Saturday, April 14, 2012

ഫ്ലാഷ്ബാക്ക് - 04 (കസിന്‍സ്)

"എന്നാ നിങ്ങളുടെ കസിന്‍സ് വരുന്നേ..?"

വല്ല്യവധിക്ക് ഞങ്ങള്‍ ചെല്ലുന്നതറിഞ്ഞ് വളരെയധികം excited ആയ കുര്യന്‍, ഈ ചോദ്യം സ്ഥിരമായി ചോദിച്ച് അനിയേയും സുനിച്ചേട്ടനേയും "ഈ കുരിപ്പിന്
ഇതെന്നാത്തിന്‍റെ കേടാ?" എന്ന സംശയം മനസ്സിലുദിപ്പിച്ചു.

കുര്യന്‍, അനിസുനിമാരുടെ അയല്‍ക്കാരനാണ്. NRI കിടാവ്‌, പരമ്പരാഗത സത്യക്രിസ്ത്യാനി വംശജന്‍, തികഞ്ഞ വിശ്വാസി, എല്ലാ ഞായറാഴ്ചയും പള്ളീല്‍ പോയി അച്ചന്‍റെ പ്രസംഗം കേട്ടുറങ്ങും.

വെക്കേഷന്‍ ഞങ്ങളോടൊപ്പം ആഘോഷിക്കാന്‍ തയ്യാറായി കുര്യന്‍ കച്ച കെട്ടി കാത്തിരിക്കുകയായിരുന്നു.

അനിയും സുനിച്ചേട്ടനും, എന്‍റെയും ചേട്ടന്‍റെയും കസിന്‍സ് ലിസ്റ്റിലെ Most Wanted VVIPs ആണ്.

ടിയാന്മാരെ പറ്റിയും, എനിക്കും ചേട്ടനും അവരോടുള്ള ആത്മബന്ധത്തെപ്പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലാഷ്ബാക്ക് കഥകളുടെ താഴത്തെ ലിങ്കുകളില്‍ ക്ലിക്കുക.
ഫ്ലാഷ്ബാക്ക്-01
ഫ്ലാഷ്ബാക്ക്-02
  
ഞങ്ങള്‍ നാലും വളരെ മര്യാദക്കാരും സമാധാനപ്രിയരുമായിരുന്നു.

ഞാനും ചേട്ടനും മാടനും മറുതയും പോലെ പരോപകാരികളായിരുന്നുവെങ്കില്‍, അനിയും സുനിച്ചേട്ടനും ആറ്റം ബോംബും പൊട്ടാസ്യം സയനേഡും പോലെ
നിരുപദ്രവകാരികളായിരുന്നു.

അനിസുനിമാരുടെ താവളത്തിലെ ഞങ്ങളുടെ പ്രധാനവിനോദങ്ങളിലൊന്ന് ക്രിക്കറ്റ്‌ ആയിരുന്നു.

ഞങ്ങള്‍ക്ക് അവിടെയാകുമ്പോ അച്ഛന്‍റെ അടി പേടിക്കാതെ കളിക്കാം. വീട്ടില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഓട്, പുറത്തെ ബള്‍ബ്‌ എന്നീ സാധനങ്ങള്‍ ഞങ്ങള്‍ പന്തടിച്ച് പൊട്ടിക്കുകയും, തുടര്‍ന്ന് അച്ഛന്‍ ഞങ്ങളെ പൊട്ടിക്കുകയും ചെയ്യുന്നത്, അന്നാട്ടില്‍ സൂര്യാസ്തമയങ്ങള്‍ പോലെ പുതുമയില്ലാത്ത സംഭവങ്ങളായിരുന്നു. 

വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്തിരുന്നത് കൊണ്ടാവാം, അക്കാലത്ത് അച്ഛന്‍റെ അടി കൊള്ളുമ്പോ ശരീരത്തില്‍ ഒരു 240 വോള്‍ട്ട് ഷോക്ക്‌ അടിച്ച ഫീലിംഗ് കിട്ടിയിരുന്നു.

അനിസുനിമാരുടെ വീട്ടില്‍ കളിക്കുമ്പോള്‍ വല്ല നാശവും സംഭവിച്ചാല്‍, ചിറ്റപ്പന്‍ അവരെ ഇട്ട് പൊട്ടിച്ചോളും. വിരുന്നുകാരായ ഞാനും ചേട്ടനും രക്ഷപ്പെടും.

അവിടത്തെ ക്രിക്കറ്റ്‌ കളിക്ക് താല്‍പര്യം കൂടാന്‍ മറ്റ് ചില കാരണങ്ങളുമുണ്ട്. അവിടെ ഒറിജിനല്‍ ബാറ്റും സ്ടംപ്സും ഒക്കെ ഉണ്ട്..

എന്‍റെ നാട്ടില്‍ ക്രിക്കറ്റ്‌ കളിക്കണമെങ്കില്‍ ആദ്യം വേണ്ടത് വെട്ടിരുമ്പാണ്...
തെറ്റിദ്ധരിക്കണ്ട...ബാറ്റ് ഉണ്ടാക്കാന്‍ ഓലമടല്‍ കീറാനാണ്.

മാത്രമല്ല, കൂടെ കളിക്കാന്‍ നാട്ടിലെപ്പോലെ, പന്തും ബാറ്റും പിടിക്കാനറിയാത്ത, "സച്ചിനെന്ന് കേട്ടാല്‍... കൊച്ചിനോ..?" എന്ന് ചോദിക്കുന്ന വിപിനും വേണുവും ഒന്നുമല്ല  അവിടെയുള്ളത്.‍.
സച്ചിനെയും ഗവാസ്കറിനെയും  ഒക്കെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവുള്ള  കുര്യനും രതീഷും ഒക്കെ അവിടെ ഉണ്ട്.

അങ്ങനെ പരീക്ഷകളൊക്കെ തീര്‍ന്ന്, വല്ല്യവധി തുടങ്ങി ആദ്യത്തെ ഞായറാഴ്ച ദിവസം തന്നെ ഞാനും ചേട്ടനും ഉത്സാഹത്തോടെ ഉണര്‍ന്ന്, കുളിച്ചെന്ന്‍ വരുത്തി, പ്രാതല്‍ നന്നായി കഴിച്ച്‌,  ബാഗും പാക്ക് ചെയ്ത്, "നശീകരണപ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടരുത്...വഴക്ക് കൂടരുത്...ചിറ്റയേം ചിപ്പനേം ബുദ്ധിമുട്ടിക്കരുത്" എന്നീ പതിവുപദേശങ്ങള്‍  ഒരു ചെവിയില്‍ കൂടി കേട്ട്, മറ്റേ ചെവിയിലൂടെ പറത്തി വിട്ടിട്ട് 9 :15 ന്‍റെ രോഹിണി ബസില്‍ കയറി പുറപ്പെട്ടു...

രോഹിണി ബസിലെ കണ്ടക്ടര്‍ ഒരു തികഞ്ഞ കലാസ്വാദന ശേഷിരഹിതനായിരുന്നു..എല്ലാ യാത്രകളിലും  ഞങ്ങളോട് പാട്ട് പാടാന്‍ പറയും..
ഞങ്ങളുടെ പാട്ട് (പ്രത്യേകിച്ച്എന്‍റെ പാട്ട്) ഒന്നില്‍ കൂടുതല്‍ തവണ കേള്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവനെ "കലാസ്വാദനശേഷിരഹിതന്‍" എന്നല്ലാതെ എന്ത് വിളിക്കാന്‍..?

അയാള്‍ക്ക്‌ ഒരിക്കല്‍ ഞാന്‍ "രാമകഥാ ഗാനലയം" വരെ പാടിക്കൊടുത്തിട്ടുണ്ട്. ഹൊ, കടുംവെട്ട് പരിപാടിയായിപ്പോയി.  

യാത്ര കഴിഞ്ഞ് ലക്ഷ്യത്തിലെത്തി തീറ്റയും കുടിയും ചില്ലറ വിശ്രമവും കഴിഞ്ഞ് അനിസുനിമാര്‍ ഞങ്ങളെ കുര്യന് പരിചയപ്പെടുത്തി.

കുര്യന്‍ കണ്ണട ധരിച്ച ഒരു തടിയന്‍ ആയിരുന്നു... വണ്ണമില്ലായ്മ ഒരു കോംപ്ലെക്സ് ആയി കൊണ്ട് നടന്ന എനിക്കന്ന്, വണ്ണമുള്ളവരോട് പ്രത്യേക ബഹുമാനമായിരുന്നു...

ഞങ്ങള്‍ കളിക്കുന്ന പുതിയ ബാറ്റിന്‍റെയും ബൗളിന്‍റെയും ഒക്കെ ഉടമ അവനാണ് എന്നറിഞ്ഞപ്പോള്‍ അവനോടുള്ള എന്‍റെ ബഹുമാനം ലിഫ്റ്റ്‌ കയറാതെ രണ്ട് നില പൊക്കത്തിലെത്തി.

വൈകുന്നേരം ക്രിക്കറ്റ്‌കളി തുടങ്ങി. കുര്യന്‍റെ ബാറ്റിങ്ങും, ഓവറില്‍ ഏഴ് വൈഡില്‍ കുറയാതെയുള്ള ബോളിങ്ങും, റണ്‍സ് എടുക്കാനുള്ള ഓട്ടത്തിന് ശേഷം കണ്ണ് തള്ളിയുള്ള കിതപ്പും കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കി - അദ്ദേഹം സ്പോര്‍ട്സ് രംഗത്ത് വിചാരിച്ചത്ര പോര.

കുര്യന്‍ മിക്കവാറും സുനിച്ചേട്ടനോടും എന്നോടും ഒപ്പം ഒരു ടീമില്‍ ആവും കളിക്കുക.
എതിര്‍ടീമില്‍ അനിയോടും രഞ്ജിച്ചേട്ടനോടും ഒപ്പം, രതീഷ്‌ എന്ന സ്വയംപ്രഖ്യാപിത കൗമാരകോമളനും ഉണ്ടായിരുന്നു.

സ്വന്തം സൗന്ദര്യാരാധകനായ രതീഷ്‌, തന്‍റെ മൂന്നിരട്ടി വലിപ്പമുള്ള റാലി സൈക്കിള്‍ ഏന്തിവലിച്ചു ചവിട്ടി ആണ് വരുന്നത്.

ഓരോ ഓവര്‍ കഴിയുമ്പോളും, പോക്കറ്റില്‍ നിന്നു ചീപ്പ്‌ എടുത്ത് രതീഷ്‌ മുടി ചീകും. എന്നിട്ട് മുടി ശരിയായി തന്നെ ആണെന്ന് രണ്ടു കൈകള്‍ കൊണ്ട്‌ തപ്പി നോക്കി ഉറപ്പു വരുത്തും.

കളിയുടെ  കാര്യത്തില്‍ രതീഷ് കുര്യനെനെക്കാള്‍ കഷ്ട്ടിച്ച് ഒരു പടി മുകളിലാണ്.
ഓവറില്‍ നാല് വൈഡില്‍ കൂടില്ല.

കുര്യന്‍ ബാറ്റ് ചെയ്യുമ്പോള്‍, മിക്കവാറും മൂന്നോ നാലോ പന്തിനുള്ളില്‍ തന്നെ ഔട്ട്‌ ആകും.
ബൗള്‍ ചെയ്‌താല്‍ അനിയോ രഞ്ജിച്ചേട്ടനോ പന്തടിച്ച് റോഡിനും, താഴെ പറമ്പിനും അപ്പുറമുള്ള അച്ചായന്‍റെ കടയുടെ സമീപം എത്തിക്കും....
ചുരുക്കി പറഞ്ഞാല്‍ ഓള്‍റൗണ്ട് പരാജയം.

ഏതാനം ദിവസങ്ങള്‍ കൊണ്ട്‌ തന്നെ കുര്യന്‍റെ കളി ഞങ്ങള്‍ക്ക് മടുത്തു. ക്രിക്കറ്റ്‌ കളിക്കുന്ന ബാറ്റ് അടക്കമുള്ള സ്ഥാവരജംഗമങ്ങള്‍ അവന്‍റെ ആയതു കൊണ്ട്‌ ഞങ്ങള്‍ ക്ഷമിച്ച് സഹിച്ച് സഹകരിച്ചു.

പിന്നെ പിന്നെ, ടീം തീരുമാനിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങി...
"കുര്യനെ ഞങ്ങള്‍ക്ക് വേണ്ട....നിങ്ങളെടുത്തോ..!!! "
അപ്പുറത്തെ ടീമിന്‍റെ മറുപടി "ഞങ്ങള്‍ക്കും വേണ്ട...നിങ്ങള് തന്നെ അങ്ങ് കളിപ്പിച്ചാല്‍ മതി...!!! "

മിക്കവാറും മേല്‍പ്പറഞ്ഞ സംഭാഷങ്ങള്‍ എന്‍റെ വക തന്നെയായിരുന്നു.
ആ പാവം എങ്ങനെയോ എല്ലാ മാനസിക പീഡനങ്ങളും സഹിച്ച് കളി തുടര്‍ന്നു..

ഒരു ദിവസം അടിപ്പിച്ച് ഒമ്പത് വൈഡ്‌ എറിഞ്ഞ കുര്യനോട്, ഒരു പന്തെങ്കിലും നേരെ വരും നേരെ വരും എന്ന് കരുതി ബാറ്റ് പിടിച്ച് ക്രീസില്‍ നിന്ന ഞാന്‍, ഒടുവില്‍ ക്ഷമ കെട്ട് ബഹുമാനപൂര്‍വ്വം "വീട്ടില്‍ പോയിരിക്കെടാ അലവലാതീ" എന്ന് പറഞ്ഞു. അപമാനം സഹിക്കാനാവാതെ അവന്‍ എന്‍റെ നേരെ കോര്‍ത്തു കൊണ്ട്‌ വന്നു...

എന്‍റെ രക്ഷകനായ സുനിച്ചേട്ടന്‍ അടുത്തുള്ളപ്പോള്‍ ഞാന്‍ ആരെ പേടിക്കാന്‍?
നിലത്തുറപ്പിച്ചിരുന്ന ഒരു സ്ടംപ്‌ ഊരി (കുര്യന്‍റെ അപ്പന്‍ ബഹറനില്‍ നിന്നയച്ച കാശ് കൊടുത്ത് വാങ്ങിച്ച സ്ടംപ്‌) കുര്യന്‍റെ ചന്തിക്ക് സര്‍വ്വ ശക്തിയുമെടുത്ത് ഡോള്‍ബി ഡിജിറ്റല്‍ ശബ്ദത്തോടെ അടിച്ചിട്ട്, അവന്‍റെ വീടിരുന്ന ദിക്ക് ചൂണ്ടി ഞാന്‍ അലറി "...ഓടെടാ മങ്കീ...!!! "

നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന എനിക്കന്ന് ഒരു ഇരുപതു കിലോ തൂക്കം കാണും. എന്നെക്കാള്‍ നാല് വയസ്സ് മൂപ്പുള്ള കുര്യന് അമ്പതില്‍ കുറയാതെയും...സുനിച്ചേട്ടന്‍റെ സംരക്ഷണ വലയത്തില്‍ നിന്നു കൊണ്ട്‌ ഭയലേശമന്യേ എന്നെക്കാള്‍ കായബലമുള്ള ഒരുവനുമേല്‍ അങ്ങനെ ഞാന്‍ ആദ്യമായി കൈ വെച്ചു.     

കുര്യന്‍ ഒരു സഹായത്തിനായി ചുറ്റും നോക്കി. ആരും സഹായിച്ചില്ല.

കൊതുകിന്‍റെ കനമുള്ള എന്നെ തിരിച്ച് തല്ലിയാല്‍, സംഗതി കൊലക്കേസായി, പതിനെട്ട് വയസ്സ് വരെയുള്ള ജീവിതം ദുര്‍ഗുണപരിഹാരപാഠശാലയ്ക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ടി വരുമോ എന്ന് പേടിച്ചിട്ടായിരിക്കാം കുര്യന്‍ അന്ന് എന്നെ ഒന്നും ചെയ്തില്ല.

നിറഞ്ഞ കണ്ണുകളോടെ മൂട് തൂത്ത് കൊണ്ട് കുര്യന്‍ സ്വന്തം വീട്ടിലേക്ക് തിരിഞ്ഞ് നടന്ന ആ നടപ്പ്, ഞാന്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ നോക്കി നിന്നു.

എന്നെക്കാള്‍  ശരീരവലിപ്പവുമുള്ളവനെ ഒന്ന് പൊട്ടിക്കാന്‍ കഴിഞ്ഞതിന്‍റെ കൃതാര്‍ഥത അന്ന് എന്നെ ഉറക്കത്തില്‍ പോലും രോമാഞ്ചകഞ്ചുകനാക്കിയിരുന്നു.

പിന്നെ രണ്ട് ദിവസത്തേക്ക് കുര്യനെ കണ്ടില്ല. മൂന്നാം ദിവസം അവിടേക്ക് വന്ന കുര്യന്‍ എന്നെക്കണ്ട് ഗേറ്റ് കടക്കാതെ റിവേര്‍സ് ഇട്ട് തിരിച്ച് പോയി.

നാലാം ദിവസം കുര്യന്‍ രഹസ്യമായി വന്ന്, ഞങ്ങള്‍ ചെല്ലുന്നതിന് മുന്‍പുള്ള വികാരത്തിന്‍റെ നേര്‍വിപരീതമായ കടുത്ത നിരാശയില്‍, പ്രത്യാശയുടെ മിന്നാമിന്നിവെട്ടം തെളിയുന്ന മുഖത്തോടെ അനിയോടും സുനിച്ചേട്ടനോടും ചോദിച്ചു....

"ഡേ...നിങ്ങള്‍ടെ കസിന്‍സ് എന്നാണു തിരിച്ച് പോകുന്നത്.....?"

/അജ്ഞാതന്‍/


Tuesday, April 10, 2012

18+18+15 = 75 ആണെന്ന് തെളിയിക്കുക.

ഇങ്ങനെ ഒരു കാര്യം നിങ്ങളോട് ആരെങ്കിലും ചോദിക്കുകയും നിങ്ങള്‍ക്ക് അതിന് ഉത്തരം നല്‍കാന്‍ കഴിയാതെ വരികയും ചെയ്‌താല്‍, ആ ഉത്തരം തേടി നിങ്ങള്‍ യാത്ര ചെയ്യേണ്ടത് തിരുവനന്തപുരം ന്യൂ തിയേറ്ററിലേക്കാണ്.

 സിനിമ തുടങ്ങും മുന്‍പ് രണ്ട് സെവന്‍ അപ്പും ഒരു കുപ്പി വെള്ളവും വാങ്ങി അകത്ത് കയറിയ ഞാന്‍, പരസ്യം കാണുന്നതിനിടയില്‍ വെറുതേ ഒരു കൗതുകത്തിന് MRP കൂട്ടി നോക്കി. 51 രൂപ. എന്‍റെ കയ്യില്‍ നിന്ന് വാങ്ങിയത് വെറും 75 രൂപ.

വില്‍പന നടത്തിയ മഹാന് തെറ്റ് പറ്റിയതാവും എന്ന് കരുതി ചോദിക്കാന്‍ ചെന്ന എനിക്ക് തെറ്റി. 24 രൂപ കൂടുതലാണ് വാങ്ങിയത് എന്ന് പറഞ്ഞ എനിക്ക്, മൂപ്പര്‍ ഒന്ന് സംശയിച്ചിട്ട് പത്ത് രൂപ തിരികെ തന്നു.

"ബാക്കിയോ..?" എന്ന എന്‍റെ ചോദ്യത്തിന് വിനയപൂര്‍വ്വം "വേണേല്‍ പോയി കംപ്ലൈന്റ്റ്‌ ചെയ്യ്" എന്ന് മറുപടി പറഞ്ഞു.

കംപ്ലൈന്റ്റ്‌ കേള്‍ക്കാനോ നടപടി എടുക്കാനോ അവിടെയൊരു ഡാഷും ഇല്ലായിരുന്നു. ആ ധൈര്യമാവും അവനെക്കൊണ്ടത് പറയിപ്പിച്ചത്.

അതേ ദിവസം എത്രയോ പേര്‍ സാധനങ്ങള്‍ അവിടെ നിന്ന് വാങ്ങി. അതില്‍ ഭൂരിഭാഗവും തങ്ങള്‍ കൊടുത്ത പണം വാങ്ങിയ സാധനത്തിന്‍റെ വിലയാണോ എന്ന് ചിന്തിച്ച് കാണില്ല.

ഈ അധികം വാങ്ങുന്ന പണത്തില്‍ നല്ലൊരു ശതമാനവും മൂപ്പര്‍ തന്നെ മുക്കും എന്നുറപ്പ്. മാനേജ്‌മന്റ്‌ നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിലയാണെങ്കില്‍ മൂപ്പര്‍ എനിക്ക് ആ പത്ത് തിരിച്ച് തരുമായിരുന്നില്ല.

വെറുതെ ഒന്ന് കണക്ക് കൂട്ടി നോക്കിയാല്‍ നമ്മുടെ അശ്രദ്ധയെ ചൂഷണം ചെയ്ത് ആ ഗണിതപണ്ഡിതന്‍ ഒരു ദിവസം ഉണ്ടാക്കുന്ന പണം ആയിരങ്ങള്‍ വരും.

തിയേറ്ററുകളില്‍ MRPയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് സ്നാക്സ്‌ വില്‍ക്കുന്നത് പുതുമയല്ലെങ്കിലും ഇത്ര ലാര്‍ജ്‌ സ്കെയില്‍ വെട്ടിപ്പ് ആദ്യമായാണ്‌ കാണുന്നത്.

മുന്‍പ് പലരും മനോരമ മെട്രോ വഴി ഈ വില വ്യത്യാസം റിപ്പോര്‍ട്ട്‌ ചെയ്തെങ്കിലും തിരു നഗരസഭ ഇതിനെതിരെ ഒരു തേങ്ങാക്കുലയും ഇതുവരെ ചെയ്തതായി അറിവില്ല.
ഈ പോസ്റ്റ്‌ കണ്ടിട്ട് പുതുതായി ഒരു മാങ്ങാത്തൊലിയും ഇനി ചെയ്യുമെന്നും തോന്നുന്നില്ല.

എങ്ങാനം അബദ്ധവശാല്‍ ന്യൂ തിയേറ്റര്‍ മാനേജര്‍ ഇത് കണ്ട് നടപടിയെടുക്കുമെന്നും ഞാന്‍ കരുതുന്നില്ല.

ഇതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. എന്നാല്‍ കഴിയുന്ന കാര്യം.
ഇനി ന്യൂയില്‍ നിന്ന് സിനിമ കാണുന്നതല്ലാതെ വേറെ ഒരു സാധനവും വാങ്ങുന്ന പരിപാടിയില്ല.

അത് 14 രൂപ പോയത് കൊണ്ടല്ല. ഈ പറ്റിക്കല്‍ കലാപരിപാടിയില്‍ നിന്ന് എന്‍റെ എളിയ സംഭാവനയെങ്കിലും ഒഴിയട്ടെ എന്ന് കരുതിയാണ്.

ഈ പോസ്റ്റ്‌ വായിക്കുന്ന ഏതെങ്കിലും ഒരാള്‍ ഇത് പോലെ ചിന്തിച്ച് ചെയ്‌താല്‍ എനിക്കൊരു രോമാഞ്ചവും തോന്നില്ല. അവന് ആ കാശ് ലാഭം. അത്ര തന്നെ.

ചില വാല്‍ക്കഷ്ണങ്ങള്‍‍.
1. ബൈക്ക് കൊണ്ട് വെക്കുമ്പോള്‍ ശ്രീകുമാര്‍ തിയേറ്ററിലെ പാര്‍ക്കിംഗ് സ്റ്റാഫ്‌ പറയുന്നത് "പാര്‍ക്കിംഗ് ടിക്കറ്റ്‌ മൂന്ന് രൂപ. പക്ഷെ അഞ്ച് രൂപ തരണം."
2. കൈരളി തിയേറ്ററില്‍ പാര്‍ക്കിംഗ് ടിക്കറ്റ്‌ എടുത്ത് നമ്മള്‍ പണം കൊടുത്താല്‍ ബാക്കി തരില്ല. "ചില്ലറയില്ല. ഷോ കഴിഞ്ഞ് തരാം." എന്ന് മറുപടി.
ഷോ കഴിഞ്ഞാല്‍ ബാക്കിയുമില്ല. അവനുമില്ല
3. തിരുവനന്തപുരത്തെ ഒട്ടു മിക്ക തിയേറ്ററുകളിലും AC എന്നാല്‍ "അല്‍പനേരം കൂളിംഗ്‌" എന്നാണെന്ന് പരസ്യമായ രഹസ്യം മാത്രം.

/അജ്ഞാതന്‍/