Saturday, September 19, 2015

ഒളുങ്കാ പടി മകാ

അന്യനാട്ടില്‍ മലയാളീസ് തമ്മില്‍ പാര വെക്കുന്നതില്‍ അതിനിപുണര്‍ ആണെങ്കിലും, തൊട്ടയല്‍പക്കത്ത് കിടക്കുന്ന തമിഴന്മാര്‍ അപ്പടി അല്ലൈ.

അന്യനാട്ടില്‍ എത്തിയാൽ  പരമാവധി തമിഴ്സ്നേഹം അവര്‍ കാത്ത് സൂക്ഷിക്കും.
അന്ത മാതിരി ഒരു തമിഴ് സ്നേഹമാണ് ഇലക്ട്രോണിക്സ് H.O.D മാരിയണ്ണക്ക് വിദ്യാര്‍ത്ഥിയായ ശരവണന്‍ വേലയ്യയോട് തോന്നിയത്.

ശരവണന്‍റെ രീതികള്‍ കണ്ടാല്‍ എഞ്ചിനീയര്‍ ആകണമെന്ന് അവനോ വീട്ടുകാര്‍ക്കോ യാതൊരു നിര്‍ബന്ധവും ഇല്ലാത്ത പോലെയാണ്.
രാവിലെ ഒമ്പതര വരെ ഉറക്കം. വല്ലപ്പോഴും ക്ലാസ്സിൽ പോയാൽ അവിടെ  ചെന്ന് ഉറക്കം. ഇടയ്ക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്ത്  ഹോസ്റ്റലിൽ വന്ന് ഉറക്കം. ലാബില്‍ ചെന്നാൽ അവിടെയും ഉറക്കം.

നേരം വെളുത്തപ്പോ മുതല്‍ പൊരിവെയിലത്ത് പണിയെടുക്കുകയായിരുന്നു എന്ന ഭാവത്തോടെ ആണ് വൈകിട്ട് ഹോസ്റ്റലില്‍ എത്തുന്നത്.
വന്നാല്‍ മെസ്സിലെ അത്താഴമണി കേള്‍ക്കും വരെ ഉറക്കം, .
കഴിക്കാന്‍ ചെന്ന് ക്യൂവില്‍ നിൽക്കുന്ന സമയത്തും ഉറക്കം. വല്ലതും വാരിത്തിന്ന് തിരിച്ച് വന്നാലും ഉടൻ ഉറക്കം.

24x7 തൂങ്കല്‍.
തൂങ്കി തൂങ്കി ശരവണന്‍ ഒരു പേര് സമ്പാദിച്ചു - തൂങ്കരാജ്.

ശരവണനോട് ഒരിക്കല്‍ "എപ്പടി ഉങ്കളുക്ക് ഇന്ത മാതിരി എപ്പോവും തൂങ്ക മുടിയും?" എന്ന ചോദ്യത്തിന് ശരവണന്‍ ഒരു വലിയ കോട്ടുവായ ഇട്ട് കൊണ്ട് മറുപടി പറഞ്ഞു.

"നാനും അത് എപ്പോവും യോസിക്കും. ആനാ യോസിക്കുമ്പോത് എങ്കിരുന്തോ തൂക്കം താനേ വരും. നാൻ എന്ന പണ്ണ മുടിയും?"
എന്ന് പറഞ്ഞ് ശരവണന്‍ തലയിണയില്‍ മുഖം അമര്‍ത്തി വീണ്ടും തൂങ്കരാജ് ആയി.

ആദ്യ സെമസ്റ്ററിലെ ആദ്യ ഇന്റെര്‍ണല്‍ പരീക്ഷ കഴിഞ്ഞപ്പോ തന്നെ ശരവണന്‍ ആ കോളേജിന്‍റെ, പ്രത്യേകിച്ച് മാരിയണ്ണയുടെ കണ്ണിലുണ്ണിയായി.

മാരിയണ്ണ നേരിട്ടല്ലാതെ പല അധ്യാപകര്‍ വഴി ശരവണനെ മാറി മാറി ഉപദേശിച്ചു.
ശരവണന്‍ അതെല്ലാം "ഇതാര്‍ടെ അപ്പന്‍ ചത്ത കാര്യമാണ് ഇവര്‍ പറയുന്നത്?" എന്നാലോചിച്ച് തനിക്ക് നേരെ വന്ന ഉപദേശശരങ്ങളെ തരണം ചെയ്തു.

"പോയി നന്നായി പഠിക്ക്" എന്നര്‍ത്ഥം വരുന്ന "ഒളുങ്കാ പോയി പടി" എന്ന് ഉപദേശിച്ച് വെറുപ്പിച്ച ഒരു മാഷിനോട് "ഉങ്കള്‍ക്ക് വേറെ വേലയില്ലയാ...?" എന്ന് കൂടി ശരവണന്‍ ചോദിച്ചു എന്നറിഞ്ഞ മാരിയണ്ണ കേസില്‍ നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു.

ഒരു ദിവസം ഉച്ച കഴിഞ്ഞ് ലാബില്‍ ശരവണന്‍ എത്തിയിട്ടില്ല എന്നറിഞ്ഞ മാരിയണ്ണ അന്ന് വൈകിട്ട് ഹോസ്റ്റലില്‍ എത്തി ശരവണന്‍റെ മുറിയുടെ വാതിലില്‍ മുട്ടി. മറുപടിയില്ല.
പതുക്കെ തള്ളി നോക്കി.. വാതില്‍ പൂട്ടിയിട്ടില്ല.
അകത്ത് കനത്ത ഇരുട്ട്.

വാതില്‍ തുറന്ന് അകത്ത് കയറിയ മാരിയണ്ണ ലൈറ്റ് ഇട്ടു.
കട്ടിലിന്മേൽ കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കൂടി കൂര്‍ക്കം വലിച്ച് ജന്മസാഫല്യം തേടുന്ന ശരവണൻ  ആ ലൈറ്റ്  ഇടലിൽ അസ്വസ്ഥനായി.

മാരിയണ്ണ ശരവണനെ വിളിച്ചു. "തമ്പീ ശരവണാ"

ഇതേതാ കേട്ട വൃത്തികെട്ട ശബ്ദം എന്നറിയാന്‍ ശരവണന്‍ കരിമ്പടം കണ്ണ് വരെ മാത്രം താഴ്ത്തി നോക്കി.
മുന്നിലിരിക്കുന്ന ആളെ കണ്ട് ശരവണന്‍ ഏതോ മാറാരോഗിയെപ്പോലെ കഷ്ടപ്പെട്ട് എഴുന്നേറ്റ് "ഇതിയാന്‍ ഇതെന്നാത്തിനുള്ള പുറപ്പാടാ?" എന്ന് തമിഴില്‍ ഓര്‍ത്ത് ചാരി ഇരുന്നു.

തന്‍റെ മുന്നിലിരിക്കുന്ന ഉരുപ്പടിയെ വെറുതെ ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ മാരിയണ്ണ, ശരവണനെ ഇന്‍സ്പയര്‍ ചെയ്യാന്‍ ബുക്കര്‍ ടി. വാഷിംഗ്‌ടണ്ണിന്‍റെയും അബ്ദുള്‍ കലാമിന്‍റെയുമൊക്കെ ജീവിതകഥകള്‍ പറഞ്ഞു കൊടുത്തു.

തങ്ങള്‍ക്ക് കിട്ടിയ പരിമിതമായ അവസരങ്ങളെ ഉപയോഗപ്പെടുത്തി എങ്ങനെ അവരൊക്കെ ഉയരങ്ങളിലെത്തി എന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ ശരവണന്‍റെ കണ്ണില്‍ ഒരു തെളിച്ചം മാരിയണ്ണ ശ്രദ്ധിച്ചു.

ഏതായാലും ഒരു വഴിക്ക് ഇറങ്ങിയതല്ലേ... ഇതും കൂടി ഇരിക്കട്ടെ എന്ന് ചിന്തിച്ച് മാരിയണ്ണ മഹാന്മാരുടെ കഥകളുടെ കൂടെ സ്വന്തം ജീവിതകഥ കൂടി പൊടിപ്പും തൊങ്ങലും വെച്ച് അടിച്ചിറക്കി നിര്‍വൃതി പൂണ്ടു.

ഒടുവില്‍ എല്ലാം പറഞ്ഞ് കഴിഞ്ഞ് മാരിയണ്ണ ശരവണനെ "അവങ്ക മാതിരി ആകറുതുക്ക് ഒളുങ്കാ പടി മകാ... ഒളുങ്കാ പടി" എന്ന് ഉപദേശിച്ചു.
എന്ത് സഹായവും എപ്പോ വേണമെങ്കിലും ചോദിച്ചോളൂ  എന്ന  ഓഫറും  കൊടുത്തു.

ശരവണന്‍ എല്ലാം ഇരുന്ന ഇരുപ്പില്‍ തല കുലുക്കി സമ്മതിച്ചു.

തന്‍റെ ഉദ്ദേശം ഏകദേശം സാധിച്ച സന്തോഷത്തില്‍ മാരിയണ്ണ പുറത്തേക്ക് ഇറങ്ങവേ ശരവണന്‍ പിന്നില്‍ നിന്ന് വിളിച്ചു.
"സര്‍, ഒരു ചിന്ന ഉദൈവി സെയ് വീങ്കളാ..?"

മാരിയണ്ണ നിറഞ്ഞ സന്തോഷത്തോടെ ചോദിച്ചു "എന്ന വേണമെന്നാലും സൊല്ലുങ്കോ"

"സര്‍, നീങ്ക പോകുമ്പോത് അന്ത ലൈറ്റ് ഓഫ് പണ്ണി പോവീങ്കളാ???" എന്ന് മുറിയിലെ ലൈറ്റിനെ ചൂണ്ടി പറഞ്ഞിട്ട് അതിന്  മറുപടി കാക്കാതെ ശരവണന്‍ വീണ്ടും തന്‍റെ ജന്മലക്ഷ്യം തേടി കരിമ്പടത്തിനുള്ളില്‍
മറഞ്ഞു.

താനിത്രയും നേരം വെള്ളം കോരാനായി പിടിച്ച് വലിച്ച് കൊണ്ടിരുന്ന കയറിന്‍റെ അറ്റത്ത്‌ ഓട്ടത്തൊട്ടി  പോയിട്ട്, തൊട്ടി  പോലും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കിയ മാരിയണ്ണ പുതുതലമുറയുടെ ലക്ഷ്യബോധമില്ലായ്മയെ പഴിച്ച് കൊണ്ട് മറ്റൊരു തമിഴ് മകൻ കൂടി നശിച്ച് പോകുന്ന ദുഃഖം നെഞ്ചിലേറ്റി ഇരുണ്ട ഇടനാഴി കടന്ന് ഹോസ്റ്റെലിന് വെളിയിലെ ഇരുട്ടില്‍ മറഞ്ഞു.

 താനും തന്‍റെ വരും തലമുറയും എത്ര വിചാരിച്ചാല്‍ പോലും നശിപ്പിച്ച് കളയാന്‍ പറ്റാത്തത്ര ഭൂസ്വത്തിനും, പൊന്നിനും പണത്തിനും ഉടമയാണെങ്കിലും വെറുതെ ഒരു ടൈം പാസിന് മാത്രം നാല് കൊല്ലം നാട് വിട്ട് വേറെവിടെയെങ്കിലും പോയി എന്തെങ്കിലും ചെയ്യാം എന്ന് ഓര്‍ത്ത്‌ എഞ്ചിനീയറിംഗ് എങ്കിൽ എഞ്ചിനീയറിംഗ് എന്ന് പറഞ്ഞ് കോളേജില്‍ വന്ന് ഉറങ്ങി സുഖം കണ്ടെത്തുന്ന ശരവണൻ എല്ലാം മറന്ന് ഉറക്കം തുടർന്നു.

/അജ്ഞാതന്‍/

2 comments:

  1. ചായ കുടിച്ചുകൊണ്ടിരുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഒരു തമിഴന്‍ സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒരു മണിക്കൂറോളം ആ ചായക്കപ്പ് താഴെവീഴാതെ പിടിച്ചുകൊണ്ട് സുഖമായ് ഉറങ്ങി അവന്‍

    ReplyDelete