന്ധമായ കാര്യങ്ങളില്‍ ആയിരുന്നു എനിക്ക് വ്യക്തിമുദ്ര പതിപ്പിക്കാന്‍ താല്‍പര്യം.

ചില മുഴുത്ത പഴങ്ങള്‍ എറിഞ്ഞ് തരുന്നതിനിടയില്‍ സുനിച്ചേട്ടന്‍ പറയും "ഡാ അത് തിന്നരുത്‌, അതെനിക്ക് വേണം ".
പട്ടിയുടെ വായ Fevi-Quick വെച്ച് ഒട്ടിച്ചിട്ട്, അതിന് മുന്‍പില്‍ ഉണക്കമീന്‍ വെച്ചാല്‍ അതിനുണ്ടാകാവുന്ന അതേ നിസ്സഹായവസ്ഥയോട്‌ കൂടി പറങ്ങാപ്പഴവും കയ്യില്‍ പിടിച്ച് ഞാനിരിക്കും.

അതെങ്ങാനം തിന്നാല്‍, കിലുക്കം സിനിമയിലെ സമത്ഖാന്‍ ജഗതിയെ കൈകാര്യം ചെയ്യും പോലെ, സുനിച്ചേട്ടന്‍ ഇറങ്ങി വന്നെന്നോടു പെരുമാറുമോയെന്ന ഭയം കലര്‍ന്ന ചിന്ത പറങ്ങാപ്പഴത്തിന്‍റെ രൂപത്തില്‍ എന്നെ നോക്കി പല്ലിളിച്ചു.

പക്ഷെ കാലചക്രം തിരിയുമ്പോള്‍ ഏതു നീര്‍ക്കോലിയും തല പോക്കും.

ഒരു ദിവസം സുനിച്ചേട്ടന്‍ പേര മരത്തില്‍ നിന്നു ഒരു മുഴുത്ത പേരയ്ക്ക "നീ തിന്നരുത്‌" എന്ന നിബന്ധനയോടു കൂടി എനിക്ക് എറിഞ്ഞു തന്നു.
കേരളാ മാട്രിമോണിയില്‍ ചെറുക്കനെ തിരയുന്ന പൂത്ത കാശുള്ളൊരു ഗള്‍ഫ്കാരന്‍റെ ഒറ്റമോളെപ്പോലെ സുന്ദരിയായിരുന്നു ആ പേരയ്ക്ക. മുഖത്തെങ്ങും ഒരു പാട് പോലുമില്ല.
ഞാന്‍ മുകളിലേക്ക് നോക്കി. സുനിച്ചേട്ടന്‍ ഒറ്റച്ചാട്ടത്തിന് താഴെയെത്താന്‍ പറ്റാത്തത്ര പൊക്കമുള്ളൊരു കൊമ്പിലാണ്.
അഥവാ ചാടിയാലും, ഏഷ്യാനെറ്റില്‍ അളകനന്ദയ്ക്ക് പറയാന്‍ "വന്‍ വീഴ്ചകള്‍" പരിപാടിക്കൊരു എപിഡോസ് കൂട്ടാമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നുമില്ല.
അപ്പൊ പിന്നെ ഇത് തിന്നുക തന്നെ.

ചന്ദ്രസ്വാമിയെയും സന്തോഷ്‌ മാധവനെയും മനസ്സില്‍ ധ്യാനിച്ച്‌ ഒരു ഋഷിവര്യന്‍റെ ഭാഷയില്‍ ഞാന്‍ പറഞ്ഞു "നോം ഈ പേരയ്ക്ക തിന്നാന്‍ പോകുകയാണ്..! ".

മുകളില്‍ പേരയ്ക്ക തിരയുന്ന കണ്ണുകള്‍ ഒരു നൊടിയിട കൊണ്ട് എന്‍റെ മേല്‍ പതിച്ചു.
ഷിബു സോറന്‍ മുഖ്യമന്ത്രിക്കസേരയില്‍ നോക്കും പോലെ.

"ഡാ...! " ഗര്‍ജനത്തില്‍ പൊതിഞ്ഞ ഒരു താക്കീതായിരുന്നു ആ വിളി. പണ്ടായിരുന്നെങ്കില്‍ ഞാന്‍ പേരയ്ക്ക തിന്നാനുള്ള ആ ചിന്തയെ അതോടെ ഉപേക്ഷിച്ചേനെ. പക്ഷെ അന്ന്, എനിക്ക് എവിടെ നിന്നോ അത് തിന്നാനുള്ള ധൈര്യം വന്നു. ചെലപ്പോള്‍, കാലം എന്നിലെ കുട്ടിക്ക് പുരുഷസഹജമായ ഗുണങ്ങള്‍ തന്നു തുടങ്ങിയത് ആവാം. എന്‍റെ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചു നിന്നു.

മഹര്‍ഷി ഭാഷ തുടര്‍ന്നു "ഇല്ല മകനേ, ഈ പേരയ്ക്ക നിനക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ പോവുകയാണ്. ഇതാ, ഇത് നോം ഭക്ഷിച്ചു തുടങ്ങുന്നു".
ഞാന്‍ പേരയ്ക്കയില്‍ ആദ്യത്തെ കടി കടിച്ചിട്ട്‌ മുകളിലേക്ക് നോക്കി. കണ്മുന്നിലെ വിശ്വാസവഞ്ചനയെ അവിശസനീയത തുളുമ്പുന്ന കണ്ണുകളോട് കൂടി സുനിച്ചേട്ടന്‍ നോക്കി. ചാടാനും വയ്യ, പിടിച്ചു മാറ്റാനും വയ്യ. സുനിച്ചേട്ടന്‍ ഇതികര്‍ത്തവ്യഥാമൂനായി യാഥാര്‍ത്ഥ്യത്തോട്‌ പൊരുത്തപ്പെട്ടു. വഞ്ചനയില്‍ തെല്ലും ദുഖമില്ലാതെ ഞാന്‍ ആ പേരയ്ക്ക തിന്നു.

ഇതേ പേര മരവുമായി ബന്ധപ്പെട്ട മറ്റൊരു കഥ.

രഞ്ജിച്ചേട്ടന്‍ പേര മരത്തിനു മുകളിലും, മരം കേറാന്‍ കൊള്ളാത്ത ഞാന്‍ താഴെയും നില്‍ക്കുന്ന ഒരു അവസരം.
തന്നെ കടിച്ച നീറിനെ കൈകാര്യം ചെയ്യാനോ മറ്റോ കൈ വിട്ട ചേട്ടന്‍, ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തി ശരി വെച്ച് കൊണ്ട് g=9.8 m/s2 എന്ന accelaration ഓടെ നിലം പൊത്തി...ചിരിക്കാതെ തന്നെ മണ്ണും കപ്പി.
വീഴ്ചയുടെ ഞെട്ടല്‍ വിട്ടു മാറുന്നതിനു മുന്‍പ് "ഈയ്യക്കാവോ" എന്ന് നിലവിളിയും തുടങ്ങി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ കടയില്‍ നിന്നു ഗോപാലപിള്ള ചേട്ടന്‍ രക്ഷകനായി ഓടിയെത്തി.

കൈ ഒടിഞ്ഞു കിടക്കുന്ന ചേട്ടനോട്, ജന്മനാ ഉള്ള പരുക്കന്‍ സ്വരത്തില്‍ ഗോപാലപിള്ള ചേട്ടന്‍ ആജ്ഞാപിച്ചു "കൈ നൂക്കെടാ ചെറുക്കാ". കരഞ്ഞു കൊണ്ട് ചേട്ടന്‍.. "അയ്യോ എനിക്ക് വയ്യേ".

വീണ്ടും ഗോപാലപിള്ള ചേട്ടന്‍ "എടാ കൈ നൂക്കെടാ ചെറുക്കാ.." ..
ചേട്ടന്‍ വീണ്ടും.. "അയ്യോ എനിക്ക് നൂക്കാന്‍ വയ്യേ".

എന്നാല്‍ ഇവനെ കൊണ്ട് കൈ നൂത്തിച്ചിട്ടേ പോകു എന്ന് തീരുമാനിച്ച ഗോപാലപിള്ള ചേട്ടന്‍ ദിഗന്ദങ്ങള്‍ നടുങ്ങുമാറ് ആജ്ഞാപിച്ചു " എടാ ചെറുക്കാ, നിന്നോടല്ലേ പറഞ്ഞത് കൈ നൂക്കാന്‍?".

പറഞ്ഞു തീരും മുന്‍പേ ചേട്ടന്‍റെ മറുപടി വന്നു "തന്നോടല്ലേടോ പറഞ്ഞത്, എനിക്ക് കൈ നൂക്കാന്‍ വയ്യെന്ന്?"

രക്ഷകന്‍ ആകാന്‍ വന്ന എഴുപതു വയസ്സുകാരനായ ഗോപാലപിള്ള ചേട്ടന്‍, പന്ത്രണ്ടു വയസ്സുകാരനായ രഞ്ജിച്ചേട്ടന്‍റെ "താന്‍" എന്ന് അഭിസംബോധന ചെയ്ത മറുപടി കേട്ട്, കുനിഞ്ഞ ശിരസ്സുമായി തിരിഞ്ഞ് നടന്നു.
പശ്ചാത്തലത്തില്‍ "എവിടെ നിന്നെത്തിയെന്നറിയില്ല...എങ്ങോട്ട് പോകുമെന്നറിവീല..." എന്ന ഗാനവും കേട്ടു.

പറങ്കാവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം.

ഞങ്ങള്‍ നാല് ഭീകരരും സജി ചേട്ടനും കൂടി ക്രിക്കറ്റ്‌ കളിക്കാന്‍ തീരുമാനിച്ചു. സജി എന്‍റെ മറ്റൊരപ്പചിയുടെ മറ്റൊരു മകനാകുന്നു. എന്നെക്കാള്‍ ഒരു പത്ത് പന്ത്രണ്ട് വയസ്സ് കൂടും.
പറങ്കാവില്‍ മടല്‍ ചാരി വെച്ച് സ്ടംപ്‌ ഉണ്ടാക്കി ഞങ്ങള്‍ കളിക്കാന്‍ തയ്യാറായി.

ആ പറങ്കാവിന്‍റെ മുകളില്‍ കടന്നല്‍സംഘത്തിന്‍റെ ഒരു കുടുംബശ്രീ യൂണിറ്റ് ആരുമറിയാതെ പ്രവര്‍ത്തിച്ചിരുന്നു.

"ഞാന്‍ ആദ്യം ബാറ്റ് ചെയ്യാം" എന്ന് സജിച്ചേട്ടന്‍ പറഞ്ഞു തീര്‍ന്നതും, കടന്നല്‍ക്കൂട് വിനയനെക്കണ്ട അമ്മയെപ്പോലെ ഇളകി. കടന്നലിന്‍റെ കുത്തേറ്റ സജിച്ചേട്ടന്‍, മമ്മൂട്ടി പോക്കിരിരാജയില്‍ ഡാന്‍സ് ചെയ്യും പോലെ വെകിളി പിടിച്ചോടി. അപകടം മനസ്സിലാക്കിയ മറ്റു സഹോദരര്‍ അപ്രത്യക്ഷരായി. ബാക്കി വന്നത് ഞാന്‍ മാത്രം.

എന്നോട് കടന്നല്‍ക്കൂട്ടം നന്നായി പെരുമാറി.
കുട്ടിക്കടന്നലുകള്‍ എന്നെ കുത്തി ഹരിശ്രീ കുറിച്ചു
യുവ കടന്നലുകള്‍ കഴിവ് തെളിയിച്ചു.
കുഴിയിലേക്ക് കാലും നീട്ടി ഇരുന്ന വൃദ്ധക്കടന്നലുകള്‍ അവരുടെ അവസാനത്തെ ആഗ്രഹം സാധിച്ച സന്തോഷത്തില്‍ വീണ്ടും വീണ്ടും എന്നെ കുത്തി പരിക്കേല്‍പ്പിച്ചു.

ഇടത്തേ കണ്ണിന്‍റെ തൊട്ടു താഴെയും, നെഞ്ചിലും, കാലിലുമായി എനിക്ക് അന്ന് ആവശ്യത്തിനു കിട്ടി.

അന്ന് വൈകുന്നേരം ആയപ്പോഴേക്കും എന്‍റെ കണ്ണുകള്‍ സിനിമാ നടന്‍ അച്ചന്‍കുഞ്ഞിന്‍റെ പോലെ ആയി. ഒന്ന് നീര് വന്നു തുറക്കാന്‍ പറ്റാതെ ചെറുതും, മറ്റേതു വലുതും.

അന്ന് രാത്രി, എല്ലാവരും "ഒരു വടക്കന്‍ വീരഗാഥ" കാണാന്‍ പോയി. മറ്റുള്ളവര്‍ സിനിമ നന്നായി ആസ്വദിച്ചു കണ്ടു, ഞാന്‍ കഷ്ട്ടപ്പെട്ടു തുറന്നു പിടിച്ച എന്‍റെ ഒന്നര കണ്ണിലൂടെയും....

മത്സ്യബന്ധനം അന്നും ഇന്നും ഞങ്ങള്‍ക്ക് ഒരു വിനോദമാണ്. മത്സ്യബന്ധനം കഴിഞ്ഞു തോട്ടില്‍ ഉള്ള കുളി ആയിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ചൂണ്ടയും തോര്‍ത്തുമായി നാല്‍വര്‍ സംഘം വീട്ടില്‍ നിന്നിറങ്ങുമ്പോഴേ "തോട്ടില്‍ കുളിക്കരുത്" എന്ന താക്കീത് കിട്ടും. അനുസരണാശീലമുള്ള ഞങ്ങള്‍ ആ താക്കീത് കാറ്റില്‍ പറത്തി വെള്ളത്തിലാറാടും.

നിബന്ധനകള്‍ക്ക് വിധേയമാകാതെ പല തവണ ഞങ്ങള്‍ അവിടെ സ്നാന കര്‍മങ്ങള്‍ നടത്തുന്നത് കൊണ്ട് ഒരു തവണ ഞങ്ങളെ എത്ര കേണപേക്ഷിച്ചിട്ടും വിട്ടില്ല. ഒടുവില്‍ "തോട്ടില്‍ കുളിക്കില്ല" എന്ന് ഉറപ്പു കൊടുത്തിട്ട് എല്ലാരും ഇറങ്ങി. മത്സ്യബന്ധനത്തില്‍ അന്ന്, തറവാട്ടില്‍ പിറന്ന ഒരു മീന്‍ പോലും കിട്ടിയില്ല. ആകെ വല്ലാത്ത നിരാശ...മീനുമില്ല, കുളിയുമില്ല. എനിക്കാണ് സഹിക്കാന്‍ കഴിയാത്ത വിഷമം.

ഒടുവില്‍ എന്‍റെ കുരുന്നു കുരുട്ടു ബുദ്ധിയില്‍ ഒരു മിന്നാമിനുങ്ങ് കത്തി.

"അയ്യോ അമ്മേ" എന്ന് വിളിച്ചു കൊണ്ട്, ഏതോ വലിയ മീന്‍ ചൂണ്ടയില്‍ കൊത്തി എന്നെ വലിച്ച് വെള്ളത്തില്‍ ഇട്ടതു പോലെ ഞാന്‍ വെള്ളത്തിലേക്ക്‌ മറിഞ്ഞു. എന്‍റെ ബുദ്ധിയില്‍ മിന്നാമിനുങ്ങായി തെളിഞ്ഞത് സുനിച്ചേട്ടന് ആയിരം വാട്സ് ബള്‍ബ്‌ ആയി കത്തി. എന്നെ രക്ഷിക്കാന്‍ എന്ന വ്യാജേന "ഡാ.... " എന്ന് നീട്ടി വിളിച്ചു കൊണ്ട് സുനിച്ചേട്ടനും ചാടി. രണ്ട് സെക്കന്റ്‌ കഴിഞ്ഞ് ഐഡിയ പിടി കിട്ടിയ അനിയും ചാടി.
ഒന്നും മനസ്സിലാവാതെ ചേട്ടന്‍ "എടാ വെള്ളത്തില്‍ ചാടരുത് എന്നല്ലേ വീട്ടില്‍ പറഞ്ഞത് ?".

സുനിച്ചേട്ടന്‍റെ മറുപടി വന്നു "വേണേല്‍ ചാടെടാ".
ഒപ്പം അനി "രഞ്ജി ചേട്ടാ...ധൈര്യമായി ചാട്...... വീട്ടില്‍ ചോദിച്ചാല്‍ ആദ്യം ചാടിയത്‌ ഇവനാണെന്ന് നമുക്ക് പറയാം".
ആ ഐഡിയ ഇഷ്ടപ്പെട്ട ചേട്ടന്‍ സര്‍വ്വശക്തിയുമെടുത്ത് വെള്ളത്തിലേക്ക്‌ ചാടി....

വെള്ളത്തിലുള്ള മറ്റൊരു സംഭവം:

ഒരിക്കല്‍ രഞ്ജിച്ചേട്ടനെ രണ്ടു കയ്യിലും പിടിച്ചു കമഴ്ത്തിയിട്ടു സുനിച്ചേട്ടന്‍ നീന്തല്‍ പഠിപ്പിക്കുകയാണ്.
അത് കണ്ട് കൊതി സഹിക്ക വയ്യാതെ, ഞാന്‍ അനിയോട്‌ ഞാന്‍ ചോദിച്ചു "അനിച്ചേട്ടാ, സുനിച്ചേട്ടന്‍ ചെയ്യുന്നത് പോലെ, എന്നെ ഒന്ന് നീന്താന്‍ പഠിപ്പിക്കാമോ?"

അനി മറുപടി തുടങ്ങും മുന്‍പൊരു ശബ്ദം കേട്ടു. "ബ്ലും...".
ഞങ്ങളങ്ങോട്ട്‌ നോക്കി.
സുനിച്ചേട്ടനൊന്ന് കൈ വിട്ടപ്പോള്‍ രഞ്ജിച്ചേട്ടന്‍ പാറ വെള്ളത്തില്‍ വീണത്‌ പോലെ താഴ്ന്നു പോയതാണ്.

എന്‍റെ ചോദ്യത്തിന് അനി മറുപടി പറഞ്ഞു.."എടാ, പഠിപ്പിക്കുന്ന സുനിക്ക് നീന്തല്‍ അറിയില്ല..! ഈ പരിശീലനം കഴിഞ്ഞ് രഞ്ജി ഒറ്റയ്ക്ക് നീന്തുന്നത് കാണാന്‍ നില്‍ക്കുകയാണ് ഞാന്‍."


സുനിച്ചേട്ടന്‍ ചുണ്ടത്തു വിരല്‍ വെച്ച് ഞങ്ങളോട് മിണ്ടരുത് എന്ന് ആംഗ്യം കാട്ടി.
ഞങ്ങള്‍ തല കുലുക്കി "ഓള്‍ ദി ബെസ്റ്റ്" ആശംസിച്ചു.

ഇതൊന്നുമറിയാതെ രഞ്ജിച്ചേട്ടനപ്പോഴും സുനിച്ചേട്ടനെ ഗുരുവായി മനസ്സില്‍ ധ്യാനിച്ച്‌ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.


(തുടരും...)

/അജ്ഞാതന്‍/



Tuesday, September 7, 2010

"സീഡന്‍"

"സീഡന്‍" ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ഒരു പുതിയ തമിഴ് ചിത്രമാണ്. അത് വെറുമൊരു തമിഴ് സിനിമയെന്ന് പറഞ്ഞൊഴിവാക്കാന്‍ നമുക്ക് പറ്റില്ല.
മലയാളത്തില്‍ നിന്നുള്ള മറ്റൊരു മൊഴിമാറ്റമാണ് സീഡന്‍.

മറ്റേതൊരു മലയാളിയേയും പോലെ, മൊഴി മാറ്റിയ പുതിയ തമിഴ് സിനിമയെയും അതിന്‍റെ യഥാര്‍ത്ഥ വേരായ മലയാള സിനിമയെയും താരതമ്യം ചെയ്ത് തമിഴ് സിനിമയെ കുറ്റം പറയാന്‍ എനിക്കും അവകാശമുണ്ട്‌

രഞ്ജിത്ത് എന്ന പ്രതിഭയുടെ തൂലികയില്‍ വിരിഞ്ഞ സുന്ദരപ്രണയകാവ്യമായ നന്ദനത്തിന്‍റെ മൊഴിമാറ്റമാണ് സീഡന്‍.

നന്ദനം സീഡനാകുമ്പോള്‍ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍
പൃഥ്വിരാജ് - കൃഷ്ണ നായര്‍ (പുതുമുഖം)
നവ്യ നായര്‍ - അനന്യ നായര്‍ (ഹൊ...നായര്‍ മയം തന്നെ .. പടം മിക്കവാറും ചങ്ങനാശ്ശേരി പെരുന്നയില്‍ റിലീസ് ചെയ്യും)
രേവതി - സുഹാസിനി
കവിയൂര്‍ പൊന്നമ്മ - ഷീല
ജഗതി ശ്രീകുമാര്‍ - വിവേക്

ഇതിനും പുറമേ മറ്റൊരു പുതുമ കൂടിയുണ്ട്. ഏതൊരു മലയാളിയേയും ഞെട്ടിപ്പിക്കുന്ന ഒരു മാറ്റം.
നന്ദനത്തിലെ ഗുരുവായൂരപ്പന്‍, സീഡനില്‍ സാക്ഷാല്‍ പഴനി മുരുകനാകുന്നു.

സ്ക്രീനില്‍ മുരുകനാവുന്നതോ തമിഴ് ചുള്ളനായ ധനുഷ്.

ഭാര്യാപിതാവായ രജനീകാന്ത് യന്തിരനാകുമ്പോള്‍, കുടുംബത്ത് തലയുയര്‍ത്തി നില്‍ക്കാന്‍, താന്‍ മിനിമം മുരുകനെങ്കിലും ആയേ പറ്റൂ എന്ന് ധനുഷിന് തോന്നിക്കാണും.

ജയറാം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ "തമിഴില്‍ എല്ലാത്തിനും ഡോസ് കുറച്ച് കൂടുതല്‍ വേണം" എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങളെന്ന് തോന്നുന്നു.

ചിത്രത്തിന്‍റെ പുറത്ത് വന്ന സ്റ്റില്‍സില്‍ കാണാന്‍ കഴിയുന്നത്‌, ധനുഷ്(മുരുകന്‍) തോളത്തൊരു തോര്‍ത്തുമിട്ട്‌ അടുക്കളയില്‍ പാത്രത്തില്‍ ചായ പകരുന്നതാണ്. (മുരുകാ.. പൊറുക്കണേ)

നന്ദനത്തില്‍ ഗുരുവായൂരപ്പന്‍ മഞ്ചാടിക്കുരു ബാലാമണിയുടെ ദാവണിയില്‍ ചുവന്ന പുള്ളികളാക്കി മാറ്റുന്ന രംഗത്തിനു പകരം, തമിഴില്‍ ചുള്ളന്‍ ധനുഷ് അടുക്കളയില്‍ കയറി ഇഡലി പുട്ടാക്കുന്നതും , പച്ചത്തണ്ണി ഹോര്‍ലിക്ക്സ് കലക്കിയ പാലാക്കുന്നതും, തൈര്സാദം പൂരിമസാലയാക്കുന്നതും ഉള്‍പ്പടെയുള്ള മാജിക്കുകള്‍ കണ്ട് തമിഴ് ജനത സായൂജ്യമടയുമെന്നു കരുതാം.

മുരുകന്‍റെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ധനുഷ് ഫാന്‍സ്‌ പ്രതീക്ഷിക്കുന്നത്.
"നീ വെറും അണ്ണാമലൈ...നാന്‍ പളനി മലയേറിയവന്‍ടാ" മുതലായ അമ്മായിയപ്പന്‍ രജനീകാന്തിന്‍റെ കുറിക്കു കൊള്ളുന്ന ചൂടന്‍ ഡയലോഗുകള്‍ക്കും പഞ്ഞമുണ്ടാവില്ല.


ഗുഡ് നൈറ്റ്‌ മോഹന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുബ്രമണ്യംശിവ ആണ്.
പ്രധാനലൊക്കേഷന്‍ പഴനി.

മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയും അജിത്ത് അഭിനയിച്ച കിരീടത്തിന്‍റെ ക്ലൈമാക്സും കണ്ടതിന്‍റെ മനപ്രയാസം ഇപ്പോഴും ഉള്ളിലുണ്ട്.

ഇവ രണ്ടും കണ്ടിട്ടില്ലാത്തവര്‍
ചന്ദ്രമുഖിയിലെ ഒരു ഗാനംകാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കിരീടം തമിഴ് ക്ലൈമാക്സിനു ഇവിടെയും.


സീഡന്‍ മറ്റൊരു ചന്ദ്രമുഖി ആകരുതേ എന്ന് സാക്ഷാല്‍ മുരുകനോട് പ്രാര്‍ത്ഥിച്ച് കൊണ്ട്‌ നിര്‍ത്തുന്നു.

തമിഴ്സ്നേഹികള്‍ ജയറാമിന്‍റെ വീടാക്രമിച്ച പോലെ എന്നെ ആക്രമിക്കില്ല എന്ന വിശ്വാസത്തോടെ...
/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Sunday, September 5, 2010

ഫ്ലാഷ്ബാക്ക് - 01

കൂട്ടുകുടുംബ ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്‍ നോക്കിയാല്‍, ഒരുപാട് അണികളുള്ള,....ക്ഷമിക്കണം...ഒരുപാട് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് ഞാന്‍. പതിനാറാമന്‍.

അണുകുടുംബ മൂന്നാംമുന്നണി സംഘടനാതത്വപരമായി നോക്കിയാലും ഞാന്‍ തന്നെ ഏറ്റവും ഇളപ്പന്‍. എനിക്ക് ഒരു ചേട്ടന്‍ മാത്രമെയുള്ളൂ...രഞ്ജി.

ജന്മനാ അഹങ്കാരിയും, ആവശ്യത്തിന് തല്ലുകൊള്ളിത്തരവും കുറച്ചേറെ പിടിവാശിയും ഉണ്ടെന്നല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നും എനിക്കില്ലായിരുന്നു.
കൊതി, നുണപറച്ചില്‍, അടി കൊള്ളാനുള്ള സാഹചര്യം മണക്കുമ്പോള്‍ തന്നെയുള്ള കണ്ണീര്‍വാതക പ്രയോഗം, മുതലായ സദ്ഗുണങ്ങളും എന്നില്‍ നില കൊണ്ടിരുന്നു.

ശരീരപ്രകൃതിയെപ്പറ്റി പറയുകയാണെങ്കില്‍, എനിക്ക് ഏതാണ്ട് പന്ത്രണ്ട് വയസ്സാകുന്നതു വരെ, സാമാന്യം കാഴ്ചയുള്ള ഒരാള്‍ നോക്കിയാല്‍ X-Ray ഇല്ലാതെ തന്നെ എന്‍റെ വാരിയെല്ലുകള്‍ എണ്ണിയെടുക്കാന്‍ കഴിയുമായിരുന്നു.
അതിനാല്‍ കുട്ടിക്കാലത്തെ എന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന്, നല്ല ആരോഗ്യമുള്ള ഒരു ശരീരത്തിനുടമയാവുക എന്നതായിരുന്നു. എന്‍റെ ആരാധ്യപുരുഷനായ ധാരാസിംഗിനെപ്പോലെ.

അങ്ങനെയൊരു ദുരാഗ്രഹത്തിനുള്ള പ്രധാന കാരണം സ്വന്തം സഹോദരനുമായി ഉണ്ടായിട്ടുള്ള മല്‍പ്പിടുത്ത അനുഭവങ്ങളാണ്.
ഞാനും ചേട്ടനും കുട്ടിക്കാലത്ത് ബുഷും ബിന്‍ലാദനും പോലെയായിരുന്നു.

അഭിപ്രായവ്യത്യാസമുള്ള എന്തു കാര്യത്തിനും ഞങ്ങള്‍ ആക്ഷന്‍ മാര്‍ഗം സ്വീകരിച്ചിരുന്നു.
മുട്ടായി കിട്ടിയാല്‍ അത് പങ്ക് വെയ്ക്കാന്‍, പുതിയ ബാലരമ വന്നാല്‍ അത് ആദ്യം വായിക്കാന്‍, മാവില്‍ കല്ലെറിയാന്‍, കാരംസ് കളിക്കാന്‍, ഊഞ്ഞാലാടാന്‍, ഉറക്കത്തില്‍ പുതപ്പു പിടിച്ചു പറിക്കാന്‍ ....അങ്ങനെ....അങ്ങനെ.....എന്തിനും ഏതിനും.

അക്കാലത്തെ എല്ലാ ഗുസ്തിപ്രകടനങ്ങളുടെയും ക്ലൈമാക്സിന് എന്‍റെ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു.

എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചേട്ടന്‍റെ മേല്‍ ഞാന്‍ വിജയക്കൊടി പാറിച്ചത് രണ്ടോ മൂന്നോ അവസരങ്ങളില്‍ മാത്രം.......നിര്‍ഭാഗ്യവശാല്‍ അതെല്ലാം സ്വപ്നങ്ങളിലായിരുന്നു.

പക്ഷെ എന്‍റെ ഈ കണ്ണീരെല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടായിരുന്നു.

"മുകളില്‍" എന്ന് പറയുമ്പോള്‍ അക്കാലത്ത് തട്ടിന്‍പുറത്ത്, "ഒളിച്ചേ കണ്ടേ" കളിച്ചുല്ലസിക്കുന്ന പെരുച്ചാഴികളെയും, അവറ്റകളെ ഇംഗ്ലീഷ് മരുന്ന് പോലെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ചേരകളെയുമല്ല ഞാന്‍ ഉദ്ദേശിച്ചത്.

എന്‍റെ കണ്ണീരൊപ്പാനുള്ള കര്‍ച്ചീഫ് ദൈവം കൊടുത്തയച്ചത് സുനിച്ചേട്ടന്‍റെ കൈകളിലായിരുന്നു.

സുനിച്ചേട്ടന്‍.......... രക്തബന്ധം റെഫര്‍ ചെയ്ത് പരിചയപ്പെടുത്തുകയാണെങ്കില്‍ എന്‍റെ അപ്പച്ചിയുടെ മൂത്ത മകനാണ് ടിയാന്‍. എന്നെക്കാള്‍ ആറ് വയസ്സിനു മൂപ്പന്‍.

അതിശക്തന്‍, തികഞ്ഞ മമ്മൂട്ടി ആരാധകന്‍, കുരങ്ങിന്‍റെ മെയ്‌വഴക്കമുള്ള ശരീരത്തിനുടമ, സാഹസികന്‍.
സ്വന്തം അനിയനെ ഇടിച്ച് ഡബ്ല്യു പരുവമാക്കുന്നതില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ വാങ്ങിച്ചവന്‍. ശക്തിയുടെ കാര്യത്തില്‍ എന്തുകൊണ്ടും ഭീമസേനനുമായി ഒരു താരതമ്യത്തിന് യോഗ്യന്‍.
എങ്ങനെ ആരാധന തോന്നാതിരിക്കും?
എന്നെ സംബന്ധിച്ചിടത്തോളം മൂപ്പര്‍, സുഗ്രീവന് ശ്രീരാമനെപ്പോലെയായിരുന്നു.

കുട്ടിക്കാലത്തെ അദ്ദേഹത്തിന്‍റെ കുട്ടിത്തമില്ലാത്ത പീഡന പ്രവൃത്തികള്‍ കണ്ടിട്ട്, ഇവന്‍ വലുതാകുമ്പോള്‍ ഒരു മാവോയിസ്റ്റ് നേതാവോ, ഗബ്ബര്‍സിംഗോ മറ്റോ ആകുമെന്ന് എല്ലാവരും കരുതി.
ഞങ്ങളുടെ കുടുംബത്തില്‍ നിന്നും, മൂപ്പര്‍ പഠിച്ച സ്കൂളില്‍ നിന്നുമുള്ള ഏക നക്സലൈറ്റ് പ്രതീക്ഷയും അദ്ദേഹമായിരുന്നു.

വര്‍ഷങ്ങളായുള്ള എന്‍റെ പ്രതികാരദാഹം തീര്‍ക്കാന്‍ ക്വട്ടേഷന്‍ ഞാന്‍ ആ ദേവദൂതന് കൈമാറി.
ആവശ്യപ്പെടുമ്പോള്‍ കാലു തിരുമ്മികൊടുക്കലും തല മസ്സാജിങ്ങും ആയിരുന്നു ദേവദൂതന്‍റെ ഫീസ്‌.

എനിക്ക് വേണ്ടി ഓപറേഷന്‍ "പ്രതികാരാഗ്നിശമന" തുടങ്ങി.
എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ "സുനിച്ചേട്ടാ..." എന്നൊരൊറ്റ വിളി മതി.
ടോം & ജെറിയിലെ "സ്പൈക്" ( ബ്രൌണ്‍ നിറമുള്ള ആ ഗുണ്ടപ്പട്ടി ) പ്രത്യക്ഷപ്പെടുന്ന പോലെ സുനിച്ചേട്ടന്‍ എവിടെ നിന്നെങ്കിലും പറന്നു വന്ന് ഇടി തുടങ്ങും.

അവാച്യമായ നവ്യാനുഭൂതി പ്രദാനം ചെയ്യുന്ന നയനാനന്ദകരമായ കാഴ്ചയായിരുന്നു എനിക്കത്.
ഇടി കൊള്ളുമ്പോഴുള്ള ചേട്ടന്‍റെ മുഖം കണ്ടാല്‍, ചേട്ടന്‍റെ തലയ്ക്കു ചുറ്റും നക്ഷത്രങ്ങള്‍ രാജധാനി എക്സ്പ്രസ്സില്‍ തത്ക്കാല്‍ ടിക്കറ്റെടുത്ത് പായുന്നുണ്ടെന്ന് തോന്നും.
ആ മുഖഭാവത്തെക്കാള്‍ എനിക്ക് രസം തോന്നിയത് ഇടി കൊള്ളുമ്പോള്‍ "അയ്യോ...എടാ സുനീ....വിടെടാ...എന്‍റെ അമ്മോ...ആരേലും ഓടിവായോ....ചിറ്റപ്പാ..." എന്നിങ്ങനെയുള്ള നിലവിളികളായിരുന്നു.

ഓണാവധിയും ക്രിസ്മസ് അവധിയും മറ്റു gigantic അവധികളും സുനിച്ചേട്ടന്‍റെ മുന്‍പിലേക്ക് ചേട്ടനെ വലിച്ചെറിഞ്ഞു കൊടുക്കാന്‍ ഞാന്‍ അവസരങ്ങള്‍ മെനഞ്ഞു.
എനിക്ക് വേണ്ടി തുടങ്ങിയ ഈ ഇടിപ്രോഗ്രാം ക്രമേണ സുനിച്ചേട്ടന് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായി മാറി.
ഒരു പ്രമുഖ ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം, അതേ പാര്‍ട്ടിയിലുള്ള ഒരു മുതിര്‍ന്ന നേതാവിന്‍റെ മകനെ പീഡിപ്പിച്ച് രസിക്കുന്ന പോലെയായിരുന്നു ആ ശീലം.

അവധിക്കാലത്തെ ഒരു സുപ്രഭാതം.
സൂര്യന്‍ മറ്റ് ജോലി ഒന്നും ഇല്ലാത്തതിനാല്‍, പതിവ് പോലെ രാവിലെ തന്നെ നേരം വെളുപ്പിച്ച് തുടങ്ങി.
ക്ലോക്കില്‍ മണി എഴടിച്ചു.

സുനിച്ചേട്ടന്‍ ക്രൂരനയനങ്ങള്‍ ചിമ്മിത്തുറന്നു.
"ഇന്നെന്ത് നാശമുണ്ടാക്കണം? " എന്നാലോചിച്ച് കൊണ്ട്‌ ചുറ്റും നോക്കി.
തൊട്ടടുത്ത് ചേട്ടന്‍ സുഖസുഷുപ്തിയില്‍ വായും പൊളിച്ച് കിടക്കുന്നു.
കൂടുതലൊന്നും ആലോചിച്ചില്ല. കൈ ചുരുട്ടി ചേട്ടന്‍റെ പുറത്തൊരിടി..."ഡും". എന്നിട്ട് പുതപ്പ് തലവഴി മൂടി സുനിച്ചേട്ടന്‍ തിരിഞ്ഞു കിടന്നു.

കണ്ണിലിരുട്ടുമായി ചേട്ടനുണര്‍ന്നു.
സുനിച്ചേട്ടനാണ് ഇടിച്ചത് എന്ന് മനസ്സിലായി. ആഹാ...അത്രക്കായോ..? എങ്കില്‍ പിന്നെ ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം.
ചേട്ടന്‍ ചോദിച്ചു. സുനിച്ചേട്ടന്‍ വിസ്സമ്മതിച്ചു....വീണ്ടും ചോദിച്ചു....വീണ്ടും വിസ്സമ്മതിച്ചു.

ചേട്ടന്‍ : എനിക്കറിയാം, നീയാണ് ഇടിച്ചത് !
സുനി : ഉറപ്പാണോ?
ചേട്ടന്‍ : അതേ, ഉറപ്പാണ്.
സുനി : എന്നാല്‍ ഇതും പിടിച്ചോ..!
ഇത് പറഞ്ഞിട്ട് സുനിച്ചേട്ടന്‍ ഫ്രഷ്‌ ആയിട്ട് പുതിയ രണ്ടിടി കൂടി കൊടുത്തു.

അലക്ക്കല്ലില്‍ തുണിയടിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ ചേട്ടന്‍ ഇടി കൊണ്ട ഭാഗം അമര്‍ത്തി തിരുമ്മുന്നു.
സുനിച്ചേട്ടന്‍റെ മുഖത്ത്, കലമാനെ കടിച്ച കടുവയുടെ മന്ദഹാസം.

സുനിച്ചേട്ടന്‍ എന്‍റെ ചേട്ടനെ ഇടിച്ച് പേസ്റ്റ് തീര്‍ന്ന Colgate പേസ്റ്റ് ട്യൂബ് പോലെ ആക്കുന്നത് കണ്ട് ഞാന്‍, മനസ്സില്‍ പെയ്ത കുളിര്‍മഴയില്‍ പോപ്പി കുട ചൂടി കോള്‍മയിരേറ്റ് രോമാഞ്ചകഞ്ചുകനായി ഉറങ്ങി.

ഇടിയേറ്റ ചേട്ടന്‍റെ ദീനരോദനങ്ങള്‍ എനിക്ക് ഓമനത്തിങ്കള്‍ കിടാവിനെക്കാളും ഉണ്ണീ വാവാവോയെക്കാളും നല്ല താരാട്ട് പാട്ടായി മാറി.

മനസ്സില്‍ ധാരാസിംഗിന്‍റെ വിഗ്രഹത്തിനടുത്ത് ഞാന്‍ ഒരു ഉപമൂര്‍ത്തീവിഗ്രഹം പ്രതിഷ്ഠിച്ചു പൂജയും തുടങ്ങി... സുനിച്ചേട്ടനായിരുന്നു ആ വിഗ്രഹമൂര്‍ത്തി..

ഈ അക്രമങ്ങള്‍ക്കൊക്കെ ഒരു മൂകസാക്ഷി കൂടിയുണ്ട്.....അനി.... സുനിച്ചേട്ടന്‍റെ സ്വന്തം ഇടികൊള്ളി അനുജന്‍.

ഞാന്‍ ജനിക്കുന്നതിന് മുന്‍പുള്ള മൂന്ന് തിരുവോണങ്ങള്‍ക്കും ഉച്ചയ്ക്ക് ഇല വടിച്ച്‌ വെടിപ്പാക്കിയ അനുഭവസമ്പത്തിനുടമയാണ് അനി.
മൂന്ന് വിഷുവിന് കൈനീട്ടവും കൈ നീട്ടി വാങ്ങിയിട്ടുണ്ട്.

അവനെപ്പറ്റി രണ്ട് വാക്ക്...കറ തീര്‍ന്ന മോഹന്‍ലാല്‍ ആരാധകന്‍, സ്വന്തം ജ്യേഷ്ഠന്‍റെ ഇടി വാങ്ങുന്നതില്‍ എന്നെക്കാള്‍ ബഹുകേമന്‍....

ഞാനും അനിയും തമ്മിലുള്ള പ്രധാന വ്യത്യാസം....ഞാന്‍ ദേഹം നൊന്താല്‍ നാടന്‍ ചാവാലിപ്പട്ടിക്ക് ഏറു കൊണ്ട പോലെ മോങ്ങും..കണ്ണീര്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കും.

അനി കുറച്ച് കൂടി കായബലവും മനോബലവും ഉള്ളവനാണ്....അങ്ങേയറ്റം രണ്ട് തുള്ളി കണ്ണീര്‍ മാത്രം....റോഡരികിലെ പഞ്ചായത്ത് പൈപ്പ് തുറന്നാല്‍ വരുന്നത് പോലെ.

അനിയുടെയും സുനിച്ചേട്ടന്‍റെയും ശത്രുതയുടെ ആഴം കണ്ടാല്‍ ഇസ്രയേലും പലസ്തീനും നാണിച്ച് കാല്‍വിരല്‍ കൊണ്ട്‌ നിലത്ത് കളം വരയ്ക്കും.
ലാലേട്ടനും അഴീക്കോടും പിണക്കം മറന്ന് ആശ്ലേഷിക്കും.
മമ്മൂക്കയും തിലക്ജിയും "മമ്മി" നിര്‍മ്മിക്കുന്ന സിനിമയില്‍ സയാമീസ് ഇരട്ടകളായി അഭിനയിക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ നാലും ഞങ്ങളുടെ ഈ ഒത്തുകൂടലിനെ ആഘോഷമാക്കി മാറ്റിയിരുന്നു. ഓരോ ഒത്തുകൂടലും സ്നേഹോഷ്മളമായ അന്തരീക്ഷത്തില്‍ ആവും ആരംഭിക്കുക.

രോഹിണി ബസ്‌ രാവിലെ എട്ടു മണിക്ക് വീടിന് മുന്‍പില്‍ നിര്‍ത്തുമ്പോള്‍ അനിയും സുനിച്ചേട്ടനും അലറിക്കൊണ്ട്‌ വീട്ടിലേക്കോടി വരും. അതിലും ഉച്ചത്തില്‍ അലറിക്കൊണ്ട്‌ ഞാനും ചേട്ടനും ഓടിച്ചെന്ന് ചെന്ന് അവരെ കെട്ടിപ്പിടിക്കുന്നത് ബസിലെ യാത്രക്കാര്‍ കൗതുകത്തോടെ നോക്കുമായിരുന്നു.

സ്നേഹം കുറച്ച് കഴിയുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പോലെ ഗ്രൂപ്പ്‌ പിരിഞ്ഞ് അടി തുടങ്ങും. ഞാനും സുനിച്ചേട്ടനും ഒരു പക്ഷത്ത്‌...... അനിയും രഞ്ജിച്ചേട്ടനും മറു പക്ഷത്തും.

(തുടരും...)


കൂടുതല്‍ ഒത്തുകൂടല്‍ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍.
/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Saturday, September 4, 2010

ആമുഖം

"വിധിയുടെ വിളയാട്ടം"

അതെ അത് തന്നെ.

എന്‍റെ ഓര്‍മ്മകളെയും അനുഭവങ്ങളെയും പുറംലോകത്തെ എഴുതി അറിയിക്കാന്‍ ഞാന്‍ എടുത്ത തീരുമാനത്തെ അങ്ങനയേ വിളിക്കാന്‍ കഴിയൂ.

നിര്‍ണായകമായ ആ തീരുമാനമെടുത്ത ശേഷം ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി ചുറ്റും നോക്കി.

എന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രകൃതിയില്‍ കൊടുങ്കാറ്റു വീശിയോ?
- ഭാഗ്യം ! ഇല്ല. ഒരു മന്ദമാരുതന്‍ പോലുമില്ല.

കുറുനരികള്‍ ഉച്ചത്തില്‍ ഓരിയിട്ടോ?
- കുറുനരി പോയിട്ട്, കുറുനിരകള്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ ശബ്ദം പോലും കേള്‍ക്കാനില്ല.

അടുത്ത വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ കെട്ട് പൊട്ടിച്ചോടിയോ?
- അടുത്ത വീട്ടിലെ മൃഗങ്ങള്‍ യഥാസ്ഥാനത്തുണ്ടെന്ന് മാത്രമല്ല, വഴിയരികിലെ നായ്ക്കളും അവിടെത്തന്നെയുണ്ട്‌...
അവറ്റകളുടെ മുഖത്ത്, "നീ ബ്ലോഗെഴുതും അല്ലേടാ കശ്മലേന്ദ്രാ..?" എന്ന ഭാവവുമില്ല.

ഇനി അശരീരികള്‍ വല്ലതും കേട്ടോ?
- ഹേയ്. പരിസരത്തെങ്ങും ഒരു ആശാരി പോലുമില്ല

കിണറുകളില്‍ വെള്ളം വറ്റിയോ?
- ഇല്ല... കിണറ്റിലും ടെറസ്സിലെ ടാങ്കിലും ആവശ്യത്തിനു വെള്ളമുണ്ട്

ഞാന്‍ കണ്ണും കാതും കൂര്‍പ്പിച്ചു..... ഇല്ല...അസ്വാഭാവികമായി ഒന്നുമില്ല.....പ്രകൃതിരമണിച്ചേച്ചിക്ക് എതിര്‍പ്പൊന്നുമില്ല.

അപ്പൊ പിന്നെ എന്‍റെ തീരുമാനവുമായി സധൈര്യം മുന്നോട്ട് തന്നെ.

വായന തുടങ്ങും മുന്‍പ് നിങ്ങളോട് രണ്ട് വാക്ക്.
തല്‍ക്കാലം, ഞാന്‍ ഒരു അജ്ഞാതനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്‍റെ വ്യക്തിത്വം ഇപ്പൊ വെളിപ്പെടുത്തിയാല്‍, ഇതില്‍ പറയുന്ന കഥാപാത്രങ്ങളെ ചിലര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയും.
അത് ഞാനും, അവരും ആഗ്രഹിക്കുന്നില്ല...... അത് കൊണ്ടാണ് ഈ അജ്ഞാതവാസം...
അല്ലാതെ ആരെയും പേടിച്ചിട്ടല്ല.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകളും സ്ഥലപ്പേരുകളും ഒന്നും യഥാര്‍ത്ഥത്തിലുള്ളതല്ല.

എനിക്ക് എപ്പോഴാണ് എഴുതണമെന്ന് ആദ്യമായി തോന്നിയത്....? ഓര്‍മ്മയില്ല !
മീശ മുളച്ചു തുടങ്ങിയ പ്രായത്തില്‍, തെരുവുവിളക്കുകള്‍ മങ്ങിയ പ്രകാശം ചൊരിയുന്ന നഗരവീഥിയില്‍ കൂടി നടന്നപ്പോഴാ...... ?
അതോ...ആഗ്രഹങ്ങളൊടുങ്ങാത്ത മനുഷ്യമനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന തിരയൊഴിയാത്ത കടലിനെ കണ്ടപ്പോഴോ.....?
അതോ.....ദൂരദര്‍ശനില്‍ "തപ്പും തുടിയും" കണ്ടിരുന്നപ്പോഴോ .....?
അറിയില്ല.
പിന്നെ എപ്പോഴാണ്?

ഓ മൈ ഗോഡ്...എപ്പോഴെങ്കിലുമാകട്ടെ !
ആമുഖത്തിലേ നിങ്ങളെ ബോറടിപ്പിക്കുന്നില്ല...അതിനുള്ള അവസരം പിന്നാലെ വരുന്നുണ്ട്.

ആമുഖത്തോടൊപ്പം ഈ ബ്ലോഗ്‌ ഉത്ഘാടനവും നടന്നതായി ഔപചാരികമായി അറിയിച്ചു കൊണ്ട്‌ ഞാന്‍ എന്‍റെ കന്നി പോസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നു.

എന്ന് സ്വന്തം
/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.