കുന്നിന്മുകളിലെ പള്ളി ചെറുതായി കണ്ടു തുടങ്ങിയിരിക്കുന്നു.
മഴവെള്ളം ബസ്സിനുള്ളിലേക്ക് തെറിച്ചപ്പോള്‍, ഷട്ടര്‍ തിരികെ താഴ്ത്തി അയാള്‍ കണ്ണുകളടച്ചു.
കാലം കുറെയായി താനിതുവഴി വന്നിട്ട്.... അയാള്‍ മനസ്സിലോര്‍ത്തു.
കൃത്യമായി പറഞ്ഞാല്‍ നാല് വര്‍ഷങ്ങള്‍.
അവളുടെ വിവാഹത്തിനാണ് അവസാനമായി ആ പള്ളിയില്‍ വന്നത്... ആദ്യമായും.
വിവാഹം നിശ്ചയിച്ച കാര്യം തന്നോടവള്‍ പറഞ്ഞപ്പോള്‍, ആ ഇടറിയ ശബ്ദത്തില്‍ കേട്ട വേദന ഇപ്പോഴും തന്‍റെ കാതുകളിലുണ്ട്..
പോകേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷേ, പോയി.
അവളെ നഷ്ടപ്പെട്ടു എന്ന് തനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളണമെങ്കില്‍, അവള്‍ മറ്റൊരാളുടേതാകുന്നത് കാണണമെന്ന് അന്ന് തനിക്ക് തോന്നി.
ദൂരെ നിന്ന് അവള്‍ കാണാതെ താന്‍ ആ വിവാഹം കണ്ടു.
പള്ളിയുടെ പടികള്‍ തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ ഒന്നേ പ്രാര്‍ത്ഥിച്ചുള്ളൂ..
"താന്‍ കൊടുക്കാനാഗ്രഹിച്ച സ്നേഹം, തനിക്ക് കൊടുക്കാന്‍ കഴിയാതെ പോയ സ്നേഹം, അതവള്‍ക്ക് നല്‍കാന്‍ അവന് കഴിയട്ടെ."
പിന്നീടൊരിക്കലും അവള്‍ക്കെഴുതുകയോ അവളെപ്പറ്റിയറിയാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല... അവളും.
നാട് വിട്ട് മരുഭൂമിയിലെത്തിയ നാളുകളില്‍, അവള്‍ ഉള്ളില്‍ മായാത്ത ഒരു വേദനയായിരുന്നു.
നാല് വര്‍ഷക്കാലത്തെ മണലാരണ്യത്തിലെ ഉരുകുന്ന വെയിലും പൊള്ളുന്ന മണല്‍ക്കാറ്റും തന്ന അനുഭവങ്ങള്‍, തന്നെ വേദനകള്‍ നേരിടാനും മറക്കാനും കഴിയുന്നൊരു മനുഷ്യനാക്കി മാറ്റി.
കാലം മായ്ച്ച വേദനകളുടെ കൂട്ടത്തില്‍ അവളും മറഞ്ഞു.....ആ വേര്‍പാടും..
തന്‍റെ വിവാഹക്ഷണക്കത്ത് കിട്ടും മുന്‍പ് തന്നെ, അവളെയാണ് ആദ്യം ക്ഷണിക്കേണ്ടത് എന്ന് തീരുമാനിച്ചിരുന്നു.
"To Mrs. & Mr. Antony" എന്നെഴുതിയ ക്ഷണക്കത്ത് അയാള്‍ വെറുതെ കയ്യിലെടുത്ത് നോക്കി.
തന്നെക്കാണുമ്പോള്‍... ഇത് കൊടുക്കുമ്പോള്‍..... അവളെങ്ങനെയാകും പ്രതികരിക്കുക...?
"പള്ളിമുക്ക് പള്ളിമുക്ക്....." കണ്ടക്ടറുടെ ശബ്ദം അലക്സിനെ ചിന്തകളില്‍ നിന്നുണര്‍ത്തി.
ക്ഷണക്കത്ത് ബാഗില്‍ ഭദ്രമായി തിരികെ വെച്ച് അയാള്‍ ബസ്സില്‍ നിന്നിറങ്ങി.
മഴയുടെ ശക്തി അപ്പോഴും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.
വഴിയരികില്‍ കണ്ട ചായക്കടയുടെ തിണ്ണയിലേക്ക് കയറി നിന്ന്, മരുഭൂമിയില്‍ താന്‍ കാണാന്‍ കൊതിച്ച മഴയെ അയാള്‍ കൗതുകത്തോടെ നോക്കി.
ശക്തിയായി വീശിയ കാറ്റ് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചപ്പോള്‍ അയാള്‍ അറിയാതെ പുഞ്ചിരിച്ചു..... മുഖത്ത് ആരോ ഇക്കിളിപ്പെടുത്തുന്ന പോലെ.
"ഒരു ചായയെടുക്കട്ടെ"
ശബ്ദം കേട്ട്, അലക്സ് തിരിഞ്ഞു നോക്കി... ചായക്കടക്കാരനാണ്.
"ഉം"
"ഇവിടെ ആദ്യായിട്ടാണെന്ന് തോന്നുന്നു."
"അതെ"
"എവിടുന്നാ?"
അലക്സ് മറുപടിയൊന്നും പറഞ്ഞില്ല..
"ആരെക്കാണാനാ? " ചായക്കടക്കാരന്‍ വിടുന്ന ഭാവമില്ല.
"ആന്‍റണി..." അലക്സ് പറഞ്ഞു.
കടയിലുണ്ടായിരുന്നവര്‍ പരസ്പരം നോക്കി.
ആരും മിണ്ടുന്നില്ലെന്ന് കണ്ട് അലക്സ് "ഇവിടെ അടുത്തെവിടെയോ അല്ലേ വീട്? നടക്കാനുള്ള ദൂരമേയുള്ളോ?"
നാട്ടുകാരിലൊരാള്‍ "ആന്‍റണിയുടെ ആരാ?"
അലക്സിന് എന്തോ പന്തികേട് തോന്നി.
നാട്ടുകാരന്‍ "മൂപ്പരെക്കാണണമെങ്കില്‍ നേരെ സബ്ജയിലിലേക്ക് വിട്ടോ.. ആളവിടെ ഇനി കുറച്ച് കാലം കാണും.. കൊലക്കേസാ ! "
തിരികെ നടക്കുമ്പോള്‍ ചായക്കടക്കാരന്‍റെ വാക്കുകള്‍ അലക്സിന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. " സ്റ്റൌ പൊട്ടിത്തെറിച്ചതാ... ആ പെണ്ണിന് പണ്ടാരോടോ പ്രേമമുണ്ടായിരുന്നെന്നറിഞ്ഞ മുതല്‍ ആ ദുഷ്ടന്‍ അവളെ കൊല്ലാകൊല ചെയ്യുകാരുന്നു. ചെലപ്പോ സഹികെട്ട് അവള്‍ തന്നെ ചെയ്തതാവും. അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്. അതിന്‍റെ കാലക്കേട്, ഏതോ നല്ല തറവാട്ടില്‍ പിറന്നതാ... പറഞ്ഞിട്ടെന്താ...അതിനിത്രേ വിധിച്ചുട്ടുള്ളൂ."
ബസ്സ് ചുരമിറങ്ങുമ്പോള്‍ അലക്സ്, ക്ഷണക്കത്ത് ചുരുട്ടി പുറത്തേക്കെറിഞ്ഞു.
ഹെയര്‍പിന്‍ ബെന്റുകള്‍ തിരിയുന്നതിനിടയിലെപ്പോഴോ അയാള്‍ തിരിഞ്ഞു നോക്കി.
കുന്നിന്മുകളിലെ പള്ളി ഒരു പൊട്ട് പോലെ ചെറുതായി അപ്പോഴും കാണാമായിരുന്നു. മെല്ലെ മെല്ലെ അതയാളുടെ കണ്ണില്‍ നിന്ന് മറഞ്ഞു.
/അജ്ഞാതന്‍/