Thursday, November 4, 2010

ഫ്ലാഷ്ബാക്ക് - 03 (വളര്‍ത്തു മൃഗങ്ങള്‍)


എന്നിലെ മൃഗസ്നേഹിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ്‌ ഈ ലക്കത്തില്‍ പ്രതിപാദിക്കുന്നത്.

പശു, പട്ടി, പൂച്ച, കോഴി എന്നീ വളര്‍ത്തുമൃഗങ്ങളാണ് എന്‍റെ കുട്ടിക്കാലത്ത് വീട്ടില്‍ വാണരുളിയത്.  
ഞാനും ചേട്ടനും വീട്ടില്‍ തന്നെ ഉള്ളത് കൊണ്ടു കീരിയും പാമ്പും വേറെ വേണ്ട എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

വളര്‍ത്തുമൃഗങ്ങളില്‍ ശ്വാനമേഖലയിലുള്ള പുരുഷകേസരികളെ പറ്റി ചിന്തിച്ചാല്‍, അങ്ങേയറ്റം തലയെടുപ്പോട് കൂടി പ്രമുഖന്‍ ആയി നില്‍ക്കുന്നത് "പീപ്പി" എന്ന നായ ആണ്. 

നാട്ടുകാരെ ആക്രമിക്കാന്‍ സ്ഥിരോത്സാഹം കാട്ടിയിരുന്ന പീപ്പി, ദൈവത്തിനു പറ്റിയ ഒരു കൈപ്പിഴ ആണെന്ന് തോന്നുന്നു -  പീപ്പിയെ ഒരു വേട്ടപ്പട്ടി ആക്കാന്‍ തീരുമാനിച്ചിട്ട്  അവസാന നിമിഷം നാടന്‍പട്ടി മതി എന്ന് ദൈവം കരുതി കാണും. ഒരു വേട്ടപ്പട്ടിക്ക് വേണ്ട എല്ലാ ശൗര്യത്തോടും ക്രൗര്യഭാവത്തോടും കൂടിയായിരുന്നു അവന്‍  നാട്ടുകാരോട് പെരുമാറിയത്‌.

ശാന്തരായി ആ റോഡില്‍ കൂടി സൈക്കിള്‍ ഓടിച്ച നാട്ടുകാരില്‍ പലരേയും പീപ്പി പിന്തുടര്‍ന്ന് പിടിച്ചു അവരുടെ ഡബിള്‍ മുണ്ടുകള്‍ പല സൈസിലുള്ള സിംഗിള്‍ മുണ്ടുകള്‍ ആക്കിയിട്ടുണ്ട്. അത് കാരണം ഞങ്ങളുടെ കുഗ്രാമത്തിലെ ഒരേയൊരു തുണിക്കടയുടമ ദാനിയേലിന് അക്കാലത്ത് നല്ല കച്ചവടവും നടന്നിരുന്നു. പീപ്പി മൂലം സൈക്കിള്‍ സവാരിക്കാര്‍,  വീടിന് മുന്‍പില്‍കൂടി ഏകദേശം എണ്‍പത് കി.മി സ്പീഡില്‍ കിതച്ചു കൊണ്ടു സൈക്കിള്‍ ചവിട്ടി പോകുമായിരുന്നു. 

നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു പീപ്പി. വീട്ടില്‍ വരുന്നവരൊക്കെ "പട്ടിയെ കെട്ടിയിട്ടുണ്ടോ?" എന്ന് ചോദിച്ചിട്ടേ മുറ്റത്തു കാല്‍ കുത്തുകയുള്ളൂ. പീപ്പിയെ പേടിയില്ലാത്ത ഒരേ ഒരാളെ നാട്ടില്‍ ഉണ്ടായിരുന്നുള്ളു - ഗോപാലപിള്ളച്ചേട്ടന്‍. അദ്ദേഹത്തിന് മനുഷ്യരെയും പേടി ഉണ്ടായിരുന്നില്ല. രഞ്ജിച്ചേട്ടന്‍ പേരയില്‍ നിന്നു വീണ ദിവസം ഉണ്ടായ സംഭാഷണത്തിന് ശേഷം, ചേട്ടനെ കണ്ടാല്‍ മാത്രം പുള്ളിക്ക് മുട്ടിടിക്കും.

ഒരു അവധി ദിവസം. മദ്ധ്യാനനേരം..
പീപ്പി തുടലില്‍ ബന്ധനസ്ഥന്‍ ആണ്. ഊണ് കഴിഞ്ഞ് ഒരു ചെറുമയക്കത്തില്‍ ആരെയോ ഓടിച്ചിട്ട്‌ കടിക്കുന്ന ഒരു മധുര സ്വപ്നവും കണ്ട് കൂര്‍ത്ത മുഖത്ത് പുഞ്ചിരിയുമായി അവന്‍ കിടക്കുന്നു.

പെട്ടന്ന് വീട്ടില്‍ ആരോ വന്നു. പീപ്പി അലക്ഷ്യമായി കണ്ണ് തുറന്നു നോക്കി. പരിചയമില്ലാത്ത ആരോ ആണ്. പീപ്പി സൂക്ഷിച്ചു ഒന്ന് കൂടി നോക്കി. അതെ, പരിചയം ഇല്ലാത്ത ആള്‍ തന്നെ. ..... 
പുതുതായി ഒരാള്‍...താനിത് വരെ ഓടിച്ചിട്ട്‌ കടിക്കാത്ത ഒരാള്‍.... 
പീപ്പിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു..പീപ്പിയിലെ വേട്ടപ്പട്ടി  തല പൊക്കി - എങ്ങനെയും അയാളെ കടിച്ചേ പറ്റൂ .
പീപ്പി കുരച്ചു കൊണ്ടു ചാടി. തന്നെ തുടലില്‍ ബന്ധിച്ചിട്ടുണ്ട്‌ എന്ന് മനസ്സിലാക്കിയ പീപ്പി സര്‍വ ശക്തിയുമെടുത്ത് തുടല്‍ പൊട്ടിക്കാന്‍ ശ്രമിച്ചു, ഇല്ല, ഒരു രക്ഷയുമില്ല.
പീപ്പിയുടെ ഭാവമാറ്റം കണ്ട് വന്നയാളിന്‍റെ  കണ്ണില്‍ ഭയം പൂത്തിരി കത്തിച്ചാടി.. അയാള്‍ വന്ന കാര്യം തീര്‍ത്തു കൊടുങ്കാറ്റിന്‍റെ വേഗത കടം വാങ്ങി ഓടി രക്ഷപ്പെട്ടു..

കുരച്ചു കൊണ്ടിരുന്ന പീപ്പിയെ ഒന്ന് ആശ്വസിപ്പിക്കാന്‍ വേണ്ടി രഞ്ജിച്ചേട്ടന്‍ പീപ്പിയുടെ അടുക്കല്‍ ചെന്ന് അവന്‍റെ മൂര്‍ദ്ധാവില്‍ മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു "പോട്ടെടാ പീപ്പി..."
പിന്നെ കേട്ടത് പീപ്പിയുടെ കുരയെക്കാള്‍ ഉച്ചത്തില്‍ ചേട്ടന്‍റെ നിലവിളി ആണ്. വന്നയാളെ  കടിക്കാന്‍ കിട്ടില്ല എന്ന് മനസ്സിലാക്കിയ പീപ്പി, ആരെയെങ്കിലും ഒന്ന് കടിക്കാന്‍ കിട്ടിയാല്‍ മതി എന്ന് ചിന്തിച്ചിരുന്ന അവസരത്തില്‍ തന്‍റെ വായെത്തും ദൂരത്തു കണ്ട  കൈക്കിട്ടു നല്ല ഒന്നു കമ്മിയതാണ് കാര്യം..

പണ്ട് പീപ്പിയുടെ വാ തുറന്നു നോക്കി "നിന്‍റെ പല്ലേലെല്ലാം അഴുക്കാണല്ലോ പീപ്പി..." എന്ന് പറഞ്ഞ്,  പല്ല് തേച്ചു കൊണ്ടിരുന്ന സ്വന്തം ടൂത്ത് ബ്രഷ് ഉപയോഗിച്ചു, പീപ്പിക്ക് പല്ല് തേപ്പിച്ചു കൊടുത്തിട്ടുള്ള ആളാണ്‌ രഞ്ജിച്ചേട്ടന്‍.  
പീപ്പി അതേ പല്ല് കൊണ്ടു തന്നെ അതേ കൈക്കിട്ടു കടിച്ചപ്പോള്‍,  നന്ദിയുടെ കാര്യത്തില്‍ കണ്ണടച്ച് വിശ്വസിക്കാന്‍ കൊള്ളാവുന്ന മൃഗമല്ല  നായ എന്ന് കടി കൊണ്ട ചേട്ടനും, കടി കൊള്ളാത്ത ഞാനും മനസ്സിലാക്കി.  

പീപ്പിയെ പല്ല് തേപ്പിച്ച ശേഷം, അതേ ബ്രഷ് ഉപയോഗിച്ചു സ്വന്തം പല്ല് തുടര്‍ന്നു തേക്കാന്‍ മുതിര്‍ന്ന ചേട്ടനെ കണ്ട ഞാന്‍, അമ്മയെ വിളിച്ചു പറഞ്ഞ്, അമ്മ വന്നു ആ ബ്രഷ് പിടിച്ച് വാങ്ങി  കിഴക്കേ തോട്ടില്‍ എറിഞ്ഞത് കൊണ്ട്‌, ഇന്നെനിക്കു എഴുതാന്‍ ഒരു സംഭവം നഷ്ടപ്പെട്ടു.  
പീപ്പിയെ ഒടുവില്‍ ശല്ല്യം സഹിക്കാന്‍ വയ്യാതെ പട്ടി പിടുത്തക്കാര്‍ക്ക് കൊടുത്തു ഒഴിവാക്കേണ്ടി വന്നു.
പീപ്പിക്ക് പിന്‍ഗാമികളായി പാറാവ്‌സേവനം നടത്താന്‍ ജിണ്ടു, സിപ്പി, ടിപ്പന്‍ എന്നിങ്ങനെ പലതരം നാടന്‍ പട്ടികള്‍ വീട്ടിലെത്തി.... എങ്കിലും, സ്വഭാവ സവിശേഷതകള്‍ മൂലം എല്ലാത്തിനേയും അച്ഛന്‍ സമീപഗ്രാമങ്ങളിലെ ഒറ്റപ്പെട്ട വഴികളില്‍ ഇരുട്ടിന്‍റെ മറവില്‍ VRS നല്‍കി നിര്‍ബന്ധപൂര്‍വം യാത്രയാക്കി.

കൂട്ടത്തില്‍ ജിണ്ടു സ്നേഹമുള്ള ഒരു ശ്വാനബാലന്‍ ആയിരുന്നു. എനിക്ക് ചേട്ടനോടും, ചേട്ടന് എന്നോടും ഉള്ളതിലും സ്നേഹം ഞങ്ങള്‍ക്ക് ജിണ്ടുവിനോട് ഉണ്ടായിരുന്നു.
പക്ഷെ ജാതകവശാല്‍ കണ്ടകശനി സമയത്താണ് അത് ഞങ്ങളുടെ നാട്ടിലെത്തിയത്.പേപ്പട്ടി കടിച്ചു എന്ന നാട്ടുകാരുടെ ആരോപണത്തിന് മുന്‍പില്‍ അവനു തന്‍റെ ജീവന്‍ ബലി അര്‍പ്പിക്കേണ്ടി വന്നു. സംശയത്തിന്‍റെ പേരില്‍ ഫുര്‍ടാന്‍ നല്‍കി അവനെ യമപുരിക്ക് ടിക്കറ്റെടുത്തയച്ചു. 

പിറ്റേന്ന്  രാവിലെ, അവനെ മറവു ചെയ്ത പറമ്പില്‍ ചെന്ന് നിന്നു ഞാനും ചേട്ടനും അവന്‍റെ സ്മരണകളില്‍ കണ്ണീര്‍ വാര്‍ത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
******************************************************************************************

വീട്ടില്‍ ഒരു സമയത്ത് ധാരാളം കോഴികള്‍ ഉണ്ടായിരുന്നു. തവിട്ടു നിറമുള്ള കോഴി,വെള്ള കോഴി, തലയില്‍ വളഞ്ഞ പൂവുള്ള കോഴി എന്നിങ്ങനെ എല്ലാത്തിന്‍റെയും അടയാളങ്ങള്‍ അമ്മൂമ്മയ്ക്ക്‌ ഹൃദിസ്ഥമായിരുന്നു. 

ഏതൊക്കെ കോഴി എത്ര ദിവസം കൂടുമ്പോള്‍  മുട്ടയിടുമെന്നും അമ്മൂമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു. കോഴികളെ ഉപദ്രവിക്കാന്‍ എന്‍റെ മനസ്സ് എപ്പോഴും ആഗ്രഹിക്കുമെങ്കിലും, നാടന്‍ മുട്ടയുടെ രുചിയും അമ്മൂമ്മയുടെ കയ്യിലെ കൂര്‍ത്ത നഖങ്ങളും എന്നെ പിന്തിരിപ്പിച്ചു. അത് കൊണ്ടു തന്നെ ആ ആഗ്രഹസാധ്യം ഞാന്‍ പൂവന്‍ കോഴികള്‍ക്ക് മറ്റാരും കാണാതെ അപ്രതീക്ഷിത തൊഴികള്‍ കൊടുത്തു നിറവേറ്റി.

കോഴികള്‍ക്ക് മുട്ടയിടാനായി അന്ന് വടക്കേ വരാന്തയില്‍ അരകല്ലിന് സമീപം ഒരു തൊട്ടിയില്‍ ഉമി നിറച്ചു അനുകൂലാന്തരീക്ഷം ഒരുക്കിയിരുന്നു.. കോഴി മുട്ടയിടാന്‍ അതിനകത്ത് ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ ഞാന്‍ ചെന്ന് അവയെ പൊക്കി നോക്കും. മുട്ടയിട്ടു കഴിഞ്ഞില്ലെങ്കില്‍ അവയെ തിരിച്ചു യഥാസ്ഥാനത്ത് വെയ്ക്കും. മുട്ടയിട്ടെങ്കില്‍, മുട്ടയെടുത്തു മാറ്റിയിട്ടു കോഴിയെ വടക്കേ മുറ്റത്തേക്ക് ഒരേറു കൊടുക്കും..ചില അവസരങ്ങളില്‍ അങ്ങനെ കിട്ടുന്ന മുട്ട സ്പോട്ടില്‍ തന്നെ വാട്ടി കുടിച്ചിട്ടുമുണ്ട്.

ഒരു കോഴിക്ക് ഒരു ദിവസം ഒരു മുട്ടയേ ഇടാന്‍ പറ്റുകയുള്ളു എന്ന കറുത്ത സത്യം എന്നെ വളരെ വേദനിപ്പിച്ചിരുന്നു. ..

പശുക്കള്‍ വലിപ്പം കൊണ്ടും അവയുടെ കൂര്‍ത്ത കൊമ്പ് കൊണ്ടും എന്നില്‍ അല്പം ഭീതി ഉണര്‍ത്തിയിരുന്നു..  അത് കൊണ്ടു അവറ്റകളോട് കളിക്കാന്‍ ഞാന്‍ പോയിട്ടില്ല.
******************************************************************************************
മത്സ്യക്കടത്ത്  

സുനിച്ചേട്ടന്‍ വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും താഴെ തോട്ടില്‍ കുളിക്കാന്‍ പോകുന്ന കാര്യം നേരത്തെ എഴുതിയിട്ടുണ്ടല്ലോ..

അത്തരം ചില അവസരങ്ങളില്‍ ചില മത്സ്യങ്ങളെ ഞങ്ങള്‍ ജീവനോടെ പിടിക്കാനും സമയം കണ്ടെത്തിയിരുന്നു. അക്വേറിയം സ്വപ്നങ്ങളില്‍ തന്നെ വിരളമായ കാലം. സിനിമകളില്‍ മാത്രമേ അന്ന് അക്വേറിയം കണ്ടിട്ടുള്ളു.
 തോര്‍ത്ത്‌ ഉപയോഗിച്ച് പരല്‍, മാനത്തുകണ്ണി മുതലായ പീക്കിരി മീനുകളെ പിടിച്ചു. അവയ്ക്ക് വിശാലമായി കുടുംബസമേതം നീന്തിത്തുടിക്കാന്‍,പാവങ്ങളുടെ അക്വേറിയമായ  കാല്‍ കിലോയുടെ ഹോര്‍ലിക്സ് കുപ്പിയും ഞങ്ങള്‍ നല്‍കി...

ഒരിക്കല്‍ അങ്ങനെ പിടിച്ച മീനുകളെ സുനിച്ചേട്ടന്‍റെ വീട്ടിലേക്ക് കടത്താന്‍ തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ സമ്മതിച്ചു. 

രാവിലെ ഏഴേമുക്കാലിന്‍റെ ജോബിന്‍ ബസില്‍ പോകാന്‍ എല്ലാവരും റെഡി ആയി. ധൃതിയില്‍ പ്രാതല്‍ കഴിക്കുമ്പോള്‍, "മീനുകള്‍ക്ക് വിശക്കുന്നുണ്ടാവില്ലേ?" എന്ന് സുനിച്ചേട്ടന് തോന്നി. അവറ്റകള്‍ക്ക് കഴിക്കാന്‍ അടുക്കളയിലെ കലത്തില്‍ നിന്നു  ഒരു പിടി ചൂട്‌ ചോറു കുപ്പിയില്‍ ഇട്ടു കൊടുത്തു. കുപ്പി ഭദ്രമായി അടച്ചു മുറുക്കി ബാഗില്‍ വെച്ചു യാത്ര തുടങ്ങി. 

മാനത്ത്കണ്ണികള്‍ വളര്‍ന്നു തിമിംഗലത്തിന്‍റെ വലുപ്പമെത്തുന്നതും അവയുടെ പിറക്കാത്ത കുഞ്ഞുങ്ങള്‍ അതേ പോലെ വളരുന്നതും, ഒടുവില്‍ എല്ലാത്തിനേയും വെട്ടി മുളകരച്ചു വറക്കുന്നതും  ഒക്കെ  വായില്‍ വെള്ളമൂറിച്ചു  കൊണ്ടു സ്വപ്നം കണ്ട് സുനിച്ചേട്ടന്‍ ബസ്‌ ഇറങ്ങി.

വീട്ടില്‍ എത്തിയ പാടെ സുനിച്ചേട്ടന്‍ കുപ്പി തുറന്നു നോക്കി.
അതാ മാനത്തുകണ്ണികള്‍, മാനത്ത് കണ്ണും നട്ട് ചത്ത്‌ കിടക്കുന്നു.....

അതില്‍ നിന്നും സുനിച്ചേട്ടന്‍ തന്‍റെ തെറ്റ് മനസ്സിലാക്കി.പിന്നീട് പരല്‍മീനുകളെ ജീവഹാനി വരുത്താതെ വീട്ടില്‍ എത്തിക്കാന്‍ പഠിച്ചു. അവിടെ വെച്ചു മണിക്കൂറുകള്‍ ഇടവിട്ട്‌ ജലശുദ്ധീകരണം നടത്തിയും ഇളം പായല്‍ വര്‍ഗത്തില്‍ പെട്ട ചെടികള്‍ വെള്ളത്തില്‍ നട്ടും അവയ്ക്ക് അല്പം കൂടി നല്ല അന്തരീക്ഷം നല്‍കാന്‍ ശ്രമിച്ചു. ജലശുദ്ധീകരണം എന്ന് പറഞ്ഞാല്‍, കുപ്പിയില്‍ ഉള്ള മീനിനെ സുനിച്ചേട്ടന്‍ തന്റെ മന്തന്‍ കൈ കൊണ്ടു ബലമായി പിടിച്ച്  എടുത്തു കൊണ്ടു വേറെ ഒരു കുപ്പി വെള്ളത്തിലിടും. 

ബലമേറിയ ഈ പിടുത്തത്തിനാല്‍ മീനുകള്‍ വികലാംഗരായി  മാറി.  പിന്നീട് അവ ഒരു വശം ചരിഞ്ഞു മാത്രം നീന്തും. നിരന്തരമായ ശുശ്രൂഷ സഹിക്കാനാവാതെ മീനുകള്‍ തങ്ങളുടെ ശരീരം ഉപേക്ഷിച്ചു സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.
**********************************************************************************************

ഓര്‍മകളുടെ കണ്ണാടി മാര്‍ജ്ജാര വര്‍ഗത്തിന് നേരെ തിരിക്കുകയാണ് ഇനി.
ഒരു പൂച്ചയെ എത്രത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിക്കാം എന്ന് ദൈവം പോലും മനസ്സിലാക്കിയത്, ഒരു പക്ഷെ വീട്ടിലെ മക്കുപ്പൂച്ചയുടെ വിധി കണ്ടിട്ടാവും.
 മക്കു, നാട്ടിലെ ഒരു വികൃതിപ്പയ്യനായ ലാലുവിന്‍റെ വീട്ടിലെ, ലല്ലു എന്ന പെണ്‍പൂച്ചയുടെ ഏകമകള്‍ ആണ്.
ലല്ലുവും മക്കുവും കാഴ്ചയില്‍ ഏകദേശം ഒരുപോലെ തന്നെ. ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും പോലെ. 
മക്കുവിനെ, ലല്ലു കാണാതെ സഞ്ചിയിലിട്ടു ഞാന്‍ BSA SLR സൈക്കളില്‍ വീട്ടിലെത്തിച്ചു. മക്കു എന്ന പേര് രഞ്ജിച്ചേട്ടന്‍ നല്‍കിയതാണ്. 

പൂച്ചകള്‍ക്ക് പേരിടാന്‍ രഞ്ജിച്ചേട്ടന് ഒരു പ്രത്യേക കഴിവാണ്. പണ്ട് എങ്ങു നിന്നോ അലഞ്ഞു തിരിഞ്ഞു തട്ടയില്‍ വന്ന രണ്ടു പൂച്ചകള്‍ക്ക് ചേട്ടന്‍ ഇട്ട പേരുകള്‍ "അവറാന്‍" എന്നും "അവറാച്ചന്‍" എന്നുമായിരുന്നു.
മക്കു ഞങ്ങളുടെ ഓമനയായി വളര്‍ന്നു. 
ഒരിക്കല്‍ അനി ഉള്ള ഒരവധിക്കാലം. നല്ല കോരിച്ചൊരിയുന്ന മഴയുള്ളൊരു  സായാഹ്നം. നല്ല തണുപ്പുമുണ്ട്‌. ചേട്ടന്‍റെ തലയില്‍ അതുവരെ കത്താത്ത ഒരു ബള്‍ബ്‌ കത്തി - മക്കുവിനെ കുളിപ്പിക്കുക. ഞങ്ങളും ഒപ്പം കൂടി. ചര്‍ച്ച കേട്ടപ്പോഴേ അമ്മൂമ്മ പറഞ്ഞു "പിള്ളാരേ, പൂച്ചയെ ആരും കുളിപ്പിക്കാറില്ല. പൂച്ച നല്ല വൃത്തിയുള്ള ജന്തു ആണ്". 
ആ ഉപദേശത്തെ നിഷ്ക്കരുണം തൃണവല്‍ഗണിച്ചു കൊണ്ടു ഞങ്ങള്‍ മുന്നോട്ടു നീങ്ങി.

ആ പെരുമഴയത്ത് രഞ്ജിച്ചേട്ടന്‍ മക്കുവിനെ ചായിപ്പില്‍ വെച്ചു ലൈഫ്ബോയ്‌ സോപ്പ് തേച്ചു കുളിപ്പിച്ചു. തണുത്തു വിറച്ച പൂച്ചയുടെ ദീനരോദനങ്ങള്‍ ആരും പരിഗണിച്ചില്ല. തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചതിനു ശേഷം പൂച്ചയെ അര ബക്കറ്റു വെള്ളത്തില്‍ കര്‍ചീഫ്‌ ഉലയ്ക്കുന്നത് മാതിരി രണ്ടു തവണ ഉലച്ചിട്ടു ചേട്ടന്‍ കൈ വലിച്ചു. 

എല്ലാരും ആകാംക്ഷയോടെ ബക്കറ്റിലേക്ക് നോക്കി. മക്കു ബക്കറ്റിലെ വെള്ളത്തിനടിയില്‍ ആണ്..
"മക്കു എവിടെ?" ഞങ്ങള്‍ അന്യോന്യം ചോദിച്ചു. ബക്കറ്റില്‍ നിന്നു രണ്ടു മൂന്നു വായു കുമിളകള്‍ ആയിരുന്നു മറുപടി. 

മക്കുവും ഇഹലോക വാസം വെടിഞ്ഞോ എന്ന് ഞങ്ങള്‍ സംശയിച്ചിരിക്കെ, പൊടുന്നനെ തന്‍റെ ബാക്കിയുള്ള ജീവനിലെ  ശക്തി സംഭരിച്ച മക്കു,  ഒരു ഹൈജംപോട് കൂടി ബക്കറ്റിനു വെളിയിലെത്തി ഞങ്ങള്‍ക്ക് പിടി തരാതെ ചീറിപ്പാഞ്ഞോടി രക്ഷപ്പെട്ടു.
അത് കണ്ട് അനി പറഞ്ഞു. "രഞ്ജിച്ചേട്ടാ..പാവം മക്കു...ഇതവന്‍റെ അവസാനത്തെ ഓട്ടമായിരിക്കും. മിക്കവാറും ആ പൂച്ച ഇന്ന് തന്നെ ചാകും."

അതിനു ശേഷം അന്ന് മുഴുവന്‍ ഞങ്ങള്‍ മക്കുവിനെ വിളിച്ചു നടന്നു. എങ്ങു നിന്നും ഒരു "മ്യാവൂ" മറുപടിയായി കിട്ടിയില്ല. മക്കുവിനെ കാലന്‍ കൊണ്ടു പോയി എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. പിറ്റേന്ന് കണ്ടെത്തിയാല്‍, മക്കുവിന്‍റെ ഭൗതിക ശരീരം സംസ്കരിക്കാനുള്ള സ്ഥലം ഏതു വേണമെന്നായി അടുത്ത ചിന്ത.
മഴ വന്നപ്പോള്‍ പതിവ് പോലെ കറണ്ടും പോയി. വെള്ളം കുടിക്കാന്‍ ഇരുട്ടത്ത്‌ വിളക്കുമെടുത്തു  അടുക്കളയില്‍ എത്തിയ ഞാന്‍ അടുപ്പിന്‍റെ അടുത്ത് ഒരനക്കം കണ്ട് നോക്കി. മക്കു അടുപ്പ്കല്ലില്‍ ഇരുന്നു ചൂട് പിടിച്ച് തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നു. ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയ എന്നെ കണ്ട് മക്കു സകല  ശക്തിയുമെടുത്ത് ഓടി.

ചേട്ടന്‍റെ പത്താം ക്ലാസ്സ്‌ സമയത്ത്, ചേട്ടന്‍ മക്കുവിനെ പിടിച്ച് "എനിക്കില്ലാത്ത മീശ നിനക്കെന്തിനാ?" എന്നോ മറ്റോ പറഞ്ഞ് കത്രിക കൊണ്ടു മക്കുവിന്‍റെ മീശ മുറിച്ചു കളഞ്ഞിട്ടുണ്ട്. നാട്ടിലെ മുടി വെട്ടാനറിയാത്ത ബാര്‍ബര്‍ ആശാന്‍റെ കടയില്‍ നിന്നു വൃത്തിഹീനമായ ഒരു cutting & trimming കഴിഞ്ഞിറങ്ങിയ ഒരാളുടേത്‌ പോലെ ആയിരുന്നു അന്ന് മക്കുവിന്‍റെ മുഖം.

*****************************
പൂച്ച എങ്ങനെ വീണാലും നാല് കാലിലേ വീഴുകയുള്ളൂ

ഈ  കേട്ടറിവ് ശരിയാണോ തെറ്റാണോ എന്ന് ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്. കയ്യില്‍ ഒരു പൂച്ച ഉള്ളപ്പോള്‍ എന്തിനു സംശയിക്കണം. സംഗതി  ടെസ്റ്റ്‌ ചെയ്ത് നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. 

പറമ്പില്‍ സ്വന്തന്ത്രനായി നടന്നിരുന്ന മക്കുവിനെ കപടസ്നേഹം കാണിച്ചു ഞാന്‍ കയ്യില്‍ എടുത്തു.
ആദ്യം പതുക്കെ ഒന്ന് മുകളിലേക്കെറിഞ്ഞു. മക്കു നാല് കാലില്‍ തന്നെ കുത്തി നിന്നു.... കൊള്ളാമല്ലോ....
ഞാന്‍ അടുത്തതായി മക്കുവിന്‍റെ നാല് കാലിലും പിടിച്ച്, മലര്‍ത്തി പിടിച്ച് കൊണ്ടു ഒരാള്‍ പൊക്കത്തില്‍ നിന്നു താഴേക്കിട്ടു. അത്ഭുതം എന്നെ പറയേണ്ടു...മക്കു നാല് കാലില്‍ തന്നെ ഭൂമിയിലെത്തി.

പിന്നെ കൂടുതല്‍ ആലോചിച്ചില്ല....മക്കുവിനെ കഴുത്തിന്‌ പുറകില്‍ പിടിച്ച് കാറ്റാടി പോലെ കറക്കി മുകളിലേക്ക് വലിച്ചെറിഞ്ഞു. വായുവില്‍ മുകളിലേക്ക് പോകുമ്പോ തന്നെ മക്കുവിന്‍റെ നിസ്സഹായമായ ഒരു രോദനം കേട്ടു.
മുകളിലേക്ക് കാറ്റാടി പോലെ പോയ മക്കു, നിലത്തു കീഴ്ത്താടി അടിച്ചു നിലം പൊത്തി. മാര്‍ജ്ജാര ഭാഷയില്‍ എന്തോ ഒരു മുഴുത്ത മാര്‍ക്കറ്റ്‌ തെറി എന്നെ വിളിച്ചു കൊണ്ടു മക്കു കിഴക്കേ തോട്ടില്‍ അപ്രത്യക്ഷനായി...

സന്തോഷത്തോടെ ഞാന്‍ കണ്ടെത്തി...പൂച്ച എങ്ങനെ വീണാലും നാല് കാലില്‍ വീഴില്ല.
മക്കു കാലക്രമേണ വളര്‍ന്നു രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കി..ഒരു പെണ്ണും ഒരു ആണും.
പെണ്‍കുട്ടിയായ "കുഞ്ഞീവി" അനിസുനിയാദികളുടെ വീട്ടിലും ആണ്‍കുട്ടിയായ "മുകുള്‍" ഞങ്ങളുടെ വീട്ടിലും വളര്‍ന്നു.

പെണ്‍മക്കളില്ലാത്ത വീട്ടില്‍ കുഞ്ഞീവി ഒരു മകളായി ജീവിച്ചു. "മുകുള്‍ മോന്‍" ഞങ്ങളുടെ പുതിയ ക്രിയാത്മകമായ പീഡനരീതികള്‍ സഹിക്കാനാവാതെ രായിക്ക് രാമാനം അടുത്ത കുഗ്രാമത്തിലേക്ക് ഒളിച്ചോടി.

മക്കുവിനു പിന്നീടുണ്ടായ ഒരു ആണ്‍തരി അശാസ്ത്രീയമായ രീതിയില്‍ റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയില്‍ ഒരു ടെമ്പോയുടെ കീഴില്‍ ഒടുങ്ങി.

കുഞ്ഞീവിയും കാലക്രമേണ അമ്മയായി. ദുര്യോധനനെ പോലെ ഒരാണ്‍കുട്ടി. കണ്ടാല്‍ Jungle Book - ലെ "ബഗീര" യെ പോലെയോ, കറുത്ത വാവ് രാത്രി പോലെയോ, റോഡില്‍ വീണ ടാര്‍  പോലെയോ  ഒക്കെ തോന്നല്‍ ഉണ്ടാക്കുന്ന  ഒരു ഒരു കറുകറുത്ത പൂച്ച. അവനു "കറപ്പന്‍" എന്ന് പേരിട്ടു.

ജനിച്ചു 28 തികഞ്ഞ അന്ന് നാട്ടുകാര്‍ സാക്ഷികളായി സുനിയും അനിയും കറപ്പനെ മടിയില്‍ ഇരുത്തി, ഒരു ചെവി വെറ്റില കൊണ്ടടച്ച് മറ്റേ ചെവിയില്‍ വാത്സല്യത്തോടെ ഓതി..."കറപ്പാ...കറപ്പാ....കറപ്പോ ...." ഈ രംഗം കണ്ട് കുഞ്ഞീവി ഗദ്ഗദത്തോടെ വിതുമ്പി കരഞ്ഞു.

പുറമേ കറുപ്പനെങ്കിലും അവന്‍റെ ഉള്ളു വെളുപ്പായിരുന്നു...വളരെ സ്നേഹോഷ്മളനായ ഒരു പൂച്ച. അക്കാലത്ത് കറപ്പന്‍റെ വയര്‍ നിറഞ്ഞാല്‍ മാത്രമേ ചിറ്റ അനിസുനിയാദികള്‍ക്ക് ചോറു വിളമ്പുമായിരുന്നുള്ളൂ..അതില്‍ ആര്‍ക്കും പരാതിയും ഇല്ലായിരുന്നു. അതായിരുന്നു കറപ്പന്‍  ആ വീട്ടിലും, അവിടെ ഉള്ളവരുടെ മനസ്സിലും കയ്യാളിയ സ്ഥാനം.

 ആവശ്യത്തില്‍ കൂടുതല്‍ കറുപ്പ് അവനു തൊലിപ്പുറത്ത് നല്‍കിയത് കൊണ്ടാവാം, അവന്‍റെ ആയുര്‍ രേഖ വരച്ചപ്പോള്‍ മഷി തീര്‍ന്നു ദൈവത്തിനു മുഴുമിക്കാന്‍ പറ്റാതെ പോയത്. പെട്ടന്നൊരു ദിവസം കറുപ്പനെ കാണാതായി. കരിമ്പൂച്ചകളെ തല്ലിക്കൊന്നു  തിന്നാല്‍ ആരോഗ്യത്തിനു നല്ലതാണ് എന്ന ധാരണയില്‍ ആരോ അവനെ നിഷ്കരുണം കൊന്നതാവാം...

അവന്‍റെ തിരോധാനത്തിന്‍റെ സത്യാവസ്ഥ ഇന്നും അജ്ഞാതം. ഈ സംഭവത്തിന്‌ ഏതാനം ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞീവിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചു.


വീട്ടിലെ ഒട്ടുമിക്ക വളര്‍ത്തു മൃഗങ്ങളുടെയും ക്ലൈമാക്സ്‌ ശുഭകരം ആയിരുന്നില്ല. കോഴികളെ കുറുക്കന്‍ കടിച്ചും, പൂച്ചകള്‍  ടെമ്പോ കയറിയും.. ഒളിച്ചോടിയും..പട്ടികള്‍ ഉപേക്ഷിക്കപ്പെട്ടും  ....അങ്ങനെ പലവിധത്തിലും അശുഭ അന്ത്യങ്ങള്‍....‍. 

ഒരു പക്ഷെ മുജ്ജന്മത്തില്‍ പൊറുക്കാനാവാത്ത പാപങ്ങള്‍ ചെയ്ത മനുഷ്യരെ നരകത്തില്‍ ശിക്ഷിക്കുന്നതിനു പകരം, അതിലും  എളുപ്പവും ചെലവു കുറവും ഉള്ള മാര്‍ഗം ഞങ്ങള്‍ monstersന്‍റെ ഇടയിലേക്ക് അവരെ മൃഗങ്ങളായി വിടുന്നതാണ് എന്ന് ദൈവം തിരിച്ചറിഞ്ഞത് കൊണ്ടാവും അവറ്റകള്‍ക്ക് ഇത്രയധികം പീഡനം സഹിക്കേണ്ടി വന്നത്......... 

/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

7 comments:

  1. Great !!! Keep writing

    ReplyDelete
  2. Kalakki mone.... Keep writing...

    ശാന്തരായി ആ റോഡില്‍ കൂടി സൈക്കിള്‍ ഓടിച്ച നാട്ടുകാരില്‍ പലരേയും പീപ്പി പിന്തുടര്‍ന്ന് പിടിച്ചു അവരുടെ ഡബിള്‍ മുണ്ടുകള്‍ പല സൈസിലുള്ള സിംഗിള്‍ മുണ്ടുകള്‍ ആക്കിയിട്ടുണ്ട്....

    കുരച്ചു കൊണ്ടിരുന്ന പീപ്പിയെ ഒന്ന് ആശ്വസിപ്പിക്കാന്‍ വേണ്ടി രഞ്ജിച്ചേട്ടന്‍ പീപ്പിയുടെ അടുക്കല്‍ ചെന്ന് അവന്‍റെ മൂര്‍ദ്ധാവില്‍ മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു "പോട്ടെടാ പീപ്പി..."
    പിന്നെ കേട്ടത് പീപ്പിയുടെ കുരയെക്കാള്‍ ഉച്ചത്തില്‍ ചേട്ടന്‍റെ നിലവിളി ആണ്......

    കണ്ടാല്‍ Jungle Book - ലെ "ബഗീര" യെ പോലെയോ, കറുത്ത വാവ് രാത്രി പോലെയോ, റോഡില്‍ വീണ ടാര്‍ പോലെയോ ഒക്കെ തോന്നല്‍ ഉണ്ടാക്കുന്ന ഒരു ഒരു കറുകറുത്ത പൂച്ച. അവനു "കറപ്പന്‍" എന്ന് പേരിട്ടു........

    ReplyDelete
  3. ഒന്നിനും ജീവിക്കാന്‍ യോഗം കൊടുത്തില്ല അല്ലെ?

    ReplyDelete
  4. നന്നായിട്ടുണ്ട്,എന്റെ ചെറുപ്പവും ഈ വഴിളുടെ ഒക്കെ ആയിര്രുന്നു....!!! keep on...

    ReplyDelete
  5. superbbb presentation :)

    ReplyDelete
  6. hahah, kalakki !

    bhaviyund mone, bhaviyund..

    ezhuthikkondeyirikkuka ..

    ReplyDelete
  7. ഗ്രെയിറ്റ് ഇനിയും പ്രതീക്ഷിക്കുന്നു.... ഞാനും ഇങ്ങനൊക്കെത്തന്നെയാ വളർന്നത്.അപ്പു, ഹിഡുംബൻ, ജിമ്മി, പിൻെറു, ടിപ്പു തുടങ്ങി എത്ര എത്രപട്ടി അനുയായികൾ... ഓസോറി ഞാൻ എന്റെകുട്ടിക്കാലത്തേക്കു ഒന്നു മുങ്ങാൻ കുഴിയിട്ടു പോയി.

    ReplyDelete