Friday, September 18, 2015

അഹിംസ

ഞാന്‍ അടങ്ങുന്ന അതിബുദ്ധിമാന്മാരായ പത്ത് ടെക്കികള്‍ ഒരുമിച്ച് താമസിക്കുന്ന കഴക്കൂട്ടത്തെ ഒരു കൊച്ച് രണ്ട് നില കെട്ടിടം.

കൂട്ടത്തില്‍ ഏറ്റവും കേമന്‍ ആയ മഞ്ജിത്ത് (യഥാര്‍ത്ഥ പേരല്ല) ആണ് ഞങ്ങളുടെ വീട്ടിലെ സുരാജ് വെഞ്ഞാറമ്മൂട്.

മഞ്ജിത്ത് ഇല്ലാത്ത ഒരു തമാശയും അവിടെ ജനിച്ചിട്ടില്ല.
മൂപ്പരെപ്പറ്റി ഞങ്ങൾ പറയുന്ന തമാശക്കഥകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്ര ഉണ്ടെന്ന് അറിയാമെങ്കിലും, തനിക്ക് പറ്റിയ പഴയ അബദ്ധങ്ങള്‍ കൂടി ഓർമ്മിച്ചെടുത്ത് പറഞ്ഞ് തന്ന് സ്വന്തം ലിസ്റ്റ് വലുതാക്കുന്ന ഒരപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ് മഞ്ജിത്ത്.

പ്രകൃതിക്ക് വരെ മഞ്ജിത്ത് പ്രിയപ്പെട്ടവന്‍ ആണ്.
അതുകൊണ്ടാവും ബൈക്കില്‍ പോവുമ്പോള്‍ മന്‍ജിത്തിന്റെ തലയില്‍ മച്ചിങ്ങ(വെള്ളയ്ക്ക) വീണത്‌.

ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ തലയില്‍ മച്ചിങ്ങ വീണ് തന്‍റെ മുന്നില്‍ വന്ന ലോകത്തെ ഒരേയൊരു പേഷ്യന്റിനെ കണ്ട് അന്ന് ഡോക്ടര്‍ പോലും അല്‍പനേരം ചികിത്സിക്കാന്‍ മറന്ന് "മച്ചിങ്ങക്ക് വീഴാന്‍ വേറെ എവിടെയെല്ലാം സ്ഥലങ്ങള്‍ ഉണ്ട്?" എന്ന് പറഞ്ഞ് ചിരിച്ചു

എന്നും കുളിക്കും മുന്‍പ് മഞ്ജിത്ത് വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് പലവിധ വ്യായാമമുറകള്‍ പരിശീലിക്കും.
മറ്റുള്ളവര്‍ കണ്ട് പിടിച്ച പഴഞ്ചന്‍ മുറകള്‍ക്കൊപ്പം മൂപ്പര്‍ സ്വന്തമായി കണ്ടെത്തിയ ഐറ്റംസും ഉണ്ടാവും പരിപാടിയില്‍.

അക്കൂട്ടത്തില്‍ സുപ്രധാനമായ ഒരു മുറ ഉണ്ട്.
ആദ്യം നിലത്ത് മലര്‍ന്ന് കിടക്കും. എന്നിട്ട് കയ്യും കാലും മാത്രം നിലത്ത് കുത്തിയ ശേഷം ബാക്കി വരുന്ന കൃഷ്ണന്‍കുട്ടി നായരുടെ പോലെയുള്ള ശരീരം മുകളിലേക്ക് ഉയര്‍ത്തും. കണ്ടാല്‍ "റ" പോലെ തോന്നിക്കുന്ന പൊസിഷന്‍.

"മഞ്ജിത്തേ, ഇതേത് ഭാഗത്തിനുള്ളതാ?" എന്ന് ചോദിച്ച ശ്രീജിത്തിനോട് മഞ്ജിത്ത് ആ നില്‍പില്‍ തന്നെ ഞരങ്ങിക്കൊണ്ട്
മറുപടി പറഞ്ഞു "ബുദ്ധി വളരാന്‍...!!!"

അത് കേട്ട പാതി "ബുദ്ധി വളരാനും എക്സര്‍സൈസ് ഉണ്ടോ? എങ്കില്‍ ഞാനും ഉണ്ട്. മറ്റന്നാള്‍ ഒരു ഇന്റര്‍വ്യൂ ഉള്ളതാ" എന്ന് പറഞ്ഞ് ശ്രീജിത്ത്‌, ഷര്‍ട്ട്‌ ഊരി വെച്ച് മന്ജിത്തിനൊപ്പം കൂടി.
അങ്ങനെ വീട്ടില്‍ ബുദ്ധിവളര്‍ച്ചാവ്യായാമികള്‍ രണ്ടായി.

കടുത്ത ഭക്തന്‍ ആണ് മഞ്ജിത്ത്.
കുളി കഴിഞ്ഞ് ഹനുമാന്‍, ഗണപതി, ശിവന്‍, അയ്യപ്പന്‍, വിഷ്ണു, സൂര്യഭഗവാന്‍, ചന്ദ്രഭഗവാന്‍ എന്ന്  വേണ്ട ചന്ദ്രയാനെയും മംഗള്‍യാനെയും വരെ എല്ലാ ദിവസവും വിളിച്ച് പ്രാര്‍ത്ഥിക്കും.

അകൊല്ലത്തെ മണ്ഡലകാലം വരവായി.
മഞ്ജിത്ത് മാലയിട്ടു. തീവ്രമായ ഭക്തി.
എല്ലാത്തിലും സസ്യം സസ്യേന ശാന്തി.
ദേഹത്ത് വന്നിരിക്കുന്ന കൊതുകിനെ പോലും കൊല്ലില്ല. അത്ര കഠിന വ്രതം.

ഒരു ദിവസം രാത്രി മഞ്ജിത്ത് സ്വാമിയുടെ കരച്ചില്‍ കേട്ട് എല്ലാരും ഉറക്കത്തില്‍ നിന്നുണര്‍ന്നു.
ഞാന്‍ ഓടിച്ചെന്ന് നോക്കി.
"എന്നെ എന്തോ കടിച്ചു, എന്നെ എന്തോ കടിച്ചു" മഞ്ജിത്ത് ടെന്‍ഷന്‍ അടിച്ചു വിയര്‍ക്കുന്നു.

മഞ്ജിത്തും ആ മുറിയില്‍ താമസിക്കുന്ന കൃഷ്ണനും പ്രവീണും ചൂല് കൈ കൊണ്ട് തൊടാത്തവന്മാരാണ്. അവന്മാരുടെ കട്ടിലിനടിയില്‍ മൃഗശാലയില്‍ പോലും ഇല്ലാത്ത ഇനങ്ങള്‍ വരെ കാണും. കട്ടിലിനടിയില്‍ നോക്കാന്‍ എല്ലാര്‍ക്കും ഒരു വൈക്ലബ്യം.

"മന്‍‌ജിത്തേ, പാമ്പ് വല്ലതും ആണോടാ?" ഞാന്‍ ചോദിച്ചു.
"അതാടാ എന്റേം പേടി" മഞ്ജിത്ത് കരച്ചിലിന്‍റെ വക്കോളം എത്തി.

"ശോ കഷ്ടം... നാളെ അല്ലേലും അവധിയാ... നിനക്ക് വല്ലതും പറ്റിയാല്‍ അവധി കിട്ടത്തില്ലല്ലോടാ" എന്ന് കൃഷ്ണന്‍.

മഞ്ജിത്തിന് പൊട്ടിത്തെറിച്ചു "നിര്‍ത്തടാ നിന്‍റെ കോമഡി. ഒരു മനുഷ്യന്‍ കടലിനും കരയ്ക്കുമിടയില്‍ പെട്ട പോലെ കിടക്കുമ്പോള്‍ ആണോടാ നിന്‍റെയൊക്കെ വളിപ്പടി...???"

മഞ്ജിത്ത് വളരെ സീരിയസായി ഒരു കോമഡി കൂടി  കോമഡി പറയരുത് എന്ന മുന്നറിയിപ്പോടെ പറഞ്ഞിരിക്കുന്നു.
"കരയ്ക്കും കടലിനും ഇടയില്‍ പെട്ട പോലെ" പോലും. അതെന്ത് അവസ്ഥ???

"അല്ല മഞ്ജിത്തേ... അത് ചെകുത്താനും കടലിനും നടുവില്‍ എന്നല്ലേ???" പ്രവീണ്‍ സംശയം പ്രകടിപ്പിച്ചു.
"അതാണോടാ ഇപ്പൊ ഇമ്പോര്‍ട്ടന്റ്????...എന്നെ കടിച്ചത് എന്താണെന്ന് കണ്ട് പിടിക്കെടാ"

രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ കട്ടിലിനടിയില്‍ നോക്കി...  കഥാനായകനെ കണ്ടെത്തി... ഒരു കുഞ്ഞെലി.

എലി ആണെന്ന് കണ്ടതോടെ മഞ്ജിത്ത് ധീരനായി. "കൊല്ലെടാ അവനെ" മഞ്ജിത്ത് ആക്രോശിച്ചു.

നട്ടപ്പാതിരക്ക് എലിയെ ഓടിച്ചിട്ട്‌ തല്ലിക്കൊല്ലുന്നതില്‍ പ്രത്യേകിച്ച് ത്രില്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ വലിയ താല്പര്യം കാണിച്ചില്ല.

ആരും സഹായിക്കുന്നില്ല എന്ന് കണ്ട് മഞ്ജിത്ത് അന്ന് രാത്രിയിലത്തെ അവസാനത്തെ സീരിയസ് കോമഡിയും പറഞ്ഞു നിർത്തി .
"നിങ്ങളാരും സഹായിച്ചില്ലെങ്കില്‍ എനിക്കെന്‍റെ അഹിംസ പുറത്തെടുക്കേണ്ടി വരും."

ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാരും അന്യോന്യം നോക്കി.
മഞ്ജിത്ത് വിശദീകരിച്ചു.

"ഞാന്‍ മാലയിട്ട് പോയി. അല്ലെങ്കില്‍ ഞാന്‍ എന്‍റെ അഹിംസ പുറത്തെടുത്ത് ഇപ്പോത്തന്നെ എലിയെ തല്ലിക്കൊന്നേനെ എന്ന്....!!! മനസ്സിലായോ???"

എല്ലാര്‍ക്കും എല്ലാം മനസ്സിലായി.

കൃഷ്ണന്‍ ഒരു നിമിഷം മുകളിലേക്ക് നോക്കി "മഹാത്മജീ പൊറുക്കണേ" എന്ന് പറഞ്ഞ് പുതച്ച് കിടന്നു.

"ഇതിലും ഭേദം ഇവനെ പാമ്പ് കടിക്കുകയായിരുന്നു" എന്ന് പറഞ്ഞ് പ്രവീണും കിടന്നു. ഞാനും തിരികെ വന്ന് കിടന്നു.

വാൽകഷ്ണം: "അഹിംസ"യുടെ പുതിയ വ്യാഖ്യാനം കേട്ടിട്ടാണോ എന്തോ.. എലിവര്‍ഗ്ഗത്തില്‍ ആണായിട്ടും പെണ്ണായിട്ടും പിറന്ന ഒരൊറ്റ എണ്ണവും  ആ വീട്ടില്‍ പിന്നെ കേറിയിട്ടില്ല.

/അജ്ഞാതൻ /

3 comments:

  1. എന്തായാലും ആ രാത്രിയില്‍ അഹിംസ പുറത്തെടുക്കാഞ്ഞത് ന്നന്നായി

    ReplyDelete