Thursday, February 3, 2011

ഓജോ ബോര്‍ഡ്‌ (Ouija Board)


"ഓജോ ബോര്‍ഡ്‌" എന്ന് നമ്മള്‍ മലയാളികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന "വീജി ബോര്‍ഡ്"‌ ആദ്യമായി ഞാന്‍ കാണുന്നത് "അപരിചിതന്‍" സിനിമയിലാണ്.

ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ക്ക് അദ്ദേഹത്തിന്‍റെ മരിച്ചു പോയ ഭാര്യയുടെ ആത്മാവുമായി ഓജോ ബോര്‍ഡുപയോഗിച്ച് സംസാരിക്കാന്‍ സാധിച്ചു എന്ന് കൂടി കേട്ടപ്പോള്‍ ഇതൊന്നു പരീക്ഷിച്ചു നോക്കണമെന്ന് തോന്നി.

സഹമുറിയന്മാരോട് ഞാന്‍ ഈ ആഗ്രഹത്തെപ്പറ്റി പറഞ്ഞു. ആവേശോജ്വലമായ പ്രതികരണമാണ് കിട്ടിയത്. എല്ലാര്‍ക്കും ഉത്സാഹം.

ഓജോ ബോര്‍ഡ്‌ പരീക്ഷണത്തിന് വേണ്ട താഴെപ്പറയുന്ന ചേരുവകള്‍ ഞങ്ങള്‍ തയ്യാറാക്കി.

1. ഒരു വലിയ പേപ്പര്‍ (ആത്മാവിന് ഓടിക്കളിക്കാന്‍ പാകത്തിന്)

2. അതില്‍ 1 മുതല്‍ 9 വരെയും, A മുതല്‍ Z വരെയും എഴുതണം. ഒപ്പം നടുക്ക് "Yes" എന്നും "No" എന്നും. (ഓജോ ബോര്‍ഡില്‍ വരുന്ന ആത്മാക്കള്‍ക്ക് ഇംഗ്ലീഷ് സാക്ഷരതയുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു)

3. ഒരു മെഴുകുതിരി (ആത്മാവിന് നമ്മള്‍ എഴുതിയത് വായിക്കാന്‍ തക്ക വെട്ടം തരുന്നത്)

4. ഒരു നാണയം ( ഒരു രൂപയുടേത് മതി. അഞ്ചോ പത്തോ വെച്ചാല്‍, വരുന്നത് മലയാളി ആത്മാവാണെങ്കില്‍ ചെലപ്പോ അടിച്ചുമാറ്റും)

5. "Good Spirit Please Come....Good Spirit Please Come" എന്ന് നട്ടപ്പാതിരയ്ക്ക് പറയാന്‍ ധൈര്യശാലികളായ മൂന്നാല് ചെറുപ്പക്കാര്‍ (Experience  ഉള്ളവര്‍ക്ക് മുന്‍ഗണന).

ഇത്രയും റെഡിയാക്കി വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍, "പാവങ്ങള്‍ കുറേ നേരമായി വിളിക്കുന്നു...ഒന്ന് പോയി പേടിപ്പിച്ചിട്ട് വരാം" എന്നും കരുതി ആത്മാവ് വരുമെന്നാണ് വിശ്വാസം.
വിളിക്ക് ശക്തി കൂടിയാല്‍ പഴയ "ലിസ" മുതല്‍ വിനയന്‍റെ ലേറ്റസ്റ്റ് യക്ഷി വരെ വരുമെന്നും കരുതപ്പെടുന്നു.

യക്ഷിപ്രേതാത്മാക്കളുടെ നാഷണല്‍ ഹോളിഡേ ആയ വെള്ളിയാഴ്ച രാത്രി, ഓജോ ബോര്‍ഡ്‌ പരീക്ഷിക്കാം എന്ന് തീരുമാനിച്ചെങ്കിലും ധൈര്യപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ അത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

"ഈ weekend ഇവന്മാരോടൊപ്പം ആഘോഷിച്ചേക്കാം" എന്ന് കരുതി വല്ല ആത്മാവും വന്നങ്ങ് കുറ്റിയടിച്ചാലോ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചതിനാലാണത് .

അങ്ങനെ തിങ്കളാഴ്ച രാത്രിയായി.
സെറ്റപ്പ് റെഡിയാക്കിക്കഴിഞ്ഞപ്പോള്‍ പലര്‍ക്കും ഒരു വൈക്ലബ്ബ്യം.... ഒരു ധൈര്യക്കുറവ് പോലെ.

ധൈര്യശാലിയായ ഞാന്‍ (ലുക്കില്ലെന്നേ ഉള്ളു...ഉള്ളില്‍ നല്ല ധൈര്യമാണ്) മുന്‍കയ്യെടുത്തു സഹമുറിയന്മാരായ ശ്രീരാജിനെയും കൃഷ്ണാനന്ദിനെയും ഓജോ ബോര്‍ഡിന് മുന്‍പില്‍ പിടിച്ചിരുത്തി.
Mr X എന്ന് തല്‍ക്കാലം ഞാന്‍ അഭിസംബോധന ചെയ്യുന്ന എന്‍റെ റൂംമേറ്റ്‌ ഇതൊന്നും കണ്ടു നില്‍ക്കാന്‍ ധൈര്യമില്ലാതെ കുളിക്കാന്‍ കയറി.

ആത്മാവിന് ബുദ്ധിമുട്ട് കൂടാതെ കടന്ന് വരാന്‍ വേണ്ടി ഞങ്ങള്‍ ബുദ്ധിപരമായ ഒരു തീരുമാനമെടുത്തു.
വീടിന്‍റെ മുന്‍വശത്തെ വാതില്‍ തുറന്നിടുക..

അങ്ങനെ വാതില്‍ തുറന്നിട്ട്‌ ഞങ്ങള്‍ ശക്തമായ മുറവിളി തുടങ്ങി "Good Spirit Please Come....Good Spirit Please Come".

രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൃഷ്ണാനന്ദ്‌ പറഞ്ഞു "അതേയ് ... ഒരു പ്രശ്നമുണ്ട്..." ഞങ്ങള്‍ സംശയദൃഷ്ടിയോടെ നോക്കി.
മൂപ്പര്‍ തുടര്‍ന്നു "ആത്മാവ് ഓജോ ബോര്‍ഡില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ തിരിച്ചു പറഞ്ഞു വിടാന്‍ അറിയുമോ? "

ഞാനും ശ്രീരാജും മുഖത്തോടു മുഖം നോക്കി തല ചൊറിഞ്ഞു...പണ്ട് ക്ലാസ്സില്‍ ചോദ്യം ചോദിക്കുമ്പോള്‍ സ്ഥിരമായി ചെയ്യാറുള്ളത്‌ പോലെ.
"വന്നിട്ട് നല്ല രീതിയില്‍ പറഞ്ഞു വിട്ടില്ലെങ്കില്‍ വല്ല്യ പ്രശ്നമാണ്." കൃഷ്ണന്‍ പറഞ്ഞു നിര്‍ത്തി.

മനസ്സിലെ ധൈര്യത്തിന്‍റെ അണക്കെട്ടിന് ചെറുതായി ചോര്‍ച്ച അനുഭവപ്പെട്ടെങ്കിലും, പ്രേതത്തെ interview ചെയ്യാന്‍ വല്ലാതെ കൊതിച്ചു പോയിരുന്നതിനാല്‍ പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട്‌ ഞാന്‍ തുടര്‍ന്നു "Good Spirit Please Come...."
മനസ്സില്ലാമനസ്സോടെ അവരും പങ്ക് ചേര്‍ന്നു.

ഏകാഗ്രമായ ഏതാനം നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്തരീക്ഷത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.
പുറത്ത് ശക്തിയായ ഒരു കാറ്റ് വീശി...
ഞങ്ങളെ സ്ഥിരമായി ഓടിക്കാറുള്ള അടുത്ത വീട്ടിലെ പട്ടി നീളത്തില്‍ ഓരിയിട്ടു.
അന്തരീക്ഷത്തില്‍ പേരറിയാത്തൊരു പൂവിന്‍റെ ഗന്ധം പടര്‍ന്നു.

ഓജോ ബോര്‍ഡിലെ നാണയം ഒന്നനങ്ങി.

"അയ്യോ...എന്റമ്മേ ഓടിവായോ..!!!! "
ഉച്ചത്തിലുള്ള നിലവിളി കേട്ട ഞങ്ങള്‍ മൂവരും ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ ക്രിസ്ത്യാനിയാണ് എന്നറിയുമ്പോള്‍ ഒരു ശരാശരി മലയാളി ഞെട്ടുന്നതിന്‍റെ നൂറു മടങ്ങ്‌ ശക്തിയില്‍ ഞെട്ടി.


നിലവിളിയെ തുടര്‍ന്ന് Mr X, കുളിമുറിയില്‍ നിന്നിറങ്ങി തച്ചോളി അമ്പുവിലെ ഷീലയെപ്പോലെ  ഈറനുടുത്ത്  അടുക്കളയിലേക്കോടി.
 "എന്തോ വന്ന് എന്‍റെ തലയില്‍ ശക്തിയായി അടിച്ചു..." കിതച്ച് കൊണ്ട്‌ Mr X പറഞ്ഞു.

പ്രേതത്തിന്‍റെ interview board അംഗങ്ങളായ ഞങ്ങള്‍ ഇനി ഇത് തുടരണോ വേണ്ടയോ എന്നാലോചിച്ചു രണ്ട് മിനിറ്റ് നിന്നു.
കിതപ്പ് മാറി സ്ഥലകാലബോധം തിരിച്ചു കിട്ടിയ Mr X  "അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ കിരീടി..." എന്ന് ജപിച്ചു കൊണ്ട്‌ ബാത്രൂമിലേക്ക് തിരിച്ചു കയറി.

ധൈര്യത്തിന്‍റെ അണക്കെട്ടില്‍ ചോര്‍ച്ച വര്‍ദ്ധിച്ചു.

എങ്കിലും ഇത്രയും സംഭവിച്ച സ്ഥിതിക്ക് ഇനി ആത്മാവിനോട് സംസാരിച്ചിട്ടേ പിന്മാറൂ എന്ന് തീരുമാനിച്ച് ഞങ്ങള്‍ നെഞ്ചിടിപ്പോടെ "Good Spirit...."തുടര്‍ന്നു.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും Mr X ന്‍റെ നിലവിളി ഉയര്‍ന്നു.
എന്നിട്ട് പെട്ടന്ന് സ്വിച്ചിട്ട പോലെ നിന്നു.

"എന്തു പറ്റിയെടാ..ആത്മാവ് അങ്ങോട്ടെങ്ങാനം വന്നോ?" എന്ന ശ്രീരാജിന്‍റെ ചോദ്യത്തിന് മറുപടിയൊന്നും വന്നില്ല.

കുറച്ചു കഴിഞ്ഞ് Mr X പുറത്തിറങ്ങി വന്നു. അവന് വല്ലാത്തൊരു ഭാവമാറ്റം.
ഓജോ ബോര്‍ഡിലേക്ക് തറപ്പിച്ചു നോക്കി "ആത്മാവ് സംസാരിച്ചോ ?" എന്ന് മാത്രം ചോദിച്ചിട്ട് അവന്‍ മുറിയിലേക്ക് പോയി.
അവന്‍റെ ആ ഭാവമാറ്റം ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി.

കൃഷ്ണാനന്ദ് എന്നെ ഒന്ന് നോക്കി..
"ആത്മാവ് അവന്‍റെ ദേഹത്ത് കയറിയോ ..?" എന്നൊരു സംശയം ആ മുഖത്ത് നിന്ന് ഞാന്‍ വായിച്ചെടുത്തു.

അവന്‍റെ ദേഹത്ത് കയറിപ്പറ്റി എന്ന് സംശയിക്കപ്പെടുന്ന ആത്മാവിനെ എത്രയും പെട്ടന്ന് ഓജോ ബോര്‍ഡില്‍ എത്തിച്ച് "ലേലു അല്ലൂ ലേലു അല്ലൂ" പറഞ്ഞു റ്റാറ്റ കാണിച്ച് വിടേണ്ടത്  Mr X നോടൊപ്പം അതേ മുറിയില്‍ ഉറങ്ങുന്ന എന്‍റെ ആവശ്യമായിരുന്നു.
ഞാന്‍ പരമാവധി ആത്മാര്‍ഥതയോടെ വിളിച്ചു... "Good Spirit Please Come...."

നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി...സമയം പാതിരായോടടുത്തു.
ഒന്നും സംഭവിച്ചില്ല.

ഓജോ ബോര്‍ഡിലെ എന്‍റെ വൃത്തികെട്ട കയ്യക്ഷരം കണ്ടിട്ടാണോ, അതൊ Good Spirit-നും Please Come-നും ഇടയില്‍ ശ്രീരാജ് നീട്ടിയൊരു കോട്ടുവായിട്ടത് കണ്ട ആത്മാക്കള്‍ "ഈ ഉറക്കം തൂങ്ങികളുടെ മുന്‍പില്‍ ഇനി ഞങ്ങള്‍ടെ പട്ടി വരും" എന്ന് ചിന്തിച്ചിട്ടാണോ എന്തോ, അന്ന് പിന്നീട് ഒന്നും സംഭവിച്ചില്ല.

പരീക്ഷണം അവസാനിപ്പിച്ച് പരീക്ഷണവസ്തുകള്‍ ഭക്ത്യാദരവോടെ മടക്കി കയ്യില്‍ വെച്ച് ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ കണ്ടത് കട്ടിലില്‍ Mr X ഫാനിലേക്ക് തുറിച്ചു നോക്കി കിടക്കുന്നു. എന്നെ കണ്ടപ്പോള്‍ കണ്ണില്‍ അപരിചിതഭാവം.

അവന്‍റെ ദേഹത്ത് കയറിയ ആത്മാവിന്‍റെ ലക്ഷ്യമെന്താണെന്നറിയാതെ എനിക്കെങ്ങനെ സമാധാനമായി ഉറങ്ങാന്‍ പറ്റും..?


ഓജോബോര്‍ഡ്‌ മേശപ്പുറത്തു വെച്ച് മണിച്ചിത്രത്താഴിലെ തിലകനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പതുക്കെ ചോദിച്ചു... "നീ എന്തിനാ നിലവിളിച്ചത്..?

Mr X : നിലവിളിച്ചോ... ? ആര്.... ? എപ്പോ.... ?
ഞാന്‍ വീണ്ടും ഞെട്ടി....അവന്‍റെ ശബ്ദത്തിലും പ്രകടമായ മാറ്റം. ഇത് ബാധ തന്നെ.
അവന്‍ എന്നെ രൂക്ഷമായി നോക്കി.

"ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചു" (മാതൃഭൂമി)
"പ്രേതങ്ങളെ കയ്യാമം വെച്ചു തെരുവിലൂടെ നടത്തും... മുഖ്യമന്ത്രി" 
(മനോരമ)
"ആത്മാക്കള്‍ വെറും നികൃഷ്ട ജീവികള്‍...പിണറായി" (ദേശാഭിമാനി)....

മുതലായ വാര്‍ത്തകള്‍ എന്‍റെ പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ വെച്ച് പിറ്റേന്നത്തെ പത്രങ്ങളില്‍ വരുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു.

ഞാന്‍ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. ഉറങ്ങാന്‍ കഴിയുന്നില്ല.

ഞാന്‍: സത്യം പറ...എന്താ സംഭവിച്ചത്..?
ഇരുട്ടില്‍  Mr X ന്‍റെ പൊട്ടിച്ചിരി മുഴങ്ങി.... എന്നിട്ട് അവനൊന്നു നീട്ടി മൂളി.

Mr X : ഞാന്‍ പറയാം...പക്ഷെ, ആരോടും പറയരുത്.
ഞാന്‍: ഇല്ല.

രഹസ്യത്തിന്‍റെ ചുരുളഴിഞ്ഞു തുടങ്ങി.

Mr X : കുളിക്കുന്നതിനിടയില്‍ എന്‍റെ തലയില്‍ എന്തോ ശക്തിയായി വന്നടിച്ചു എന്ന് ഞാന്‍ പറഞ്ഞില്ലേ..?
ഞാന്‍: ഉവ്വ്...
Mr X : രണ്ടാമത് കുളിക്കാന്‍ കേറിയപ്പോഴും അത് സംഭവിച്ചു.
ഞാന്‍: ആണോ ? എന്താത്..?

കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവന്‍ പറഞ്ഞു
Mr X: നിങ്ങളുടെ വിളി കേട്ട് ആത്മാവ് വരും മുന്‍പേ, മുറിയില്‍ കയറി വാതിലടയ്ക്കാന്‍  ഞാന്‍ പെട്ടന്ന് കുളിക്കുകയായിരുന്നു. ബക്കറ്റിലെ വെള്ളം മഗ്ഗിലെടുത്ത് തലയിലേക്ക് ധൃതിയില്‍ കോരി ഒഴിക്കുന്നതിനിടയില്‍....

Mr X ഒന്ന് നിര്‍ത്തി. ഞാന്‍ കാത് കൂര്‍പ്പിച്ചു.

Mr X: അങ്ങനെ സ്പീഡില്‍  കുനിഞ്ഞു നിവരുന്നതിനിടയില്‍ എന്‍റെ കഴുത്തില്‍ കിടന്ന ഏലസ്സ് നെറ്റിയില്‍ ശക്തിയായി വന്നടിച്ചു.
അത് ആത്മാവ് എന്തോ ചെയ്തതാണെന്ന് കരുതിയാണ് ഞാനിറങ്ങി ഓടിയത്.....!!!!

ആ മറുപടി കേട്ടപ്പോള്‍ എന്‍റെ മുന്‍പില്‍ മൂന്ന് ഓപ്ഷന്‍സ് ഉണ്ടായിരുന്നു.
1 . എഴുന്നേറ്റ് ചെന്ന് അവനിട്ട് ഒരെണ്ണം പൊട്ടിക്കുക..(തിരിച്ചു വല്ലതും കിട്ടുകയാണെങ്കില്‍ അതും വാങ്ങിച്ച് വന്നു മിണ്ടാതെ കിടക്കുക)
2 . അവന്‍റെ പൂര്‍വികരെ നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങള്‍ ഉപയോഗിച്ചു പുകഴ്ത്തുക.
3 . ആ ഓജോ ബോര്‍ഡ്‌ വലിച്ചു കീറി പുറത്തേക്കെറിയുക. 

പക്ഷെ ഒന്നും ചെയ്തില്ല.
 Mr X: നീ പേടിച്ചോ?
ഞാന്‍: ഛെ..പേടിക്കാനോ..? എന്തിന് പേടിക്കണം..? നിനക്കെന്തോ അബദ്ധം പറ്റിയതാണെന്ന് എനിക്കപ്പോഴേ തോന്നിയതാ... !!!

ധൈര്യത്തിന്‍റെ അണക്കെട്ട് ചോര്‍ച്ച സിമന്റ്‌ കൊണ്ടടച്ച് ഞാന്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.
രാത്രിയിലെപ്പോഴോ ഞെട്ടിയുണര്‍ന്നപ്പോള്‍ ജനാലയില്‍ കൂടി അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച കണ്ടു.
മടക്കി വെച്ച ഓജോ ബോര്‍ഡ്‌ മേശപ്പുറത്തു താനേ തുറന്നിരിക്കുന്നു‌.

രണ്ട് കവിള്‍ വെള്ളം കുടിച്ച് പുതപ്പ് തലവഴി മൂടി കണ്ണുകള്‍ ഇറുക്കി അടച്ച് ഞാന്‍ കിടന്നു. മനസ്സിലപ്പോള്‍ ധൈര്യത്തിന്‍റെ അണക്കെട്ട് പോയിട്ട് ഒരു മണ്ണാങ്കട്ട പോലും ഉണ്ടായിരുന്നില്ല.

 
വാല്‍കഷ്ണം: ഇതിലെ Mr X എന്‍റെ കൂടെ പഠിച്ചതോ പിന്നീട് എന്‍റെ കൂടെ ജോലി ചെയ്തതോ ആയ ആരുമല്ല. അങ്ങനെ വായനക്കാര്‍ക്ക് വല്ല സാദൃശ്യവും തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം.

/അജ്ഞാതന്‍/

Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.