Tuesday, June 14, 2011

ഭരത് വേഴ്സ്റ്റ്‌ ആക്ടര്‍

ഇത് കുറച്ചുകാലം മുന്‍പേ എഴുതാനിരുന്ന പോസ്റ്റ്‌ ആണ്. ഡൂള്‍ന്യൂസ്‌.കോം നടത്തിയ അവാര്‍ഡ്‌ പ്രഖ്യാപനം ഇപ്പൊ അതിനൊരു പ്രേരണയായി.

ഹോളിവുഡിലെപ്പോലെ ഇവിടെയും ഏറ്റവും മോശമായ ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡ്‌ പ്രഖ്യാപനം നടന്ന കാര്യം ചിലരെങ്കിലും അറിഞ്ഞു കാണും.

doolnews.com എന്ന വെബ്സൈറ്റ് "മലയാളം ഫിലിം ബോര്‍ അവാര്‍ഡ്‌" എന്ന പേരില്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ചുവടെ ചേര്‍ക്കുന്നു.

മോശം സിനിമ: ഏപ്രില്‍ ഫൂള്‍
ജനരോഷം ഉയര്‍ത്തിയ സിനിമ: ഖാണ്ഡഹാര്‍
മോശം സംവിധായകന്‍: വിജി തമ്പി (ഏപ്രില്‍ ഫൂള്‍)
മോശം നടന്‍: മോഹന്‍ലാല്‍ (അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും, കാണ്ഡഹാര്‍)
മോശം നടി: അര്‍ച്ചനകവി( ബെസ്റ്റ് ഓഫ് ലക്ക്), റീമ കല്ലിങ്കല്‍(ബെസ്റ്റ് ഓഫ് ലക്ക്)
മോശം തിരക്കഥാകൃത്ത്: ജഗദീഷ്(ഏപ്രില്‍ ഫൂള്‍)
മോശം ഹാസ്യനടന്‍: സുരാജ് വെഞ്ഞാറമൂട്(തസ്‌കരലഹള, ത്രീ ചാര്‍സൗബീസ്, മറ്റു നിരവധി ചിത്രങ്ങള്‍)

ജൂറി അംഗങ്ങള്‍
വി.എച്ച് നിഷാദ് (ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍)
മജ്‌നി (ചിത്രകാരി)
നദീം നൗഷാദ് (ഡോക്യുമെന്റിറി സംവിധായകന്‍, എഴുത്തുകാരന്‍)
മുഹമ്മദ് സുഹൈല്‍ (എഡിറ്റര്‍ ഡൂള്‍ന്യൂസ്.കോം)
ഡോ.കവിതാ രാമന്‍ (നിരൂപക)

അഞ്ച് ലോകോത്തര സിനിമകളുടെ സീഡിയും ഒരു നല്ല സിനിമ കാണുന്നതിനുള്ള തുകയായ അമ്പത് രൂപയുമാണ് അവാര്‍ഡ്.

അവാര്‍ഡ്‌ നിര്‍ണയം പ്രതീക്ഷിച്ച പോലെ തന്നെ, മോഹന്‍ലാലിലെ നടന്‍റെയും നല്ല സിനിമകളുടെയും ഘാതകരായ മോഹന്‍ലാല്‍ഫാന്‍സിനെ രോഷം കൊള്ളിച്ചിരിക്കുകയാണ്.

ജൂറിയെ തെറിവിളിക്കുക, അടുത്ത കൊല്ലം മമ്മൂട്ടിക്കാണ് ഈ അവാര്‍ഡ്‌ എന്ന് ആക്രോശിക്കുക മുതലായ കലാപരിപാടികള്‍ അവര്‍ കമന്റ്സ് വഴി ആത്മാര്‍ഥമായി നടത്തുന്നുണ്ട്. തുടര്‍ന്ന് കേട്ട് തഴമ്പിച്ച  മമ്മൂട്ടി മോഹന്‍ലാല്‍ തര്‍ക്കങ്ങളും‍.

ജൂറിയില്‍ ഭൂരിഭാഗം മുസ്ലീങ്ങള്‍ ആയതിനാലാണ്, ഖാണ്ഡഹാര്‍ ജനരോഷം ഉയര്‍ത്തിയ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും, മോശം നടന്‍റെ അവാര്‍ഡ്‌ മമ്മൂട്ടിക്ക് കൊടുക്കാഞ്ഞത് എന്നും ചിലര്‍ വര്‍ഗ്ഗീയം മൊഴിയുന്നു.

കിട്ടിയ അവസരത്തില്‍ കുറേപ്പേര്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൃഥ്വിരാജിനെയും തെറി വിളിക്കുന്നുണ്ട്. കാര്യങ്ങളുടെ പോക്ക്
ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് മലയാളം സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിന് പകരം മലയാളം തെറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവുകയാകും അഭികാമ്യം.

ഇത് മോഹന്‍ലാലിന്‍റെ അഭിനയത്തിന്‍റെ കുഴപ്പമല്ല, മറിച്ച് നല്ല തിരക്കഥകളും സംവിധായകരെയും തെരഞ്ഞെടുത്തതിലാണ് മോഹന്‍ലാലിന്
കുഴപ്പം പറ്റിയത് എന്ന് വേറെ ചിലര്‍ ന്യായീകരിക്കുന്നു. (മുപ്പത് കൊല്ലം അഭിനയിച്ചിട്ടും നല്ല തിരക്കഥ തെരഞ്ഞെടുക്കാന്‍ അറിയില്ലെങ്കില്‍
ഈ പണി നിര്‍ത്തുകയാവും നല്ലത്)

എന്‍റെ അഭിപ്രായത്തില്‍, വാനപ്രസ്ഥത്തിന് ശേഷം, മോഹന്‍ലാല്‍ മുന്‍പ്‌ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള എത്ര കഥാപാത്രങ്ങള്‍ ചെയ്തു വിജയിപ്പിച്ചു എന്ന് ചോദിച്ചാല്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്ക് പോലും വിരലില്‍ എണ്ണിപ്പറയാന്‍ പറ്റും. ബാക്കിയെല്ലാം പഴയ വീഞ്ഞുകള്‍.

അതേ സമയം മോഹന്‍ലാലിന്‍റെ നാലിലൊന്ന് ഫ്ലെക്സിബിലിറ്റി മാത്രം കൈമുതലായുള്ള മമ്മൂട്ടി, തന്‍റെ പരിമിതമായ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി രാജമാണിക്യവും പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനും ഒക്കെ അഭിനയിച്ച് വിജയിപ്പിക്കുന്നു. ഇതിനിടയില്‍ ദ്രോണയും പോക്കിരിരാജയും അണ്ണന്‍തമ്പിയും വന്ദേമാതരവും ചട്ടമ്പിനാടും പോലുള്ള കടുത്ത ദ്രോഹങ്ങള്‍ മറന്നു കൂടാ.

മമ്മൂട്ടി, ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ സിനിമകള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ, ഉള്ളിലെ നടനെയും മെച്ചപ്പെടുത്താന്‍ കഥയും കഥാപാത്രങ്ങളും തേടുന്നു, അഭിനയിക്കുന്നു.
മോഹന്‍ലാല്‍ കൂടുതല്‍ തടിയനായി, കുറേക്കൂടി ചെറുപ്പക്കാരായ നടികളോടൊപ്പം ആടിപ്പാടി സ്വയം അപഹാസ്യനായി ഉള്ളിലെ നടനെ
അനുദിനം ഇല്ലാതാക്കുന്നു.

ഡിയര്‍ മോഹന്‍ലാല്‍ ഫാന്‍സ്‌,
മോഹന്‍ലാലിലെ നടന്‍റെ ഈ അധപതനത്തിന് നിങ്ങള്‍ക്ക് അഭിമാനിക്കാം.
മൂപ്പരടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍, ബ്ലാക്കില്‍ ടിക്കറ്റ്‌ എടുക്കാനും, കട്ടൗട്ടില്‍ പൂമാല അണിയിക്കാനും, ആനപ്പുറത്ത് പടമെഴുന്നള്ളിക്കാനും, എത്ര തല്ലിപ്പൊളിപ്പടങ്ങള്‍ കണ്ടാലും പിന്നെയും കാണാനും കയ്യടിക്കാനും, രണ്ട് ദിവസം കൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചു നല്‍കാനും നിങ്ങള്‍ കുറേപ്പേര്‍ അക്ഷീണം നടക്കുമ്പോള്‍, മൂപ്പര്‍ക്ക് നല്ല തിരക്കഥ അന്വേഷിച്ച് മെനക്കെടേണ്ട ആവശ്യമൊന്നുമില്ല.

വല്ലപ്പോഴുമെങ്കിലും കഴിവിനെ ഉപയോഗപ്പെടുത്തുന്ന പകല്‍ നക്ഷത്രങ്ങള്‍ പോലെയുള്ള സിനിമകള്‍ നിങ്ങള്‍ പാടെ അവഗണിച്ച് അടുത്ത റെഡ്‌ ചില്ലീസിന് വേണ്ടി കാത്തിരിക്കുന്നത് മൂപ്പരിലെ നടനെ നല്ല സിനിമകളില്‍ നിന്ന് കൂടുതല്‍ അകറ്റുന്നുണ്ടാകും.

അപ്രിയ ലാലേട്ടാ,
താങ്കള്‍ ഒരു കൊല്ലം ഏഴോ എട്ടോ പടങ്ങളില്‍ അഭിനയിച്ചില്ലെങ്കില്‍ ഇവിടെ ഒരുത്തനും ജീവനൊടുക്കില്ല. താങ്കളുടെ താരമൂല്യവും കുറയില്ല.

ഭേദപ്പെട്ട ഒന്നോ രണ്ടോ സിനിമകള്‍ മതിയാകും. ഇപ്പൊ മലയാള സിനിമയ്ക്ക് താങ്കളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഉപകാരമാകും അത്.

അപ്പൊപ്പിന്നെ, ചെയ്യേണ്ട പടങ്ങള്‍ നീ സെലക്ട്‌ ചെയ്തിട്ട്, ബാക്കി പടങ്ങള്‍ അഭിനയിച്ചാല്‍ കിട്ടേണ്ടിയിരുന്ന കോടികള്‍ നിന്‍റെ തറവാട്ടില്‍ നിന്ന് കൊണ്ടുത്തന്നാല്‍ മതി എന്ന് താങ്കളോ താങ്കളുടെ ഫാന്‍സ്‌ കോമരങ്ങളോ എന്നോട് പറഞ്ഞേക്കാം.

പണ്ട് ചിത്രവും വരവേല്‍പും കിരീടവും എന്നിങ്ങനെ, അഭിനയിക്കുന്നതില്‍ തൊണ്ണൂറു ശതമാനം സിനിമകളും മികച്ചതായിരുന്നപ്പോള്‍ തെരഞ്ഞെടുത്തതും കോടികള്‍ കൊടുത്തതും എന്‍റെ തറവാട്ടില്‍ നിന്നല്ല എന്ന് ഞാനും ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.

മറ്റവാര്‍ഡുകളുടെ കാര്യത്തില്‍ സംശയങ്ങള്‍ കാര്യമായില്ല. മോശം നടി അര്‍ച്ചനാ കവിക്ക്‌ ഇത് കൊടുക്കാന്‍ മമ്മി ആന്‍ഡ്‌ മീ കൂടി പരിഗണിക്കാമായിരുന്നു. ഒപ്പം ശിക്കാറിലെ മൈഥിലിയേയും.

സുരാജിന്‍റെ കാര്യത്തില്‍ അഭിനയിച്ച ഒട്ടു മിക്ക ചിത്രങ്ങളിലേയും മോശം പ്രകടനത്തിന് എന്ന് പറയുകയായിരുന്നു ഉചിതം.

ഈ അവാര്‍ഡ്‌ പ്രഖ്യാപനത്തിന് സ്വാഗതം പറയുന്നതിനൊപ്പം ജൂറിയോട് ഒന്ന് ചോദിച്ചോട്ടെ.
മോഹന്‍ലാലിന് ഈ അവാര്‍ഡ്‌ കൊടുക്കും മുന്‍പ് സദ്ഗമയ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെയും, ഒരു സ്മോള്‍ ഫാമിലിയിലെ രാജസേനന്‍റെയും ഏപ്രില്‍ ഫൂള്‍, എഗൈന്‍ കാസര്‍ഗോഡ്‌ കാദര്‍ഭായി, സീനിയര്‍ മാന്‍ഡ്രേക്ക് എന്നീ ചിത്രങ്ങളിലെ ജഗദീഷിന്‍റെയും അഭിനയം കണ്ടിരുന്നുവോ ?

കണ്ടിരുന്നെങ്കില്‍ മോഹന്‍ലാലിന് ഇത് കിട്ടുമായിരുന്നു എന്ന് തോന്നുന്നില്ല. ഒപ്പം ഖാണ്ഡഹാറിനും.

മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ ആരാധകര്‍, മോഹന്‍ലാല്‍ എന്ന നടന്‍റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന  Cultural & Welfare Programs ഇനിയെങ്കിലും നിര്‍ത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
   
/അജ്ഞാതന്‍/