Tuesday, April 10, 2012

18+18+15 = 75 ആണെന്ന് തെളിയിക്കുക.

ഇങ്ങനെ ഒരു കാര്യം നിങ്ങളോട് ആരെങ്കിലും ചോദിക്കുകയും നിങ്ങള്‍ക്ക് അതിന് ഉത്തരം നല്‍കാന്‍ കഴിയാതെ വരികയും ചെയ്‌താല്‍, ആ ഉത്തരം തേടി നിങ്ങള്‍ യാത്ര ചെയ്യേണ്ടത് തിരുവനന്തപുരം ന്യൂ തിയേറ്ററിലേക്കാണ്.

 സിനിമ തുടങ്ങും മുന്‍പ് രണ്ട് സെവന്‍ അപ്പും ഒരു കുപ്പി വെള്ളവും വാങ്ങി അകത്ത് കയറിയ ഞാന്‍, പരസ്യം കാണുന്നതിനിടയില്‍ വെറുതേ ഒരു കൗതുകത്തിന് MRP കൂട്ടി നോക്കി. 51 രൂപ. എന്‍റെ കയ്യില്‍ നിന്ന് വാങ്ങിയത് വെറും 75 രൂപ.

വില്‍പന നടത്തിയ മഹാന് തെറ്റ് പറ്റിയതാവും എന്ന് കരുതി ചോദിക്കാന്‍ ചെന്ന എനിക്ക് തെറ്റി. 24 രൂപ കൂടുതലാണ് വാങ്ങിയത് എന്ന് പറഞ്ഞ എനിക്ക്, മൂപ്പര്‍ ഒന്ന് സംശയിച്ചിട്ട് പത്ത് രൂപ തിരികെ തന്നു.

"ബാക്കിയോ..?" എന്ന എന്‍റെ ചോദ്യത്തിന് വിനയപൂര്‍വ്വം "വേണേല്‍ പോയി കംപ്ലൈന്റ്റ്‌ ചെയ്യ്" എന്ന് മറുപടി പറഞ്ഞു.

കംപ്ലൈന്റ്റ്‌ കേള്‍ക്കാനോ നടപടി എടുക്കാനോ അവിടെയൊരു ഡാഷും ഇല്ലായിരുന്നു. ആ ധൈര്യമാവും അവനെക്കൊണ്ടത് പറയിപ്പിച്ചത്.

അതേ ദിവസം എത്രയോ പേര്‍ സാധനങ്ങള്‍ അവിടെ നിന്ന് വാങ്ങി. അതില്‍ ഭൂരിഭാഗവും തങ്ങള്‍ കൊടുത്ത പണം വാങ്ങിയ സാധനത്തിന്‍റെ വിലയാണോ എന്ന് ചിന്തിച്ച് കാണില്ല.

ഈ അധികം വാങ്ങുന്ന പണത്തില്‍ നല്ലൊരു ശതമാനവും മൂപ്പര്‍ തന്നെ മുക്കും എന്നുറപ്പ്. മാനേജ്‌മന്റ്‌ നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിലയാണെങ്കില്‍ മൂപ്പര്‍ എനിക്ക് ആ പത്ത് തിരിച്ച് തരുമായിരുന്നില്ല.

വെറുതെ ഒന്ന് കണക്ക് കൂട്ടി നോക്കിയാല്‍ നമ്മുടെ അശ്രദ്ധയെ ചൂഷണം ചെയ്ത് ആ ഗണിതപണ്ഡിതന്‍ ഒരു ദിവസം ഉണ്ടാക്കുന്ന പണം ആയിരങ്ങള്‍ വരും.

തിയേറ്ററുകളില്‍ MRPയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് സ്നാക്സ്‌ വില്‍ക്കുന്നത് പുതുമയല്ലെങ്കിലും ഇത്ര ലാര്‍ജ്‌ സ്കെയില്‍ വെട്ടിപ്പ് ആദ്യമായാണ്‌ കാണുന്നത്.

മുന്‍പ് പലരും മനോരമ മെട്രോ വഴി ഈ വില വ്യത്യാസം റിപ്പോര്‍ട്ട്‌ ചെയ്തെങ്കിലും തിരു നഗരസഭ ഇതിനെതിരെ ഒരു തേങ്ങാക്കുലയും ഇതുവരെ ചെയ്തതായി അറിവില്ല.
ഈ പോസ്റ്റ്‌ കണ്ടിട്ട് പുതുതായി ഒരു മാങ്ങാത്തൊലിയും ഇനി ചെയ്യുമെന്നും തോന്നുന്നില്ല.

എങ്ങാനം അബദ്ധവശാല്‍ ന്യൂ തിയേറ്റര്‍ മാനേജര്‍ ഇത് കണ്ട് നടപടിയെടുക്കുമെന്നും ഞാന്‍ കരുതുന്നില്ല.

ഇതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. എന്നാല്‍ കഴിയുന്ന കാര്യം.
ഇനി ന്യൂയില്‍ നിന്ന് സിനിമ കാണുന്നതല്ലാതെ വേറെ ഒരു സാധനവും വാങ്ങുന്ന പരിപാടിയില്ല.

അത് 14 രൂപ പോയത് കൊണ്ടല്ല. ഈ പറ്റിക്കല്‍ കലാപരിപാടിയില്‍ നിന്ന് എന്‍റെ എളിയ സംഭാവനയെങ്കിലും ഒഴിയട്ടെ എന്ന് കരുതിയാണ്.

ഈ പോസ്റ്റ്‌ വായിക്കുന്ന ഏതെങ്കിലും ഒരാള്‍ ഇത് പോലെ ചിന്തിച്ച് ചെയ്‌താല്‍ എനിക്കൊരു രോമാഞ്ചവും തോന്നില്ല. അവന് ആ കാശ് ലാഭം. അത്ര തന്നെ.

ചില വാല്‍ക്കഷ്ണങ്ങള്‍‍.
1. ബൈക്ക് കൊണ്ട് വെക്കുമ്പോള്‍ ശ്രീകുമാര്‍ തിയേറ്ററിലെ പാര്‍ക്കിംഗ് സ്റ്റാഫ്‌ പറയുന്നത് "പാര്‍ക്കിംഗ് ടിക്കറ്റ്‌ മൂന്ന് രൂപ. പക്ഷെ അഞ്ച് രൂപ തരണം."
2. കൈരളി തിയേറ്ററില്‍ പാര്‍ക്കിംഗ് ടിക്കറ്റ്‌ എടുത്ത് നമ്മള്‍ പണം കൊടുത്താല്‍ ബാക്കി തരില്ല. "ചില്ലറയില്ല. ഷോ കഴിഞ്ഞ് തരാം." എന്ന് മറുപടി.
ഷോ കഴിഞ്ഞാല്‍ ബാക്കിയുമില്ല. അവനുമില്ല
3. തിരുവനന്തപുരത്തെ ഒട്ടു മിക്ക തിയേറ്ററുകളിലും AC എന്നാല്‍ "അല്‍പനേരം കൂളിംഗ്‌" എന്നാണെന്ന് പരസ്യമായ രഹസ്യം മാത്രം.

/അജ്ഞാതന്‍/

4 comments:

  1. ha ha ha..
    -periya akka.

    ReplyDelete
  2. മൂന്ന് രൂപയുടെ ബിസ്ക്കറ്റിലെ പ്രൈസ് ചുരണ്ടി കളയുക എന്നൊരു കലാപരിപാടി ശ്രീകുമാറില്‍ ഉണ്ടായിരുന്നു.

    പിന്നെ 18+18+15 = 75 ആണെന്ന് തെളിയിക്കേണ്ടതില്ലല്ലോ?

    അത് തിയേറ്ററുകാര്‍ തെളിയിച്ചിരിക്കുകയല്ലേ

    ReplyDelete