Sunday, October 16, 2011

ജീന്‍സ്‌


അന്ന് ഒരു ബുധനാഴ്ച ആയിരുന്നു. 
എന്‍റെ ജീവിതത്തില്‍ ജീന്‍സ് നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഒരു ബുധനാഴ്ച. 

പൊതുവേ സ്ത്രീകള്‍ ജീന്‍സ്‌ ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നല്ല ചുരിദാറിട്ട് കലമാന്‍ കുരുന്നുകളെപ്പോലെ ശാലീനസുന്ദരികളായ പെണ്‍കുട്ടികള്‍ ജീന്‍സ്‌ ഇട്ട് കാണുമ്പോള്‍,എവിടെയോ ഒരു പത്ത് പൈസയുടെ കുറവ്  എനിക്ക് ഫീല്‍ ചെയ്യാറുണ്ട്.

ആരുടേയും കുറ്റമല്ല, എന്തോ എനിക്കങ്ങനെ തോന്നും....

സ്വതവേ സൗന്ദര്യകാര്യത്തിലും ഡ്രസ്സ്‌ സെന്‍സിലും പുരുഷന്മാരേക്കാള്‍ ഒരു പടി മുകളില്‍ ചിന്തിക്കുന്ന സ്ത്രീകള്‍,  അമിതമായ സ്വന്തം തടി പോലും മറന്ന് ജീന്‍സ്ധാരികളായി വേച്ച് വേച്ച് നടക്കുമ്പോള്‍, ഇവരുടെയൊക്കെ ആ സൗന്ദര്യബോധം എവിടെപ്പോയൊളിച്ചു  എന്നും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. 

അതും ആരുടേയും കുറ്റമല്ല, എന്തോ എനിക്കങ്ങനെ തോന്നും....

നുമ്മടെ തൊറേല് സാമാന്യം പേരുള്ള ഒരു ബാച്ചിലര്‍ ഗഡിയാണ് ഞാന്‍. കല്യാണാലോചനകള്‍ ബഹുകേമമായി വരുന്നുമുണ്ട്.

പക്ഷെ, എന്‍റെ ഗ്രഹനിലപ്രകാരം ശുക്രന്‍ കിഴക്കോട്ടും, ബുധന്‍ പടിഞ്ഞാട്ടും, ചൊവ്വ മേലോട്ടും നോക്കി ബീഡി വലിച്ചിരിക്കുന്നതിനാല്‍ ഈ ആലോചനകളൊക്കെ ജ്യോത്സ്യന്‍റെ കവടി നിരത്തലില്‍ സ്വാഹയാകും.    

ഈ അടുത്ത്, എന്ന് വെച്ചാ, കോഴിക്കോട് അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്ണപിള്ള എസ്എഫ്ഐ ക്കാര്‍ക്ക് നേരെ "ഠോ ഠോ" ന്ന് ഉന്നം നോക്കി വെടി വെച്ചിട്ട്, "ഛെ, സര്‍ക്കാറിന്‍റെ ഉണ്ട പോയത് മിച്ചം." എന്ന്  നിരാശപ്പെട്ട ദിവസത്തിന് മുന്‍പുള്ള ആ ഞായറാഴ്ച, ഞാന്‍ ഒരു പെണ്ണ് കാണാന്‍ പോയി.

പെണ്‍കുട്ടി സോഫ്റ്റ്‌വെയര്‍, ഞാനും സോഫ്റ്റ്‌വെയര്‍.
പെണ്‍കുട്ടി കര്‍ണാടക ബിടെക്, ഞാനും കര്‍ണാടക ബിടെക്.
എന്തിനേറെ പറയുന്നു, ആ കുട്ടീടെ അച്ഛന്‍റെയും നുമ്മടെ ഡാഡീടേം പേര് വരെ സെയിം സെയിം.
ജാതകം ചേരുമോ എന്ന് നോക്കിയ ജ്യോത്സ്യന്‍, ശുക്രനും ചൊവ്വയും പല്ലിളിച്ച്  ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കുന്നത് കണ്ട് ബോധം കേട്ട് വീണു.

അങ്ങനെ പെണ്ണ് കാണാന്‍ പുറപ്പെട്ടു. പെണ്ണിനെ കണ്ടു. സംസാരിച്ചു.
വല്ല്യ കുഴപ്പങ്ങളൊന്നും കണ്ടില്ല. 
ചെറിയേ ചെറിയേ  അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രം. 

മൂപ്പത്തിയാര്‍ "എല്ലാരേം പോലെ ഞാനും ഒരു വലിയ എ.ആര്‍.റഹ്മാന്‍ ഫാന്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍ "ഞാന്‍ അത്ര ഫാനല്ല" എന്ന എന്‍റെ സത്യസന്ധമായ അഭിപ്രായം ഞാന്‍ പറഞ്ഞു.

രുചിയോടെ ഒരു ഡബിള്‍ ബുള്‍സൈ കഴിക്കുന്നതിനിടയില്‍ ഒരു മുട്ടത്തോട് കഷ്ണം കടിച്ച ഒരു സുഖമില്ലായ്മ ഞാന്‍ ആ മുഖത്ത് കണ്ടു.

ഞാന്‍ അതത്ര മൈന്‍ഡ് ചെയ്തില്ല. എന്തിന് മൈന്‍ഡ് ചെയ്യണം?
അതെന്‍റെ സ്വന്തം അഭിപ്രായമാണ്. 
ഞാന്‍ വേണേല്‍ എ.ആര്‍.റഹ്മാന്‍റെ മുഖത്ത് നോക്കിയും പറയും.

എന്തൊക്കെ ഡ്രസ്സ്‌ ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ എല്ലാ ഡ്രെസ്സും ഇഷ്ടമാണെന്നും, ജീന്‍സ്‌ ധരിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നും മറുപടി പറഞ്ഞു.

എന്‍റെ രണ്ടാം അഭിപ്രായമായ "പെണ്‍കുട്ടികള്‍ പൊതുവേ ചുരിദാര്‍ ധരിക്കുന്നതാണ് എനിക്ക് കാണാന്‍ ഇഷ്ടം" എന്ന് കൂടി കേട്ടപ്പോള്‍, അത് വരെ 800 വാട്സില്‍ കത്തിക്കൊണ്ടിരുന്ന അവളുടെ മുഖകാന്തി 500 വാട്സായി കുറഞ്ഞു.

ആദ്യം അത് 1000 വാട്സായിരുന്നു. എന്‍റെ എ.ആര്‍.റഹ്മാന്‍ ഡയലോഗില്‍ ആണ് അത് 800 ആയിക്കുറഞ്ഞത്‌.

പാചകത്തിലുള്ള നൈപുണ്യം അറിയാന്‍ ആയി എന്‍റെ അടുത്ത ശ്രമം.
എന്തൊക്കെ ഉണ്ടാക്കാന്‍ അറിയാം എന്ന ചോദ്യത്തിന് "ചിക്കന്‍ ബിരിയാണി" എന്ന് മാത്രം പറഞ്ഞ് നിര്‍ത്തി.

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയിലും ചിക്കന്‍ ബിരിയാണി മാത്രമോ? ... ഇംപോസിബിള്‍.

"ഇഡലി, ദോശ, പുട്ട്, ചോറും കറീം ....... എന്നിവയൊന്നും...????" എന്ന ചോദ്യത്തിന് മറുപടി ഒന്നും കിട്ടിയില്ല.
500 വാട്സ് കുറഞ്ഞ് 200 വാട്സ് ആയത് മിച്ചം.

പിന്നെ, ഞാന്‍ എന്നെപ്പറ്റി അല്‍പം നന്നായി പുകഴ്ത്തി സംസാരിച്ചു.

അതായത്, കാര്യം നമ്മള്‍ സോഫ്റ്റ്‌വെയറും ബ്ലോഗും ഒക്കെ ആണെങ്കിലും പച്ചക്കറികൃഷി, ജൈവവളനിര്‍മ്മാണ ഗവേഷണം, ഡ്രൈവിംഗ്, സിനിമ, തിരക്കഥ വായിക്കല്‍ എന്നീ മേഖലകളില്‍ ഉള്ള എന്‍റെ താല്‍പര്യവും, പാചക കലയില്‍ കഞ്ഞി, പയര്‍ (ചെറുതും വലുതും), പുട്ട്, ഉപ്പുമാവ് എന്നിവ വെക്കാനുള്ള എന്‍റെ നൈപുണ്യത്തെപ്പറ്റിയും ഞാന്‍ ബ്രേക്കില്ലാതെ സംസാരിക്കുമ്പോള്‍, എന്‍റെ ഉള്ളില്‍ ആരോ ഇരുന്ന് "ഇത് കൊഞ്ചം ഓവറാ ഉനക്കേ തെരിയലേ...?" എന്ന് ചോദിച്ചെങ്കിലും, ഞാന്‍ പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടേ നിര്‍ത്തിയുള്ളൂ.

പെണ്‍കുട്ടി നമ്മുടെ പല ടെസ്റ്റ്‌ കേസുകളിലും ഫെയില്‍ ആയെങ്കിലും, ഒരു അഡ്ജസ്റ്റബിള്‍ നേച്ചര്‍ ആണെന്നൊരു ഫീലിംഗ് തോന്നിയതിനാലും, കുട്ടിയുടെ ലുക്കും സംസാരവും വീട്ടുകാരെയും ഒക്കെ ഇഷ്ടപ്പെട്ടതിനാലും,   ആകെമൊത്തത്തില്‍ ഈ ആലോചയുമായി മുന്നോട്ട് പോകാം എന്നെനിക്ക് തോന്നി.

ചായേടെ കൂടെ ഒരേയൊരു അണ്ടിപ്പരിപ്പ് മാത്രം തിന്ന്, ഹലുവയില്‍ തൊടാതെ കുടുംബത്തിന്‍റെ മാനം കാത്ത് ഞാനിറങ്ങി.

വീട്ടിലെത്തി വണ്ടിയുടെ എന്‍ജിന്‍റെ ചൂടാറും മുന്‍പേ, ഞാന്‍ കല്യാണത്തിന് റെഡി ആണെന്ന് അച്ഛനെക്കൊണ്ട് വിളിച്ച് പറയിപ്പിച്ചു.

അന്ന് വൈകുന്നേരം വരെ ആയിട്ടും എന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമൊന്നും (കടപ്പാട്: ശ്രീനിവാസന്‍) പെണ്‍വീട്ടില്‍ നിന്ന് വന്നില്ല.

സംഗതി പാളിയോ എന്ന് സംശയിച്ച് രാത്രിയില്‍ ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല, 


എങ്ങനെ ഉറങ്ങാനാ.. ?
തൊട്ടപ്പുറത്തെ കട്ടിലില്‍ കിടന്ന് എന്‍റെ പ്രിയ ജ്യേഷ്ഠന്‍ എസ്ഡി ആക്സിലറേറ്റ് ചെയ്യും മാതിരി എന്നാ കൂര്‍ക്കം വലിയാരുന്നു. ഹൊ ഭയങ്കരം തന്നെ.

പിറ്റേന്ന് രാവിലെ ഓഫീസിലെത്തി.
ഉച്ചയായപ്പോള്‍ അച്ഛന്‍റെ ഫോണ്‍. "ആ കുട്ടിയുടെ ഒരമ്മാവന്‍ നിന്നെ കാണാന്‍ ഇന്ന് വൈകിട്ട് വരും"
"ഠോ" മനസ്സില്‍ ഒന്നാമത്തെ ലഡ്ഡുപൊട്ടി.


ഇനിയങ്ങോട്ടുള്ള ഓരോ നിമിഷവും, പൊട്ടാന്‍ റെഡിയായി എന്‍റെ മനസ്സില്‍ ലഡ്ഡുമാര്‍ കതിന പോലെ  നിരന്ന് നിന്നു.

വൈകിട്ട് അമ്മാവനും അമ്മായീം വന്നുകണ്ടു പോയി. രണ്ടും ചെറുപ്പക്കാര്‍, എന്നെക്കാള്‍ നാലോ അഞ്ചോ വയസ്സ് കൂടുമായിരിക്കും.
വെരി നൈസ് ഫെലോസ്‌. 

സംസാരത്തിനിടയില്‍ അമ്മാവന്‍, എന്‍റെ "ജീന്‍സ്‌ ഡയലോഗ്" കേട്ട് പെണ്‍കുട്ടി കുറച്ച് ഡള്‍ ആയി ഇരിക്കുകയാണ് എന്ന് ഒന്ന് സൂചിപ്പിച്ചു.


ആ ഡയലോഗ്, തീപ്പൊരി കാത്തിരിക്കുന്ന എന്‍റെ ലഡ്ഡുകതിനകളില്‍ ഒരു ബക്കറ്റ് വെള്ളം കോരി ഒഴിച്ചു.

"വിളിക്കാം" എന്ന് പറഞ്ഞ് അമ്മാവന്‍ പോയി. 
ഒരു രണ്ട് ദിവസത്തേക്ക് അങ്ങടും ഇങ്ങടും വിളി ഒന്നും നടന്നില്ല.

കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം പിടികിട്ടി.

അങ്ങനെ ആ ബുധനാഴ്ച വന്നെത്തി.
അന്നേക്ക് ദുര്‍ഗാഷ്ടമി. 
എന്‍റെ ബാധ, മകളുടെ മേല്‍ നിന്ന് ഒഴിപ്പിച്ചതായി ആ ഡാഡി ഏന്‍ ഡാഡിയെ വിളിച്ച് പറഞ്ഞു.

"മോനെ ഒന്നുപദേശിച്ചേക്ക്" എന്നവര്‍ പറഞ്ഞില്ലെങ്കിലും, എന്‍റെ "ജീന്‍സ്‌ ഡയലോഗ്" അവളെ വല്ലാതങ്ങ് ഹഠാകര്‍ഷിച്ചു എന്ന് സ്പൈ വര്‍ക്ക്‌ വഴി അറിഞ്ഞ എന്‍റെ മാതാശ്രീ, അടുത്തതിന് ഇങ്ങനൊന്നും പറയരുതെന്ന് എന്നെ നന്നായി ഉപദേശിച്ചു. ഞാനതൊന്നും  ചെവിക്കൊള്ളില്ല എന്ന് അറിയാമായിരുന്നു എങ്കിലും.

പിന്നീടിരുന്നു താത്വികമായി അവലോകനം ചെയ്തപ്പോള്‍ ആലോചന മുടങ്ങാനുള്ള കാരണം എനിക്ക് പിടികിട്ടി.


എന്‍റെ  ഒരു കല്യാണവും കുറേ ചിന്തകളും എന്ന പോസ്റ്റില്‍, പരമ്പരാഗത വിവാഹരീതിയെക്കുറിച്ചുള്ള  എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മുന്‍പ് അറിയാത്ത ഒരാളെ പത്തോ ഇരുപതോ മിനിറ്റ് നേരത്തെ സംസാരം കൊണ്ട് മനസ്സിലാക്കി ഒരു തീരുമാനമെടുക്കേണ്ട ബുദ്ധിമുട്ട് ചെറുതല്ല.

സോ,  ഈ അവസരത്തില്‍ സത്യങ്ങള്‍ മാത്രം പറയുക എന്നുള്ളതാണ് എന്‍റെ പോളിസി. 
ഇഷ്ടാനിഷ്ടങ്ങള്‍ കേട്ടിട്ട്, കുഴപ്പമില്ല എന്ന് തോന്നുന്നവര്‍ക്ക് അംഗീകരിക്കാം. 
അല്ലാത്തവര്‍ക്ക് പരിപാടി നിര്‍ത്താം.

കുറച്ച് കൂടി സിമ്പിള്‍ ആയിപ്പറഞ്ഞാല്‍...    
സംഗതി ഞാന്‍ സോഫ്റ്റ്‌വെയര്‍ ആണെങ്കിലും ഉള്ളിന്‍റെയുള്ളില്‍ ഒരു സാധാരണക്കാരന്‍ ആണെന്നാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചത്. 

കടിഞ്ഞൂല്‍ പെണ്ണുകാണല്‍ ആയിരുന്ന ആ കുട്ടി, അവളുടെ വസ്ത്രസ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഒരു അസാധാരണ കാടനായി എന്നെ തെറ്റിദ്ധരിച്ചു.

അത്ര തന്നെ.

(എന്‍റെ സൗന്ദര്യത്തെപ്പറ്റിയുള്ള അവരുടെ ആശങ്കകള്‍ ഇവിടെ പറയാന്‍ വിട്ടുപോയത് മനപ്പൂര്‍വമല്ല, തികച്ചും യാദൃശ്ചികം മാത്രം.)




വാല്‍കഷ്ണം: ദാമ്പത്യ ജീവിതത്തില്‍ ജീന്‍സിന് ഇത്ര പ്രാധാന്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

/അജ്ഞാതന്‍/